❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Posted by

ഇതെല്ലാം കേട്ടു നിൽക്കുകയായിരുന്നു ചന്തു, താനുരുകി തീർന്നെന്ന് അവനു തോന്നി. മൂരിക്കാള.ഇത്രയുമേ താൻ ഉണ്ടായിരുന്നുള്ളോ രാഗിയുടെ മനസ്സിൽ. അവന്‌റെ മനസ്സിൽ അതൊരു വലിയ മുറിവു തീർത്തു.
രാഗി വസ്ത്രങ്ങൾ പായ്ക്കു ചെയ്യുകയായിരുന്നു, തിരികെ പോകാൻ.
അവൻ അവളുടെ അടുത്തേക്കു ചെന്നു.
‘രാഗി നീ’ അവൻ അത്രയുമേ പറഞ്ഞുള്ളൂ, അതിനു മുൻപേ എല്ലാദേഷ്യവും അവനു മേലേക്ക് അവൾ ചീറി.
‘മിണ്ടരുത് നിങ്ങൾ , എന്നെ കെട്ടാൻ വന്നേക്കുന്നു. ഇതിനെല്ലാം കാരണം നിങ്ങളാണെന്ന് എനിക്ക് അറിയാം. ബാംഗ്ലൂരിൽ നിന്നു വന്നിട്ട് എന്നെപ്പറ്റി അച്ഛനോട് ഏഷണി പറഞ്ഞ് വിവാഹം നടത്താമെന്ന് കരുതിയല്ലേ…വൃത്തികെട്ടവൻ.’
ചന്തു തകർന്നു പോയി. മനസ്സാവാചാ അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവൾ പറയുന്നത്.
‘ചന്ത്വേട്ടാ,ഒന്നറിഞ്ഞോ… സുനിലിനെ പ്രേമിക്കുക മാത്രമല്ല ഞാൻ ചെയ്തത്, അവന് എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിച്ചു കഴിഞ്ഞു. ഇനിയും നിങ്ങളെന്തിനാണ് ഞങ്ങളുടെ ജീവിതത്തിൽ….ശ്ശേ.’ തീക്ഷ്ണമെങ്കിലും പതർച്ചയില്ലാതെ അവൾ പറഞ്ഞ ആ സംഭാഷണത്തിൽ എല്ലാമുണ്ടായിരുന്നു.
തറവാട്ടിൽ അസ്വാരസ്യങ്ങൾ നീണ്ടു വന്നു.രാഗി പിടിവാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ അമ്മാവൻ വഴങ്ങി.അദ്ദേഹം ചന്തുവിനെ അടുക്കലേക്കു വിളിപ്പിച്ചു.
‘മോനേ ചന്തൂ…’ ദുർബലമായി അദ്ദേഹം വിളിച്ചു.ഓർമവച്ചശേഷം ആദ്യമായാകണം അദ്ദേഹം തന്നെ മോനേയെന്നു വിളിച്ചത്.
‘ നീയും രാഗിണിയുമായുള്ള കല്യാണം നടക്കില്ല മോനേ. നിനക്കറിയാമല്ലോ എല്ലാം,നിങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്.ഏതെങ്കിലും നാട്ടിൻപുറത്തുകാരി കുട്ടിയാ മോനു യോജിച്ചത്.നീ ഒരുപാടു കൊതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വിധിയില്ല, മോൻ അതു മറന്നുകള.’ അമ്മാവൻ അവന്‌റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു.

