അപ്പോഴാണ് മനയുടെ ഉള്ളിൽ നിന്നും ബലരാമനും ശിവജിത്തും അങ്ങോട്ടേക്ക് ഇറങ്ങി വന്നത്.
അനന്തുവിനെ കണ്ടതും ബലരാമൻ ചിരിയോടെ അവനു സമീപം നടന്നു വന്നു.
ബലരാമൻ ഉഷാറോടെ ആരുടെ അടുത്തേക്കാണോ പോയത് അയാൾടെ മുഖം കണ്ടതും ശിവജിത്തിന്റെ മുഖം കറുത്തു.
അവൻ പല്ലിറുമ്മിക്കൊണ്ട് അവിടെ നടക്കുന്ന പണികളിൽ മുഴുകി.
അനന്തുവിന്റെ തോളത്ത് കൈയിട്ടു കൊണ്ട് ബലരാമൻ ചോദിച്ചു.
“അനന്തൂട്ടാ എങ്ങോട്ടാ പോയേ?”
“ഞാൻ വെറുതെ പുറത്തേക്കൊക്കെ പോയതാ അമ്മാവാ.. നല്ല സ്ഥലമല്ലേ ഇവിടൊക്കെ കാണാൻ ..ഒരുപാട് കാഴ്ചകൾ ഉണ്ടല്ലോ”
“ആഹാ നമ്മുടെ നാടൊക്കെ ഇഷ്ടപ്പെട്ടല്ലേ? ഇന്ന് എങ്ങോട്ടാ പോയേ ?”
ബലരാമൻ ഉത്സാഹത്തോടെ ചോദിച്ചു.
അമ്മാവാ ഞാൻ നമ്മുടെ ഗ്രാമത്തിനോട് ചേർന്ന് മറ്റൊരു ഗ്രാമമില്ലേ ?ഒരു പുഴയ്ക്ക് കുറുകെ പാലമൊക്കെയുള്ളേ?”
“ഏത് കുന്താളപുരമോ ?”
ബലരാമൻറ മുഖം പൊടുന്നനെ കറുത്തു.
അത് അനന്തു ശ്രദ്ധിക്കുകയും ചെയ്തു.
“അതെ അമ്മാവാ നല്ല സ്ഥലമാട്ടോ അവിടം.. എന്ത് ഭംഗിയാണെന്നോ കണ്ടു കൊതി തീർന്നില്ല.
“ഹ്മ്മ് ഇനിയങ്ങോട്ട് പോകണ്ട കേട്ടോ അനന്തൂട്ടാ ”
ഗൗരവത്തോടെ ബലരാമൻ പറഞ്ഞു.
“അതെന്താ അങ്ങനെ?”
“അതൊക്കെയുണ്ട് ..എല്ലാം ഞാൻ വിശദമായി പറയാം.. പിന്നീട്”
“അയ്ക്കോട്ടെ ”
അനന്തു തലയാട്ടി.
“ഹ്മ്മ്”
“ഇതെന്താ അമ്മാവാ ?”
അവിടെ പണിയെടുത്തു കൊണ്ടിരിക്കുന്ന ആളുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അനന്തു ചോദിച്ചു.
“ഭൂമിപൂജ അടുത്തു വരുവല്ലേ അനന്തൂട്ടാ.. അപ്പൊ അതിനുള്ള ഒരുക്കങ്ങളാ ഇതൊക്കെ”