” നീ കരച്ചിലൊന്ന് നിർത്ത്… ഞാൻ നാളെ തന്നെ അവിടെ വരാം നിനക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നമ്മുക്ക് പരിഹരിക്കാം…
നീയൊന്നു സമാധാനപെട്… ”
അതും പറഞ്ഞ് ബീന ഫോൺ കട്ട് ചെയ്തു.
” എന്താ അമ്മേ… ആരാ ഫോണിൽ..? ആരോടോ സമാധാനപെട് ന്നൊക്കെ പറഞ്ഞത്…? ”
ബീനയുടെ മകൾ നീതു ചോദിച്ചു.
” സുചിത്രയായിരുന്നു .. അവള് ഫോണിലൂടെ കരയുവാ… എന്തിനാ കരയുന്നെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും പറയണില്ല… ”
” അമ്മ ഒന്നുകൂടെ സുചിത്ര ചേച്ചിയെ വിളിക്ക്.. ”
നീതു പറഞ്ഞു.
” അതൊന്നും വേണ്ട…
നാളെ നമുക്കൊന്ന് അവൾടെ വീട് വരെ പോകാം.. എന്താണ് പ്രശ്നമെന്ന് നേരിട്ട് ചോദിച്ചറിയാം… ”
” എന്നാൽ അതാ നല്ലത്… ”
നീതുവും അതിനോട് യോജിച്ചു.
ട്രി ട്രി…
അല്പ സമയത്തിന് ശേഷം സുചിത്രയുടെ ഫോൺ വീണ്ടും റിങ് ചെയ്തു.
രാജേഷേട്ടനായിരുന്നു അത്. ഫോൺ അറ്റന്റ് ചെയ്യണോ വേണ്ടയോ..? അവൾ സംശയിച്ചു നിന്നു പോയി. എടുക്കാതിരുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല, വീണ്ടും വിളിച്ചോണ്ടിരിക്കും.
കുറച്ചു വൈകിയാണെങ്കിലും സുചിത്ര കോൾ അറ്റന്റ് ചെയ്തു.
” ഹലോ… ”
രാജേഷേട്ടൻ പറഞ്ഞു.
“… ഹ… ലോ… ”
പതിഞ്ഞ ശബ്ദത്തിൽ വിറയലോടെ അവൾ പറഞ്ഞു.
” എന്താ ഫോണെടുക്കാൻ ഒരു താമസം…? ഹാളിലിരുന്ന് ടീവി കാണുവായിരുന്നോ…? ”
” അല്ല… ”
ശബ്ദം താഴ്ത്തിയാണ് സുചിത്ര മറുപടി നൽകിയത്.
” നിന്റെ ശബ്ദമെന്താ ഇടറിയ പോലെ…? സുഖമില്ലേ…? ”
അയാൾ സംശയത്തോടെ ചോദിച്ചു.
” ഇല്ല ചേട്ടാ… എനിക്ക് തീരെ വയ്യാ… ”
” എന്താ..? എന്ത് പറ്റി…? ”
” ഭയങ്കരം തലവേദന… ”
” എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ…? ”
” ഇല്ല… ”
” അതെന്താ…? ”
” അതൊന്നും വേണ്ടി വരില്ല… ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും മാറിക്കൊള്ളും.. ”
” എങ്കിൽ നിനക്ക് ടാബ്ലറ്റ് എങ്കിലും മേടിച്ചൂടേ…? കിച്ചുവിനോട് പറഞ്ഞാൽ അവൻ വാങ്ങി കൊണ്ടുവരുവാരുന്നല്ലോ… “