ഡിഗ്രി കഴിഞ്ഞയുടൻ ചേച്ചിയുടെ വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ നാലു വർഷമായി. ഇതു വരെ കുട്ടികളായിട്ടില്ല…
നാലു വർഷത്തിനിടെ അഞ്ചു തവണ ചേച്ചി ഗർഭിണിയായി. അഞ്ചു തവണയും അബോർഷനായി.
സാമ്പത്തികം ഒരു പ്രശ്നമല്ലാതിരുന്നതിനാൽ കാണാത്ത ഡോക്ടർമാരോ ചെയ്യാത്ത ചികിത്സകളോ ഇല്ല. പക്ഷേ എവിടേയും എന്താണ് പ്രശ്നമെന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല…
ഡോക്ടർമാരുടെ പരിശോധനയിൽ ഒരു കുഴപ്പവുമില്ല…
അളിയന്റെ മുത്തശ്ശിയും അഛനും കേവലം ഒരു മാസത്തെ ഇടവേളയിലാണ് മരണപ്പെടുന്നത്…
അതോടെ എന്തെങ്കിലും ദോഷങ്ങളാകാമെന്നു കരുതി പ്രശ്നം നോക്കൽ, പൂജകൾ മുതലായവ ഒരു വശത്ത്… ചികിത്സകൾ മറു വശത്ത്…
അങ്ങനെയിരിക്കെ ഒരു ദിവസം ചേച്ചി അമ്മയെ ഫോൺ വിളിച്ചു ഒരു കാര്യം അവതരിപ്പിച്ചു.
ചേച്ചിയെ യാദൃശ്ചികമായി കണ്ടു മുട്ടിയ ഒരു ടീച്ചർ പറഞ്ഞ കാര്യമാണ്…
കാസറഗോഡ് ഒരു സ്വാമി ഉണ്ടത്രേ. സന്താനലബ്ധിക്കുള്ള തടസ്സങ്ങൾ മാറ്റാൻ പ്രത്യേക സിദ്ധിയുള്ള ആളാണ്.മാത്രമല്ല കുടുംബപരമായ ദോഷങ്ങളൊക്കെ പരിഹാരക്രിയകളിലൂടെ മാറ്റുമത്രേ…
ചേച്ചി ഇക്കാര്യം വീട്ടിൽ വന്നപ്പോൾ അവതരിപ്പിച്ചു.
” ഇപ്പം എവിടെല്ലാം പോയി മോളേ…” അമ്മ പറഞ്ഞു.
” നമുക്കൊന്നു നോക്കാമമ്മേ… കുടുംബമായി ജാതകങ്ങളുമായി ചെല്ലണം. കാസറഗോഡു വരെ പോയാൽ മതിയല്ലോ…” ചേച്ചി.
” ആ… പോയി നോക്കാം. അതിന്റെ കുറവു വേണ്ട…”
അമ്മയുടെ വാക്കുകളിൽ ശുഭാപ്തി വിശ്വാസം കുറവായിരുന്നു.
ചേച്ചി അപ്പോൾ തന്നെ സ്വാമിജിയുടെ ആശ്രമത്തിൽ വിളിച്ചപ്പോൾ അടുത്ത വെള്ളിയാഴ്ച ചെല്ലാൻ പറഞ്ഞു.
വെള്ളിയാഴ്ച ദിവസം ഞങ്ങൾ ആശ്രമത്തിലെത്തി. എന്നു വച്ചാൽ ഞാൻ, അഛൻ, അമ്മ, ചേച്ചി, അളിയൻ, അളിയന്റെ അമ്മ ഭാമിനി ആന്റി, പെങ്ങൾ സിജിച്ചേച്ചി.
അന്ന് പൂജയൊന്നും ഇല്ലായിരുന്നു. നേരത്തെ പറഞ്ഞിരുന്നതു കൊണ്ട് സ്വാമിയുടെ അനുയായി നേരേ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.
സ്വാമിജി ഒരു പീഠത്തിലിരിക്കുകയാണ്. ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാട്ടി. ഞങ്ങൾ വിരിച്ചിട്ട പുൽപ്പായിൽ ഇരുന്നു. അനുയായി ഞങ്ങളുടെ ജാതകങ്ങൾ എല്ലാം വാങ്ങി സ്വാമിജിയുടെ കയ്യിലേല്പിച്ചു. സ്വാമിജി അതെല്ലാം വാങ്ങി ഓരോന്നും വായിച്ചു നോക്കി. പിന്നെ കവിടി നിരത്തി കുറേ കണക്കു കൂട്ടലുകൾ നടത്തി. പിന്നെ പത്തു മിനിട്ടോളം കണ്ണടച്ചു ധ്യാനനിരതനായി. പിന്നെ കണ്ണു തുറന്ന് പല പ്രാവശ്യം കവിടി നോക്കി. വീണ്ടും പത്തു മിനിട്ടു ധ്യാനം. പിന്നീട് കണ്ണു തുറന്ന് ഞങ്ങളെ എല്ലാവരേയും നോക്കി…
” നോം നിരീച്ചതു തന്നെ…”
ആരും ഒന്നും മിണ്ടിയില്ല.
സ്വാമിജി തുടർന്നു,
“ജാതകങ്ങളിലെല്ലാം ദോഷം കാണുന്നു… മുജ്ജന്മദോഷം… ശുദ്ധജാതകങ്ങളൊന്നുമില്ല…”
” സ്വാമിൻ പരിഹാരം എന്തെങ്കിലും…”
അഛൻ ചോദിച്ചു.