യക്ഷി ബന്ധനത്തിന്റെ ഏറ്റവും ക്രൂരവും നീചവുമായ ക്രിയകൾ ചെലപ്പോ വേണ്ടി വരും എന്നും തന്നെ തോന്നി ഭട്ടതിരിക്കു.കാരണം യക്ഷി വഴങ്ങിയില്ല എങ്കിൽ എരിച്ചു കളയുക തന്നെ ചെയ്യണം ഇല്ലെങ്കിൽ സംഹാരരുദ്ര ആയി ആ ദേശം തന്നെ മുടിച്ചു കളയും. താൻ രക്ഷപ്പെടും പക്ഷെ എന്നാൽ തന്റെ യശസ്സ് അതോടു കൂടി ഇടിയും. അത് സമ്മതിക്കില്ല.
ഭാണ്ഡം മുറുക്കി അറയിലെ ചെറിയ കുളത്തിൽ മുങ്ങി ശുദ്ധി വരുത്തി സുനഗന്ധ ലേപനങ്ങൾ വാരി പൂശി ഭട്ടതിരി തന്റെ നീല പട്ടു കുപ്പായം എടുത്തിട്ട്. ജല നിറമുള്ള നീല പട്ടു കഠിന ക്രിയകളിൽ ജല പ്രതീതി സൃഷ്ടിച്ചു മനസ്സും ശരീരവും തണുപ്പിച്ചു നിർത്തും. ഏക ആയുധമായ അംശ വടി കയ്യിലെടുത്തു ഭസ്മം ഉഴിഞ്ഞു ശുദ്ധമാക്കി. ഭാണ്ഡവും എടുത്തു അറയിൽ നിന്ന് പുറത്തു കടന്ന ഭട്ടതിരിക്കു നമ്പ്യാർ മെതിയടി വെച്ച് കൊടുത്തിട്ടു മാറി ഓച്ഛാനിച്ചു നിന്നു.
” നമ്പ്യാരെ , ക്രിയകൾക്കായി ദേശത്തേക്കു പോകുകയാണ്. എല്ലാം നല്ല പോലെ നോക്കേണം. കെടാ വിളക്കു ശക്തി ആയി തന്നെ ജ്വലിക്കേണം.മറക്കെരുത്. ആരും തിരക്കി വരാനോ അല്ലേൽ അനിഷ്ടമോ കാണുന്നില്ല പ്രശ്നത്തിൽ. എന്നാലും ഇവിടെ തന്നെ വേണം.”
” അടിയൻ എല്ലാം നോക്കി ചെയ്തേക്കാമേ . അവിടുന്നു സുരക്ഷിതമായി പോയി വന്നാലും.”
ഭട്ടതിരി പുറത്തേക്കു ഇറങ്ങി. വൈകുന്നേരം ആകുന്ന ലക്ഷണം ഉണ്ട്. തെക്കേ കോണിൽ ചെന്ന ഭട്ടതിരി അവിടെ ഉണ്ടായിരുന്നു മാവിന്റെ ഇളം ഇല മുറിച്ചു തറവാടിന്റെ ഭാഗത്തേക്ക് ജപിച്ചു എറിഞ്ഞു. ഒരു മായ വലയം വന്നു തറവാട് അതിന്റെ ഉള്ളിൽ ആയി. ക്ഷുദ്ര ശക്തികളും ഭട്ടതിരിയോട് വിരോധം ഉള്ളവർക്കും ഇനി പ്രവേശിക്കാൻ ആവില്ല. സർവം സുരക്ഷിതം.
മന്ത്രം ഓതി നിന്ന നില്പിൽ ഭട്ടതിരി ഉയർന്നു തുടങ്ങി.മാന്ത്രികനായ ഭട്ടതിരി യാത്രകൾക്ക് ആകാശമാർഗം ആണ് തിരഞ്ഞെടുക്കാറു. എന്നിട്ടു വേഗത്തിൽ ദേശം ദിക്ക് നോക്കി പറന്നു തുടങ്ങി.
തുടരും