ഇനിയുള്ള സൗഭാഗ്യങ്ങളിൽ നീ ബോധവാനാകാൻ ശ്രമിക്കുക…അത്രയേ ഇനി നമുക്ക് പറഞ്ഞിട്ടുള്ളു അഭി. അല്ലാതെ, അതിൻറെ പേരിൽ ഇനി വേദനകൾ…കണ്ണീരുകൾ…ഒന്നും ആലോചിച്ചു കൂട്ടണ്ട ”.
ആദ്യമുണ്ടായ ആശ്ചര്യങ്ങളിൽ നിന്നെല്ലാം യാഥാർഥ്യത്തിലേക്ക് തിരികെ ഇറങ്ങിവന്ന് അഭി…” ഞാൻ പെട്ടെന്ന് ഒരു നിമിഷം!…എല്ലാം കേട്ട് കഴിഞ്ഞപ്പോൾ…എല്ലാം…എന്നെത്തന്നെ മറന്നു. എന്ത് പറയണം എന്നുതന്നെ എനിക്കറിയാൻ പാടില്ലാതായി. തെറ്റായി എന്തെങ്കിലും നിന്നോട് ഞാൻ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സദയം നീ ക്ഷമിക്കുക ”.
തൻറെ വിശദീകരണങ്ങൾ അവസാനിച്ചിട്ടില്ല എന്ന മട്ടിൽ ലീന തുടർന്നു….” ജീവിതത്തിൽ മുഴുവൻ കാര്യങ്ങളും നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് ചിന്തിച്ചു, വാശി പിടിക്കാൻ…നമുക്ക് ” എല്ലാവരും അറിഞ്ഞു ജനിച്ച ” കുട്ടി ഒന്നുമല്ലല്ലോ ?…അവൾ. അന്നും ഇന്നും ഉള്ള എൻറെ എല്ലാ സാഹചര്യങ്ങൾ, പരിമിതികൾ, പ്രശ്നങ്ങൾ എല്ലാം അഭീ നീ ഒന്നോർത്തുനോക്കി വിലയിരുത്തു . ഇപ്പോൾ എങ്കിലും, നിന്നോട് മാത്രമാ ഞാനീ രഹസ്യങ്ങൾ പങ്കുവെക്കാൻ തയ്യാറായത്. നിന്നെയും അറിയിക്കാതെ, എല്ലാവരോടും…എല്ലാം എന്നും മറച്ചുവച്ചു, തികച്ചും സാധാരണപോലെ എനിക്കീ ജീവിതം അങ്ങനങ്ങു കൊണ്ടുപോകാമായിരുന്നു. പക്ഷേ, നിൻറെ പക്ഷത്തുനിന്ന്…എനിക്കൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത, നിനക്ക് എന്നോടുള്ള ഭ്രാന്തമായ…ഇഷ്‌ടം, സ്നേഹം, പ്രണയം, ത്യാഗം, ആത്മാർത്ഥത,അഭിനിവേശ൦ എല്ലാമെല്ലാം ഓർക്കുമ്പോൾ…ഈ ജീവിതത്തിൽ എനിക്കൊരിക്കലും ഒന്നും നിന്നോട് ഒളിച്ചുവച്ചു നിന്നെ വഞ്ചിക്കാൻ ആവില്ല അഭീ. അത്രക്ക് എൻറെ മനസ്സിൽ നീ ദൈവതുല്യനാണ്. നിന്നോട് ഇതൊക്കെ ഏറ്റ് പറഞ്ഞു, ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഒക്കെയും നിൻറെ കാലുകളിൽ വീണ് മാപ്പിരക്കുവാൻ വേണ്ടി തന്നെയാണ് ഇത്രയും സഹിച്ചു നിന്നെ ഞാനിവിടെ എത്തിച്ചത്. അത്, ഇനിയെങ്കിലും…നീ മാത്രമെങ്കിലും…. മനസ്സിലാക്കില്ലേ ? ”.
ലീന പുറപ്പെടുവിച്ച അതേ വികാരാവേശം പിന്തുടർന്ന് അഭി…” അതേ, മനസ്സിലാക്കും !. ശരിയാണ് ലീനെ, അത് മാത്രമല്ല, നീ പറഞ്ഞതൊക്കെയും. നീ പറഞ്ഞത് ഒക്കെത്തന്നെയാണ് അതിൻറെ യഥാർത്ഥ ശരികൾ. നിന്നെ ഒരിക്കലും ഞാനൊരു തെറ്റുകാരി ആക്കില്ല. എല്ലാം വിധിയുടെ ക്രൂരവിനോദങ്ങൾ മാത്രമാണ്. നമ്മൾ അറിയാതെ അതിൽ ചെന്നുപെട്ട വെറും ഇരകളും. നമ്മൾ ഇരുവരിലും കനത്ത ആഘാതങ്ങൾ വരുത്തി…അതിപ്പോഴും അതിൻറെ നരനായാട്ട് തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാലും…നിന്നിൽ എനിക്കൊരു കുട്ടി, എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല !…എങ്കിലും കരുതുന്നു, നിൻറെ മനസ്സിൻറെ നന്മകളിൽ വിളഞ്ഞു, ദൈവാനുഗ്രഹത്തിൻറെ ഒരോഹരിയായി എനിക്ക്കൂടി പകുത്തു കിട്ടിയതാണ് ഈ ജന്മപുണ്യത്തിൻറെ ഉദയം എനിക്ക് സ്വന്തമായത് എന്ന്. അതിൽ കൂടുതൽ ഈ പാപിക്ക് ഇനി എന്തുവേണം ഒരു ജന്മസാഫല്യം ?.വന്നതും…കഴിഞ്ഞതും…എല്ലാം നമുക്ക് മറക്കാം…മാപ്പുകൾ പോലും വെറും അർഥശൂന്യമാണിവിടെ ”.
അതിനുള്ള മറുപടി ലീന…” ദൈവാനുഗ്രഹം !….അത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ നിൻറെ കുഞ്ഞുങ്ങളുമായി…നിനക്കൊപ്പം സസുഖം ജീവിക്കുമായിരുന്നു. പിന്നെ ലഭിച്ച ദൈവകടാക്ഷം !…നീ എന്ന ദൈവപുത്രനിലൂടെ മാത്രം കിട്ടിയ തപസ്സിൻറെ പുണ്യം !…അത് മാത്രമാണ് ഇതുവരെ എൻറെ ജീവൻ നിലനിർത്തിയത്. അതിൽ,സത്യം പറഞ്ഞാൽ…നിന്നെയോർത്തു നിൻറെ ഓർമ്മകളിൽ മുഴുകി ഞാൻ ജീവിച്ചു. ”ഇതുകൂടി” ഇല്ലായിരുന്നെങ്കിൽ…നിന്നെയോർത്തു, നിന്നോട് ചെയ്തുപോയ ചതികൾ ഓർത്തു ഞാൻ എന്നേ ഇല്ലാതായി തീർന്നേനെ ”.
സംഭ്രമത്തോടെ വീണ്ടും അഭി…” എന്തൊക്കെയാണ് ലീന നീ പറഞ്ഞു പോകുന്നത് ?. എൻറെ വിശ്വാസങ്ങളെയും ധാരണകളെയും എല്ലാം നീയാകെ തകർത്തെറിയുകയാണല്ലോ ?. ”