“ഇതുകൊണ്ട് എന്താ അമ്മാവാ ചെയ്യാൻ പോണേ?”
“അനന്തൂട്ടാ ഇവിടെ മൊത്തം പണിക്കാര് കിളച്ചു നിരപ്പാക്കും
. അതിനു ശേഷം അവിടെ മണൽ നിറച്ച് ഗോദ പോലെ ഒരുക്കും ..അതിൽ വെച്ചായിരിക്കും ശിവജിത്ത് പ്രാക്ടീസ് ചെയ്യാ.”
“എന്ത് പ്രാക്ടീസാ അമ്മാവാ ?”
“ഹോ അത് ഞാൻ മറന്നു പോയി അനന്തൂട്ടാ..
ഭൂമി പൂജയെക്കുറിച്ച് അറിയോ നിനക്ക്?കേട്ടിട്ടുണ്ടോ?”
ബലരാമൻ കൈ കെട്ടി വച്ച് അവനെ നോക്കി.
“ഉണ്ട് അമ്മാവാ കേട്ടിട്ടുണ്ട്.. ”
“മിടുക്കൻ …അപ്പൊ ഭൂമിപൂജയുടെ അവസാനം കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഒരുക്കുന്ന ഗോദയിൽ വച്ച് ഒരു ഏറ്റുമുട്ടൽ ഉണ്ട് ..നമ്മുടെ കുടുംബത്തിലെ അംഗവും മറ്റാരു കുടുംബത്തിലെ അംഗവും തമ്മിൽ അവിടെ വച്ച് ഏറ്റുമുട്ടും”
“ഞാൻ കേട്ടിട്ടുണ്ട് അമ്മാവാ”
“ഹാ അപ്പൊ ഇത്തവണ അവിടെ ഏറ്റുമുട്ടാൻ പോകുന്നത് ശിവജിത്താണ് ..നിന്റെ ചേട്ടൻ.. അതു കൊണ്ട് ഈ ഗോദ ഒരുക്കുന്നത് അവനു ള്ള പ്രാക്ടീസിന് വേണ്ടിയാ..നമ്മുടെ ശത്രുവിനെ തോൽപ്പിക്കാൻ ”
ബലരാമന്റെ വാക്കുകളിലെ പകയുടെ ധ്വനി അനന്തു തിരിച്ചറിഞ്ഞു.
അവന് എന്ത് പറയന്നമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.
ബലരാമനെ ആശ്വസിപ്പിക്കാനെന്നോണം അനന്തു പുഞ്ചിരി തൂകി.
അനന്തുവിന്റെ ചുമലിൽ ഒന്നു തട്ടിയ ശേഷം ബലരാമൻ അവിടെ പണിയെടുത്തു കൊണ്ടിരുന്നവർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
അവിടെ മസിലുപിടിച്ചു നിൽക്കുന്ന ശിവജിത്തിനെ അനന്തു പാളി നോക്കി.
പുള്ളിക്കാരനോട് മിണ്ടണമെന്ന് അതിയായ ആഗ്രഹമുണ്ടേലും അങ്ങേരുടെ ഗൗരവം കാണുമ്പോഴെ അനന്തുവിന് ചെറിയൊരു പേടി തോന്നി.
ആൾടെ അവഗണന കാണുമ്പോൾ അനന്തുവിന് വല്ലാതെ വിഷമം തോന്നാറുണ്ട്.
സ്വന്തമായി ഒരേട്ടൻ ഇല്ലാത്തതു കൊണ്ട് ശിവജിത്തിന്റെ കൂടെ കറങ്ങാനും അടി കൂടാനും ഒക്കെ അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു.
അനന്തു പതിയെ ശിവജിത്തിന് സമീപത്തേക്ക് നടന്നടുത്തു.
“ഏട്ടാ ”
“ഹ്മ്മ് ”
ശിവജിത്തിന്റെ മൂളൽ അനന്തു കേട്ടു.
“ഏട്ടനാണല്ലേ ഭൂമിപൂജക്ക് പങ്കെടുക്കുന്നേ?”
“ആഹ് ”
ശിവജിത്ത് താൽപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.
അത് കേട്ടതും അനന്തുവിന് സങ്കടം തോന്നി.