അത് കുടിച്ചു കഴിഞ്ഞ് വിശ്രമം…
ഉച്ചഭക്ഷണം സ്വാമിനി തന്നെയാണ് കൊണ്ടു വന്നത്. ഏകദേശം മുപ്പത്തഞ്ചു വയസ്സു തോന്നിക്കും സ്വാമിനിക്ക്. അത്യാവശ്യം നന്നായി മലയാളം അറിയാം. ദുർഗ്ഗനന്ദ എന്നാണ് പേര് എന്നും തമിഴ്നാട്ടുകാരി ആണെന്നും അറിഞ്ഞു..
ഉച്ച ഭക്ഷണം പച്ചരിച്ചോറ്, ചപ്പാത്തി, രണ്ടു തരം കറികൾ കൂടാതെ മട്ടൺ കറിയും. അത് അത്ഭുതപ്പെടുത്തി…
മുറിക്കകത്ത് ഫാനുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. മുറ്റത്തു നിന്നാൽ അകലെയായി അന്നപൂർണ ഗിരിനിരകൾ കാണാം. സൂര്യപ്രകാശത്തിൽ ധവളവർണ്ണത്തിൽ വെട്ടിത്തിളങ്ങുന്ന പർവ്വതനിരകളുടെ
മനോജ്ഞകമായ ദൃശ്യചാരുത
തന്നെ കണ്ണിനു കുളിർമ്മ പകരും…
” മൂടൽമഞ്ഞു മുലക്കച്ച കെട്ടിയ
മുത്തണി കുന്നിൽ താഴ് വരയിൽ ”
എന്ന ഗാനം ഓർമ്മ വന്നു.
ഫിലിമുകളിലല്ലാതെ ആദ്യമായാണ് ഒരു പർവ്വതം നേരിട്ടു കാണുന്നത്. അതും ഹിമവൽ സാനുക്കളെ…
മനോഹാരിതയും പ്രൗഢ്വിയും സമന്വയിപ്പിച്ച് ഹൃദയാവർജ്ജകമായി നില കൊള്ളുന്നെങ്കിലും പർവ്വതത്തിന്റെ ഭീമാകാരത്വം അമ്പരപ്പുളവാക്കും…
തെളിനീലാകാശത്തിൽ കുഞ്ഞുകുഞ്ഞു വർണ്ണപ്പൊട്ടുകൾ. ചെറിയ പൂത്തുമ്പികളെപ്പോലെ ഒഴുകുന്നു…
പാരാഗ്ലൈഡേഴ്സ് ആണ്…
പാരാഗ്ലൈഡിംഗിനു പ്രസിദ്ധമായ സ്ഥലമാണ് സാരംഗ്കോട്.
നാലുമണി ആയപ്പോഴേക്കും ചായയുമായി സ്വാമിനി എത്തി.
മസാല ചേർത്ത പാൽ ചായ. പിന്നെ കടിയും.സേൽ രോട്ടി എന്നാണതിന്റെ പേര്. നമ്മുടെ ഉഴുന്നു വട കനം കുറഞ്ഞ് ഒരു വള പോലെ ആയാൽ എങ്ങനെയുണ്ടാകും. അതു പോലെ. പക്ഷേ നല്ല മധുരം…
വൈകിട്ടു പൂജയുണ്ട്. വിളിക്കും. കുളിച്ചൊരുങ്ങിയിരിക്കണമെന്നും പറഞ്ഞ് സ്വാമിനി പോയി. ദുർഗ്ഗനന്ദ സ്വാമിനിയല്ലാതെ മറ്റാരും മതിൽകെട്ടിനുള്ളിലില്ല എന്നു തോന്നി…
അദ്ധ്യായം രണ്ട്.
** **
ആറുമണി ആയപ്പോൾ എല്ലാവരോടും പൂജയ്ക്കായി എത്താൻ സ്വാമിനി വന്നറിയിച്ചു.
പത്തു മിനിട്ടു നേരം മാത്രം നീണ്ട പൂജ. ഓഫീസിൽ നേരത്തെ കണ്ട സ്വാമിയായിരുന്നു പൂജാരി. ആ സ്വാമിയും വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും ഒഴികെ മറ്റാരും അവിടെയില്ല എന്നു തോന്നി…
പൂജയ്ക്കൊടുവിൽ നേരത്തെ തന്നതു പോലെയുള്ള വലിയ ഗ്ലാസ്സുകളിൽ പാല് തന്നു.പച്ച നിറത്തിൽ എന്തോ അരച്ചു ചേർത്തിരിക്കുന്നു. കുടിച്ചപ്പോൾ നെയ്യിന്റെയും ഏലക്കായുടേയും രുചി.
പിന്നീട് കൽമണ്ഡപത്തിൽ പോയി ഇരിക്കാൻ പറഞ്ഞു. പോയി കൽമണ്ഡപത്തിൽ വിരിച്ചിട്ട പായകളിൽ ഇരുന്നു.