ഒന്നും മിണ്ടിയില്ല ചന്തു, അവൻ തിരികെ നടന്നു.
പിന്നീട് സുനിലും വീട്ടുകാരും ഏറമംഗലത്തു വന്നു.വിവാഹം ഉറപ്പിച്ചു. ഏറമംഗലത്തെ കേശുമേനോന്‌റെ മോൾ നസ്രാണിയെകെട്ടി എന്നൊക്കെ നാട്ടുകാർ ആദ്യം അടക്കം പറഞ്ഞു. പക്ഷേ വിവാഹം നടന്നു.എല്ലാ ഒരുക്കങ്ങൾക്കും ചന്തു ഓടി നടന്നു.
ഉള്ളു വലിഞ്ഞു പൊട്ടുന്നുണ്ടായിരുന്നു. ദുഖത്തിന്‌റെ കാർമേഖങ്ങൾ മനസ്സിൽ മുഴുവൻ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. പക്ഷേ അവനതൊന്നും ആരെയും അറിയിച്ചില്ല. അമ്മാവനും ഇച്ഛമ്മയായിയും ഒഴികെ ആരും അതറിഞ്ഞില്ല. കൂട്ടുകാർക്ക് അവനെ കളിയാക്കാൻ പുതിയോരു കാരണം കിട്ടി എന്നുമാത്രം.
കല്യാണസന്ധ്യ കഴിഞ്ഞ് തേങ്കുറിശ്ശിയിലെ പാടത്തേക്ക് ഒരു ലക്ഷ്യവുമില്ലാതെ ചന്തു നടന്നു. പാടത്ത് തളം കെട്ടിക്കിടക്കുന്ന ചെളിയിലേക്ക് അവൻ അമർന്നുപുതഞ്ഞു കിടന്നു.മനസ്സിൽ കൂടുകൂട്ടിയ ദുഖങ്ങളുടെ അണക്കെട്ട് പൊട്ടിയൊലിച്ചു. ചെളിയിൽ കൈകളിട്ടടിച്ച് അവൻ അലമുറയിട്ടു കരഞ്ഞു. അവന്‌റെ കരച്ചിൽ പാലക്കാടൻ മലയിടുക്കുകളിൽ തൊട്ടു പ്രതിഫലിച്ചു.
മുകളിൽ ഉദിച്ചു നിന്ന പൂർണചന്ദ്രനും ആ മലകളുമൊളികെ ആരുമറിഞ്ഞില്ല, ആരും സാന്ത്വനിപ്പിച്ചില്ല.
വിവാഹം കഴിഞ്ഞു രാഗിയും ഭർത്താവും ബാംഗ്ലൂരിലേക്കു തിരിച്ചു. ചന്തുവിനു തന്‌റെ ആത്മാവ് നഷ്ടമായെന്നു തോന്നി.അവൻ ഒരു മൂരിക്കാളയെപ്പോലെ പണിയെടുത്തു. ദിവസത്തിന്‌റെ മുക്കാലും പണിയെടുത്തു രാത്രി ഏറുമാടത്തിലുറങ്ങി. ഒന്നിനെപ്പറ്റിയും ചിന്തയില്ലാതെ ഒരു മൃഗജീവിതം.
കുറേനാൾ അങ്ങനെ പോയി.രാഗിയുടെ ഓർമകൾ പതിയെ മനസ്സിനെ വേട്ടയാടി.എല്ലാവരുടെ ജീവിതത്തിലും ലക്ഷ്യങ്ങളുണ്ടാകും, അവന്‌റെ ജീവിതത്തിലെ ഒരേയൊരു സ്വപ്‌നവും ലക്ഷ്യവുമായിരുന്നു രാഗി. അതു നഷ്ടമായിരിക്കുന്നു.ഇനിയെന്ത്?
അവന്‌റെ പ്രിയപ്പെട്ട തേങ്കുറിശ്ശിയെ അവൻ വെറുത്തു.അവിടെ നിന്ന് എങ്ങനെയും പുറത്തുകടക്കാൻ അവനാഗ്രഹിച്ചു.
ആയിടയ്ക്കാണ് അതിന് അവസരം വന്നത്. ചന്തു മുംബൈയ്ക്ക് വണ്ടി കയറി.

………………………………………..

Leave a Reply

Your email address will not be published. Required fields are marked *