ശങ്കരൻ തന്റെ മരുമകളോട് ആ ചോദ്യം ആവർത്തിച്ചു.
പെട്ടെന്നുള്ള ആ ചോദ്യം സീതയെ ഞെട്ടിച്ചു.
പക്ഷെ അതിനു ബദലായിട്ടുള്ള ഒരുത്തരം ബാലരാമനെ പോലെ അവളുടെ കൈ വശവും ഉണ്ടായിരുന്നില്ല.
“ബാലരമേട്ടൻ പറഞ്ഞപോലെ..എല്ലാം അച്ഛന്റെ ഇഷ്ട്ടം പോലെ ചെയ്താട്ടെ”
അവരുടെ മറുപടികൾ അനന്തുവിൻറെ നെഞ്ചിലേക്ക് അസ്ത്രം കണക്കെ തറഞ്ഞു കയറികൊണ്ടിരുന്നു.
അത് അവന്റെ മനസിനെ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു.
ആ വേദനയിൽ പുളഞ്ഞുകൊണ്ട് എല്ലാം നഷ്ടപെട്ടവനെ പോലെയിരുന്നു.
ബലരാമൻ അമ്മാവനും സീത അമ്മായിയും ഉറപ്പായിട്ടും എതിർക്കുമെന്നാണ് അനന്തു മനസിൽ കരുതിയിരുന്നത്.
പക്ഷെ ഇത് ആകെ കീഴ്മേൽ മറിഞ്ഞ പോലെയായി മാറി.
മീനാക്ഷിക്ക് തന്നോടുള്ളത് പ്രേമമല്ല മറിച്ച് ഇൻഫാക്ച്ചുവേഷൻ ആണെന്ന് ഉറക്കെ വിളിച്ചു പറയാൻ അനന്തുവിന് തോന്നി.
ചേട്ടന്റെ അവസ്ഥ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ ശിവ അന്തംവിട്ടിരുന്നു.
“എടി ഭാര്യേ നിനക്ക് എന്താ പറയാനുള്ളേ?”
കർത്യാനിയുടെ കൈയിൽ പിടിച്ചുകൊണ്ട് ശങ്കരൻ ചോദിച്ചു.
അതിന് മറുപടിയെന്നോണം ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു തുടങ്ങി.
“രണ്ടുപേരും എന്റെ മക്കൾ തന്നാ..അവര് ഒന്നാകുന്നതിന് എനിക്ക് വിരോധൊന്നൂല്ല ”
ആ മറുപടി കേട്ടതും ബാലരാമന്റെയും സീതയുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു.
ശങ്കരൻ മാലതിയെ നോക്കിയതും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്കായി.
വിജയനും ഷൈലയും മാലതിയുടെ മറുപടി എന്താണെന്ന് അറിയുവാൻ അക്ഷമരായി കാത്തിരുന്നു.
“മോളെ മാലതി നിന്റെ അഭിപ്രായമെന്താ? അനന്തുവിന്റെ കാര്യമായതോണ്ടു നിനക്കാണല്ലോ ഞങ്ങളെക്കാൾ കൂടുതൽ അവകാശം അവനിലുള്ളത്. മോള് എന്തു പറഞ്ഞാലും അത് നമ്മൾ അനുസരിക്കും. വേണംന്ന് പറഞ്ഞാലും വേണ്ടാന്ന് പറഞ്ഞാലും ഞങ്ങൾ നിന്റെ കൂടെ നിക്കും ”
ശങ്കരൻ പറഞ്ഞു കഴിഞ്ഞതും മറുപടിയെന്നോണം മാലതിയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.
അവൾ തന്റെ മാതാപിതാക്കൾക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് പറഞ്ഞു.
“അച്ഛാ അമ്മേ ..എനിക്ക് മീനാക്ഷിയെ ഇഷ്ട്ടാണ് ..ഒത്തിരി ഇഷ്ട്ടമാണ് ..എന്റെ മോളെ പോലെ തന്നാ അവളും..പക്ഷെ എന്റെ മോന് അങ്ങനൊരു ആഗ്രഹം അവളോടില്ലെന്നു എന്റെ മനസ് പറയുന്നു.അപ്പൊ അവന് ഇഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യൂല.അവൻ പറയട്ടെ മീനാക്ഷിയെ കല്യാണം കഴിക്കാൻ താൽപര്യമുണ്ടോ എന്ന്”