ചിന്താമഗ്നൻ ആയ നമ്പൂതിരി പറഞ്ഞു ” നേരായ മാർഗ്ഗത്തിലൂടെ അവളെ തളക്കണം എന്ന് കരുതിയതാ. പുണ്യം ആവുമല്ലോ മാത്രമുമല്ല ബഹുമാനം കൊടുത്തു ഈ ദേശത്തിനു തന്നെ കുടി തിരുത്താം എന്ന് കരുതിയതാ. അതിനും അവൾ സമ്മതിക്കില്ല എന്ന് വെച്ചാൽ ആഭിചാരം തന്നെ ഏക പോംവഴി.”
” ആഭിചാരം കടന്ന കൈ അല്ലെ . ഹത്യ പോലെ തന്നെയാ ആഭിചാരവും. അത് വേണോ?”
” വേറെ വഴി ഇല്ലെങ്കിൽ എന്ത് ചെയ്യും. നമ്മുടെ മക്കൾ എല്ലാരും ഭിക്ഷാം ദേഹികളെ പോലെ അന്യ ദേശത്തു നടക്കുവാ. പെൺ മക്കൾക്ക് ഒരു സംബന്ധം പോലും വരുന്നില്ല.ഈ കഷ്ടപ്പാട് മാറുവാൻ ആഭിചാരം തന്നെ വേണം എന്ന് വെച്ചാൽ ഞാൻ തയ്യാർ ആണ്. ആരൊക്കെ കൂടെ ഉണ്ട്?”
” ഞങ്ങൾ എല്ലാര്ക്കും സമ്മതം ആണ്.”
” എങ്കിൽ” നമ്പൂതിരി പറഞ്ഞു” വടക്കു ദേശത്തിൽ ആഭിചാര പ്രസിദ്ധൻ ആയ ഭട്ടതിരി ഉണ്ട്. പേര് പോലും ആളുകൾ പറയുവാൻ മടിക്കും. അദ്ദേഹത്തെ വിളിച്ചു വരുത്താം. ശക്തി ശാലി ആണ്. പടിഞ്ഞാറ് ഉള്ള ഊരിലെ യക്ഷി ശല്യം ആഭിചാരത്തിലൂടെ തീർത്തത് അദ്ദേഹം ആണ്. ആ ചടങ്ങു ഞാൻ കണ്ടിരുന്നു. ഭയാനകം.ചോരയും തീയും . ക്രിയ കഴിഞ്ഞപ്പോൾ ഭസ്മം പോലും ഇല്ല.അന്നത്തെ ആ യക്ഷിയുടെ രോദനം ഇന്നും ചെവിയിൽ ഉണ്ട്.”
” എങ്കിൽ അദ്ദേഹം തന്നെ മതി. ഒരു എഴുത്തു വല്യത്താൻ തന്നു വിട്ടാൽ ഞങ്ങൾ തന്നെ പോയി അദ്ദേഹത്തെ കൂട്ടാം.”
” അത് വേണ്ട. അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാ. ചെന്ന് കാണുക അത് കൂട്ടമായി എന്നുള്ളത് ഒന്നും അദ്ദേഹത്തിന് ഇഷ്ടം ആവില്ല. ഞാൻ ഒരു കുറിമാനം അയക്കാം അദ്ദേഹത്തിന്.”
” വല്യത്താൻ പറയും പോലെ. അദ്ദേഹത്തിന് പ്രത്യേകമായി വല്ലോം ഒരുക്കണമോ?”
“വേണ്ട. അദ്ദേഹം വരുന്നത് പോലും നമ്മൾ അറിയില്ല. ആവശ്യം വല്ലോം ഉണ്ടെങ്കിൽ അദ്ദേഹം തന്നെ നേരിട്ട് അറിയിക്കും നിങ്ങളെ.” നമ്പൂതിരി അതും പറഞ്ഞു എഴുന്നേറ്റു.
” ഞങ്ങളുടെ പ്രതീക്ഷ ഇനി വല്യത്താൻ മാത്രം ആണ്.”
” ഇത് മാത്രമാണ് ഞങ്ങളുടെ ഒരേ ഒരു രക്ഷാമാർഗവും. നടന്നാൽ വല്യത്താനോട് കടപ്പെട്ടവർ ആയിരിക്കും.”
” അങ്ങനെ ആവട്ടെ. ഞാൻ ഇന്ന് തന്നെ കുറിമാനം അയക്കുന്നതാണ്. നിങ്ങൾ ഭയപ്പെടാതെ അവളുടെ കയ്യിൽ അകപ്പെടാതെ ഇരിക്കുക. ഈശ്വരോ രക്ഷതു.” വല്യത്താൻ നടന്നു നീങ്ങി. ദേശത്തെ കാരണവന്മാരുടെ കൂട്ടവും ഇരുട്ടും മുൻപേ അവരവരുടെ വീടുകളിൽ എത്തിപ്പെടുകയും ചെയ്തു.