കൈകളിലെ പേശികൾ കൂടുതൽ ദൃഢമായി.
സിരകളിലെ രക്തയോട്ടം വേഗത്തിലായി.
തന്റെ ശരീരത്തിലെ ശക്തി മൊത്തം വലതു കയ്യിലേക്ക് ആവാഹിച്ച അനന്തു സമീപത്തുള്ള ഗ്ലാസ് കൊണ്ട് നിർമിച്ച മേശയിലേക്ക് ആഞ്ഞടിച്ചു.
അവന്റെ കാരിരുമ്പിന്റെ ശക്തിയുള്ള കൈകൊണ്ടുള്ള പ്രഹരമേറ്റ് ഗ്ലാസ് വലിയ ശബ്ദത്തോടെ പൊട്ടി തകർന്നു വീണു.
ആ സ്ഫോടന ശബ്ദം കേട്ട് ചിലർ ഭയത്തോടെ ചെവി പൊത്തി.
നിലത്തു ചിതറി കിടക്കുന്ന ഗ്ലാസ് തരികളിലേക്കും അനന്തുവിന്റെ മുഖത്തേക്കും ശിവജിത്ത് മാറി മാറി നോക്കി.
അവന്റെ സംഹാര രൗദ്ര ഭാവം കണ്ട് ശിവജിത്തിന്റെ മുഖത്ത് ഭയം നിഴലിച്ചു.
രക്തമൊഴുകുന്ന കൈയുമായി അനന്തു ശിവജിത്തിനെ നോക്കി.
രൗദ്രം കൊണ്ടു ജ്വലിക്കുന്ന ആ നോട്ടം കണ്ട് ബാലരാമനും ശങ്കരനും വരെ ഭയന്നു വിറച്ചു പോയി.
ശിവജിത്തിനെ നോക്കി ചൂണ്ടു വിരൽ കൊണ്ട് നിഷേധാർത്ഥത്തിൽ ആംഗ്യം കാണിച്ച ശേഷം അനന്തു ശിവപ്രിയയുടെയും മാലതിയുടെയും കൈ പിടിച്ചു മുറിയിലേക്ക് പോയി.
അവർ പോയി കഴിഞ്ഞതും ശിവജിത്ത് കൊടുങ്കാറ്റു പോലെ പുറത്തേക്ക് പോയി.
ഒന്നും മിണ്ടാതെ ബാലരാമനും ശങ്കരനും വിജയനും സോഫയിൽ തന്നെയിരുന്നു.
സീത യും ഷൈലയും മറ്റു പണിക്കരികളും കൂടി നിലത്തു കിടക്കുന്ന തവിടു പൊടിയായ ഗ്ലാസ് അടിച്ചു വാരിക്കൊണ്ടിരുന്നു.
കാർത്യായനി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.
എന്ത് തന്നെയായാലും അനന്തുവിനോട് ശിവജിത്ത് അങ്ങനെ ചെയ്തതിനോട് യോജിക്കാൻ ആ വൃദ്ധ മാതാവിന് കഴിഞ്ഞിരുന്നില്ല.
അവരുടെ മനം ദുഃഖത്താൽ നിറഞ്ഞു കവിഞ്ഞു.
“എന്റെ തെറ്റാ അച്ഛാ… മകൻ ഒരു താന്തോന്നിയായി വളർന്നതിന് ഞാനാണ് കാരണം ..എന്നോട് ക്ഷമിക്ക് അച്ഛാ ”
ബലരാമൻ വ്യസനത്തോടെ ശങ്കരനോട് മാപ്പിരന്നു.
“മാപ്പ് നീ എന്നോടല്ല അനന്തുവിനോടും മാലതിയോടും പറ …അവരാണ് നിന്നോട് ക്ഷമിക്കേണ്ടത് ”
“ഞാൻ മാപ്പ് പറയാം അച്ഛാ…ഇങ്ങനൊരു എടുത്തു ചാട്ടക്കാരനായ മോനെ കിട്ടിയ എന്റെ തലവിധി ”
ബലരാമൻ പുലമ്പിക്കൊണ്ടു നെറ്റിയിൽ കൈത്തലം കൊണ്ട് അടിച്ചുകൊണ്ടിരുന്നു.
അത് കേട്ടതും സീതയ്ക്കും വല്ലാതെ മനോവിഷമമുണ്ടായി.
തെക്കിനിയിൽ ദേവന്റെ മുറിയിലെ കട്ടിലിൽ കിടക്കുവായിരുന്നു അനന്തു.