എന്നിട്ട് അപ്പുറത്ത് നിൽക്കുകയായിരുന്ന ജയനെ കൈകാട്ടി വിളിച്ചു.
അയാൾ ഓടി വന്നതും രുദ്രൻ തിരുമേനി നേരെ പൂജാമുറിയിലേക്ക് ചെന്നു.
ജയനും അദ്ദേഹത്തെ അനുഗമിച്ചു.
പൂജാമുറിയിൽ കവടി നിരത്തുന്ന പാലകയ്ക്ക് സമീപം അദ്ദേഹം വന്നിരുന്നു.
ജയശങ്കർ വന്നു നോക്കിയതും എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന അമ്മാവനെയാണ് അയാൾ കണ്ടത്.
“എന്താ അമ്മാവാ മുഖത്തൊരു വൈക്ലബ്യം പോലെ ”
ജയശങ്കറുടെ ചോദ്യമാണ് രുദ്രൻ തിരുമേനിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
അദ്ദേഹം തന്റെ മരുമകനെ ഇമ വെട്ടാതെ ഉറ്റു നോക്കി.
“പറ അമ്മാവാ എന്താ ഉണ്ടായേ?”
“ജയാ എന്റെ മനസാകെ അസ്വസ്ഥമായിരിക്കുണൂ ”
“എന്തുപറ്റി അമ്മാവാ എന്തേലും വയ്യായ്ക”
ജയശങ്കർ സങ്കോചത്തോടെ ചോദിച്ചു.
ഏയ്യ് അതല്ല ജയാ..ദക്ഷിണ മോള് അവൾ നമുക്ക് ഒരു പ്രഹേളികയായി മാറിയിരിക്കുന്നല്ലോ ”
“മോൾക്ക് എന്താ പറ്റിയേ അമ്മാവാ.. എനിക്കൊന്നും മനസിലാകുന്നില്ല ”
ജയശങ്കർ ദയനീയമായ മുഖ ഭാവത്തോടെ അദ്ദേഹത്തെ നോക്കി.
“കുറച്ചു മുൻപ് അവളെ നമ്മള് കണ്ടില്ലേ.. വീണ്ടും ആ പുഷ്പത്തിന്റെ സുഗന്ധം വന്നിരിക്കുന്നു”
“ഏത് പുഷ്പത്തിന്റെ ?”
ജയൻ ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി.
“കാമപൂവിന്റെ ഗന്ധം ജയാ.. ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് ..ഇത്ര പെട്ടെന്ന് മറന്നോ നീയ് ”
രുദ്രൻ തിരുമേനിയുടെ നെറ്റി ചുളിഞ്ഞു.
“ഇപ്പൊ ഓർമ വന്നു അമ്മാവാ”
“ഹ്മ്മ്മ് ..വീണ്ടും ആ പുഷ്പത്തിന്റെ സുഗന്ധം ദക്ഷ മോളിൽ നിന്നും എനിക്ക് കിട്ടി.”
പരവേശത്തോടെയാണ് രുദ്രൻ തിരുമേനി അത് പറഞ്ഞത്.
അദ്ദേഹം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ആ വാക്കുകളിലൂടെ ജയശങ്കർ തിരിച്ചറിഞ്ഞു.