. ഇടയ്‌ക്കൊരു തണുത്തകാറ്റ് വീശിയടിച്ചു കടന്നു പോയി. നാൻസി കൊണ്ട് തല മൂടി കഴുത്തിനു ചുറ്റും മഫ്ളർ ഇട്ടു. കുറെദൂരം മുന്നോട്ട് നടന്നു. വഴിവിളക്കിന്റെ വെട്ടത്തിൽ വിജനമായ വഴികൾ. വീടുകളുടെ മുറ്റത്തു ക്രിസ്മസ്സ് വിളക്കുകൾ മിന്നിത്തെളിയുന്നു. ക്രിസ്മസ്സ് രാത്രികളിൽ നീലാംബരത്ത് തെളിയുന്ന നക്ഷത്രങ്ങളെ അവർ വ്യക്തമായി കണ്ടു. ദൂരെയെവിടെയോ കരോൾ സംഘങ്ങളുടെ പാട്ടുകൾ കേൾക്കാം.
ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവർ.
കുറെ മുന്നോട്ടു നടന്നപ്പോഴാണ് കുന്നിൻ മുകളിൽ സ്കോട്ടീഷ് മാതൃകയിലുള്ള കല്ലുകൊണ്ടു നിർമ്മിച്ച ഒരു പഴയപള്ളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. യുറോപ്പ്യൻ രാജ്യങ്ങളിലാണ് സാധാരണയായി ഇത്തരം പള്ളികൾ കാണുന്നത്. കൗതുകകരമായി തോന്നിയ ആ ദേവാലയം കാണാൻ സൈപ്രസ്സ് മരങ്ങളുടെയും പൈൻ മരങ്ങളുടെയും ഇടയിലൂടെയുള്ള പാതയിൽ അവർ ആ രാത്രിയിൽ കുന്നിൻ മുകളിലേക്ക് നടന്നു. പുല്ലുകളിൽ മഞ്ഞുത്തുള്ളികൾ തൂവെള്ള രോമക്കുപ്പായമണിഞ്ഞതു പോലെ… പുല്ലുകളിലും പൂക്കളിലും എങ്ങും മഞ്ഞുകണങ്ങൾ മാത്രം. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ പള്ളിയുടെ വാതിലിന്റെ വശങ്ങളിലെ കൽപ്പടിയിൽ അവർ ഇരുന്നു.
ഡിസംബറിലെ മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ ഒരു പുതപ്പിന്റെ കീഴിൽ ഇരുവരും പള്ളിയുടെ വാതിൽപ്പടിയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്, ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാൻ കരോൾ സംഘങ്ങൾ വീടുകൾ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്. നീലാകാശത്തെ നക്ഷത്രകന്യകമാർ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്. ഉറങ്ങാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്റെ മടിയിൽ തലചായ്ച്ച് നാൻസി ഉറങ്ങുകയാണ്. രാവിന്റെ നിശ്ശബ്ദത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.
ഏറെ നേരത്തെ മയക്കത്തിന് ശേഷം നാൻസി ഉണർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. അല്പം അകലെ കുന്നിൻ മുകളിലുള്ള സെമിത്തേരിയിലെ ശവക്കല്ലറയിൽ നേർത്ത വെട്ടം പരക്കുന്നു. തൂമഞ്ഞു മന്ദം മന്ദം ഒഴുകിയ രാവിൽ നിറയെ കുന്തിരിക്ക സുഗന്ധം എങ്ങും പരന്നിരുന്നു. കുതിരവണ്ടികൾ വേഗത്തിൽ ഓടി വരുന്ന ശബ്ദം കാതുകളിൽ മുഴങ്ങി. ആരോ പിയാനോയിൽ വായിച്ച ശോകരാഗം എവിടെ നിന്നോ കേൾക്കാം. ഉയരത്തിലുള്ള പള്ളിമണികൾ ആർത്തലച്ചുകൊണ്ടിരുന്നു. പള്ളിയ്ക്കുള്ളിലെ ക്ലോക്കിൽ രണ്ടു മണി അടിച്ചത് വാതിൽപ്പടികളിലിരുന്നവർ കേട്ടു.
നടുക്കം മാറാതെ നാൻസി , സ്‌റ്റീഫനെ തട്ടി ഉണർത്തി . അല്പസമയത്തിന് ശേഷം, എല്ലാം നിശ്ശബ്ദമായതു പോലെ. ഇപ്പോൾ കുതിരക്കുളമ്പടി ശബ്ദങ്ങളില്ല, പള്ളിമണിയൊച്ചയില്ല…. നിശ്ചലം.