വീണ തത്കാലം ചെട്ടിയാരെയും കൂട്ടി പുറത്ത് മരത്തണലിലേക്ക് ഇരുന്നു.അവർ സംസാരിക്കട്ടെ എന്ന് കരുതി ഗായത്രി അല്പം മാറി നിന്നിരുന്നു.
“എങ്ങനെ പോകുന്നു ചെട്ടിയാരെ കാര്യങ്ങൾ?”ഒന്ന് തുടങ്ങിക്കിട്ടാൻ വേണ്ടി വീണ ചോദിച്ചു.
“എല്ലാം മാഡത്തിന്റെ സഹായം.
അതില്ലായിരുന്നു എങ്കിൽ ഇന്ന് ചെട്ടിയാരില്ല.കഴിഞ്ഞയാഴ്ച്ച കൂടി ഒരു ഡീലിന്റെ കാര്യത്തിന് വിനോദ് സാറിനെ കണ്ടിരുന്നു.”
“ഞാൻ പറഞ്ഞിട്ടുണ്ട്.’വീണ’
അങ്ങനെ മതി.കൂടാതെ നമ്മൾ പരസ്പരം കടപ്പെട്ടവരും.സൊ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ വക്കുക.പറ്റിയ വീഴ്ച്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കുക. മുന്നോട്ട് സഹകരിച്ചു പോകുക അതല്ലേ വേണ്ടത്.”
“അതെ……….അങ്ങനെയാണ് വേണ്ടതും.എങ്കിലും പേര് വിളിക്കാൻ ഒരു മടി.അതുകൊണ്ട് അത് മാത്രം നിർബന്ധിക്കരുത്.”
ചെട്ടിയാർ പറഞ്ഞു.
“അത് നിങ്ങളുടെയിഷ്ട്ടം.ഞാൻ ഇപ്പൊ വിളിപ്പിച്ചതിന്റെ കാര്യം എന്തെങ്കിലും ഐഡിയയുണ്ടോ?”
വീണ ചോദിച്ചു.
“ഒരു പിടിയുമില്ല,എങ്കിലും ഗൗരവമുള്ള എന്തെങ്കിലുമാവും എന്നുറപ്പുണ്ട്.അല്ലെങ്കിൽ എന്നെ നേരിൽ വിളിപ്പിക്കേണ്ട കാര്യമില്ലല്ലോ.അതുകൊണ്ടാണ് അധികമാരെയും കൂട്ടാതെ ഞാൻ പുറപ്പെട്ടതും.”
“ഗുഡ്……ചെട്ടിയാർക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലായിരിക്കുന്നു.ഞാൻ വിളിപ്പിച്ചതിന് കാരണം ചില കണ്ണികളെക്കുറിച്ചറിയാനാണ്.” അവൾ മുഖവുര കൂടാതെ കാര്യം അവതരിപ്പിച്ചു.
“അപ്പോൾ വിഷയം കാര്യമായ എന്തോ ആണ്.എന്ത് പറ്റി എന്ന് ചോദിക്കുന്നില്ല.എന്ത് ചെയ്യണം എന്ന് മാത്രം പറഞ്ഞാൽ മതി.”
ചെട്ടിയാർ പറഞ്ഞു.
“ഒരു ചന്ദ്രചൂഡൻ കേട്ടിട്ടുണ്ടോ എവിടെയെങ്കിലും?”അവൾ ചോദിച്ചു.
ചെട്ടിയാർ ഒരുവേള ആലോചിച്ചു.
പക്ഷെ പെട്ടെന്നയാൾക്ക് പിടി കിട്ടിയില്ല.
പക്ഷെ വീണ അയാളുടെ ഫോട്ടോ കാണിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി.ഡീൽ ചെയ്തിട്ടില്ല എങ്കിലും ആളെ ചെട്ടിയാർ അറിയും.കുഴൽപ്പണത്തെക്കാൾ കൂടുതൽ സ്വർണ്ണക്കടത്തിലാണ് കക്ഷിക്ക് പ്രിയം എന്നുകൂടി കേട്ടപ്പോൾ വീണക്ക് മിന്നിക്കത്തി
“ഇയാളെ ഒന്നൊതുക്കണം ചെട്ടിയാരെ.ഇനി ഇയാൾ വഴി ഡീൽ ഒന്നും തന്നെ നടക്കരുത്.
അതാണെനിക്ക് വേണ്ടത്.”
വീണ തന്റെ ആവശ്യം പറഞ്ഞു.
“മ്മ്..ഡീൽ നടത്തുന്നതിനേക്കാൾ കഷ്ട്ടമാണ് അത് പൊളിക്കാൻ.
എന്നാലും ഞാൻ വേണ്ടത് ചെയ്യാം.പക്ഷെ കരുതലോടെ വേണം കളിക്കാൻ.പറഞ്ഞ കക്ഷി ചില്ലറക്കാരനല്ല.സൂക്ഷിച്ചില്ലേൽ നമ്മുടെ ക്രെഡിബിലിറ്റിയെ അത് ബാധിക്കും.ഞാൻ പറയാതെ അറിയാല്ലോ.”ചെട്ടിയാർ പറഞ്ഞു.
“അറിയാല്ലോ ചെട്ടിയാർക്ക്.കാര്യം നടന്നാൽ ചെട്ടിയാർക്കും ഗുണമുണ്ടാക്കും.ഇപ്പറഞ്ഞയാള് കൂടാതെ നമ്മുടെ വല പൊട്ടിച്ചു പോയ ഒരുവൻ കൂടിയുണ്ടല്ലോ.