പിടയുന്ന മനസുമായി അവൾ കടിച്ചു പിടിച്ചു തേങ്ങി.
ആകെ ഒറ്റയ്ക്കായ പോല അവൾക്ക് തോന്നി.
ഇപ്പൊ തനിക്ക് ആരുമില്ല.
എല്ലാവരും ആ വലിഞ്ഞു കേറി വന്നവന്റെ പുറകെയാണ്.
മനസിലെ നൊമ്പരം കുറഞ്ഞതും അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.
ഒരു ആശ്വാസത്തിനായി.
.
.
.
.
തിരുവമ്പാടി മനയുടെ മുറ്റത്ത് നിന്ന് നാട്ടുകാരുടെ പരാതി കേൾക്കുകയായിരുന്നു രുദ്രൻ തിരുമേനി.
തൊട്ടടുത്ത് തന്നെ ജയശങ്കർ കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു.
അവരെ വീക്ഷിച്ചു കൊണ്ട് രുദ്രൻ തിരുമേനിയുടെ സഹോദരി ലീല അന്തർജ്ജനം കാലിന്മേൽ കാലും കയറ്റി വച്ചു തിളങ്ങുന്ന പട്ടു സാരിയും അണിഞ്ഞുകൊണ്ട് ഇരിപ്പുണ്ടായിരുന്നു.
അവരുടെ സമീപത്തായി മനയിലെ മറ്റ് അന്തർജനങ്ങളും നിൽപ്പുണ്ടായിരുന്നു.
അവിടെ സന്നിഹിതരായിരുന്ന പരാതിക്കാരായ ജനങ്ങൾ ഉന്നയിച്ച ആവശ്യം ഇതായിരുന്നു.
തേവക്കാട്ട് കുടുംബം ഭൂമി പൂജയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങി.
പക്ഷെ തിരുവമ്പാടിക്കാർ അതിനുള്ള യാതൊരു ഒരുക്കങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു.
അതുകൊണ്ട് തന്നെ ജനങ്ങൾ ആകെ അക്ഷമരായിരുന്നു.
“നിങ്ങൾ ആരും ഒന്നുംകൊണ്ട് പരിഭ്രാന്തരാകണ്ട..
എല്ലാം അതിന്റെ വഴിയേ നടക്കും..
ഇപ്പൊ കൊയ്ത്തൊക്കെ നല്ല രീതിയിൽ തുടരട്ടെ..
സംക്രമത്തിനു നടക്കുന്ന ഭൂമി പൂജയിൽ നമ്മുടെ ജയശങ്കർ വിജയിക്കും..
ഈ കുടുംബത്തിന്റെ അഭിമാനം കാക്കും..
ആ ദിവസത്തിന് വേണ്ടി എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക”
രുദ്രൻ തിരുമേനിയുടെ കണ്ണുകളിലെരിഞ്ഞ പകയുടെ കനൽ അവിടെ കൂട്ടം കൂടി നിന്നവരിലേക്കും പടർന്നു പിടിച്ചു.