“അതും ശരിയാ.”ഗോവിന്ദനത് ശരി വച്ചു.
തലയുടെ ബാക്കി എവിടെനിന്ന് കണ്ടെത്തും എന്നത് രാജീവനെ നന്നായി കുഴക്കിക്കൊണ്ടിരുന്നു.
അതിനായി നൈറ്റ് പെട്രോളിങ് ടീമിനെയും ചുമതലപ്പെടുത്തി,തന്റെ
സ്റ്റേഷൻ പരിധിയിൽ അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ അറിയിക്കാനും ചട്ടം കെട്ടി.
പത്രോസ് ആണ് കൊറിയർ ഓഫിസ് പരിശോധിക്കുന്നതിന് നേതൃത്വം നൽകിയതും അവിടെയുള്ള വിവരങ്ങൾ ശേഖരിച്ചതും.വിദഗ്ദ്ധർ അവരുടെ ജോലിയും നന്നായി ചെയ്തു.
ഒരുവിധം കാര്യങ്ങൾ ഒതുക്കി കൂടുതൽ ചർച്ചയും വിശകലനങ്ങളും നാളെ ആവാം എന്ന് തീരുമാനിച്ചാണ് അവർ പിരിയുന്നത്.തല അങ്ങനെ തന്നെ മോർച്ചറിയിലും സൂക്ഷിച്ചു.
തിരികെ പോകുന്ന വഴിയിലും ആ കൊമ്പസ് ജീപ്പ് രാജീവൻ കണ്ടു.
അതിന്റെ സൗണ്ട് തനിക്ക് പരിചയം ഉള്ളത് പോലെ.അതോർത്തൊരു നിമിഷം ചിന്തയിലാണ്ട രാജീവനോട് ഗോവിന്ദൻ അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു”ഒന്നുമില്ല ഗോവിന്ദ്……താൻ വണ്ടി വിട്.”എന്ന് മാത്രം രാജീവ് പറഞ്ഞു.
വീട്ടിലിരിക്കുമ്പോഴും രാജീവൻ അസ്വസ്ഥനായിരുന്നു.എങ്ങനെ
ഗോവിന്ദിനോട് കാര്യങ്ങൾ ചോദിച്ചറിയും എന്നായിരുന്നു ഉള്ളിൽ
ഒടുക്കം ചോദിക്കാൻ തന്നെ രാജീവ് തീരുമാനിച്ചു.
മദ്യത്തിന്റെ ലഹരിയിൽ മൂഡായി ഇരിക്കുന്ന സമയം രാജീവനത് ചോദിച്ചു.”തനിക്കെങ്ങനെ അറിയാം ആ തലയുടെ ഉടമ ഒരു വർമ്മയാണ് എന്ന്?”
“ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു രാജീവ്.അത് കണ്ട് ഞാൻ ഞെട്ടി എന്നതും നേരാ.താനത് ശ്രദ്ധിച്ചു എന്നുമെനിക്കറിയാം.എന്റെ ചോരക്ക് വേണ്ടി ശത്രു ദാഹിച്ചുതുടങ്ങിയെന്നും “ഗോവിന്ദൻ പറഞ്ഞു.
“എങ്കിൽ പറയ് ഗോവിന്ദ്.തന്റെ ഉള്ള് അറിഞ്ഞാൽ എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിയും.”
“താനും ഒരുപാട് മറക്കുന്നില്ലേ രാജീവ്
ഞാൻ സംസാരിക്കാം താനും തയ്യാർ എങ്കിൽ.അതല്ലേ അതിന്റെയൊരു മാന്യത.”
ഒരു രാത്രി ഇരുട്ടി വെളുക്കുവോളം അവർ സംസാരിച്ചു.മദ്യം നൽകിയ ലഹരിയിൽ ഇതുവരെ പറയാതെ ഉള്ളത് പലതും.നേരം പുലരുമ്പോൾ പുതിയൊരു പങ്കുകച്ചവടം അവർ തുടങ്ങിക്കഴിഞ്ഞിരുന്നു.ഇരുവർക്കും മുന്നോട്ട് പോവാൻ ഒരുപാട് സാധ്യതകളും തുറന്നുകിട്ടിയിരുന്നു.
*****
“റപ്പായി മാപ്പിളയെ കണ്ടപ്പോൾ പറഞ്ഞു എന്നുള്ളത് നേരാ.പക്ഷെ ഭാര്യയും ഭർത്താവും ഒരുമിച്ചിങ്ങനെ വരുമെന്ന് കരുതിയില്ല.ഇവന്റെ വിളി വന്നില്ലേൽ വൈകിട്ട് ഒന്ന് കൂടി വിളിക്കാന്ന് വച്ചിരിക്കുവാരുന്നു.”
അപ്രതീക്ഷിതമായി തന്റെ വീട്ടിൽ എത്തിയവരെ കണ്ട് സുനന്ദ പറഞ്ഞു
“ഒന്ന് വഴിയിൽ നിന്ന് മാറെടൊ, അങ്ങ് കേറിയിട്ട് പറഞ്ഞാൽ പോരെ”
അവരെ കണ്ടയുടനെ എന്തോ പറഞ്ഞൊപ്പിച്ചുവെങ്കിലും കിളി പോയപോലെ നിന്നിരുന്ന സുനന്ദയെ ഒന്ന് തട്ടിയിട്ട് ശംഭു അകത്തേക്ക് കയറി,പിന്നാലെ വീണയും.
ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് സുനന്ദ പുറത്തേക്ക് വന്നത്. ഒന്ന് സംസാരിക്കണമെന്ന് കരുതിയയാളെ പ്രതീക്ഷിക്കാതെ മുന്നിൽ കണ്ടപ്പോൾ അവൾക്കെന്ത്
ചെയ്യണം എന്നുപോലും അറിയാതെ പോയി.
“ഇതിപ്പൊ എവിടുന്നാ രണ്ടാളും കൂടി”
അവരോടൊപ്പം അകത്തേക്ക് കയറുന്ന വഴിയേ സുനന്ദ ചോദിച്ചു.