രാവിലെ കോളേജിലേക്ക് ഇറങ്ങുന്നതു വരെ രണ്ടു പേരും ഒരു വാക്ക് മിണ്ടീട്ടില്ല.
സാരല്ല്യ കോളേജിൽ ചെന്നിട്ട് സാറിനെ കണ്ട് സംസാരിച്ച് പ്രശ്നം സോൾവാക്കണം.കണ്ണനെ പാർക്കിംഗിൽ നിർത്തി ഞാൻ നേരെെ പോയത് സാറിന്റെ ക്യാമ്പിനിലേക്കായിരുന്നു.
ഡോറു തുറന്ന് അകത്ത് കയറിയ ഞാൻ കണ്ടത് കലങ്ങിയ കണ്ണുമായ് ടേബിളിനു മുമ്പിൽ തല കുനിച്ചു നിക്കുന്ന ശാലുവിനെയും അവളെ ചീത്ത വിളിക്കുന്ന സാറിനെയുമാണ്.
എന്നെ കണ്ടതും സാറെന്റെ നേരെ തിരിഞ്ഞു
“വന്നല്ലോ മഹാൻ, കുറെ റാങ്കും ഒരു ഡിഗ്രിയുമുണ്ടെങ്കിൽ വല്ല്യ സാറായെന്നാ വിചാരം.”
ഒന്നും മന്നസ്സിലാകാതെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി നിന്ന എന്റെ ഭാവം കണ്ടിട്ടാവും സംസാരം നിർത്തി സാറെന്റെ മുമ്പിലേക്ക് ഒരു ആൻസർ ഷീറ്റ് ഇട്ടു തന്നു.
ഒന്നുമെഴുതാത്ത ആ കടലാസ്സിൽ ചുവന്ന മഷിയിൽ വരച്ച വലിയ പൂജ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഭാവത്തോടെ എന്നെ നോക്കി ചിരിച്ചു.
ഒരു ഉൾക്കിടിലത്തോടെ ഞാൻ ആ പേരു വായിച്ചു. ശാലിനി വാസുദേവൻ…
എന്റെ തോൽവി, ആദ്യത്തെ തോൽവി …
ഇനിയുമവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകുമെന്ന് എനിക്ക് തോന്നി. ഞാനൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
കോളേജ് ഡേയുടെ തയ്യാറെടുപ്പു നടക്കുന്നോണ്ട് അന്നു ക്ലാസ്സൊന്നും ഇല്ലായിരുന്നു. അതോണ്ടെന്നെ വൈകുന്നേനേരമാക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടു. ആർക്കും മുഖം കൊടുക്കാതെ എന്റെ ഡെസ്കിലും അക്കയുടെ കടയിലുമായി ഞാൻ കറങ്ങി നടന്നു. എന്റെ വിഷമം കണ്ടിട്ട് എന്താന്ന് ചോദിച്ചു വന്ന അക്കയോടും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
എങ്ങനെയോ വൈകുന്നേരമാക്കി വീട്ടിൽ കേറി ചെന്നപ്പോ അവിടെ അതേ കടന്നൽ കുത്തിയ മുഖം. എനിക്ക് പൊട്ടികരയണമെന്നുണ്ടായിരുന്നു. ആകെ തകർന്നു പോയ ഞാൻ ബാഗ് ടീപ്പോയിലിട്ട് സോഫയിലേക്കിരുന്നു.
തല കുനിച്ചിരിക്കുകയായിരുന്ന ഞാൻ ദേവിയേച്ചി അടുത്തു വന്നതും സോഫയിലിരുന്നതും ചായ കപ്പ് മുഖത്തിനു നേരെ നീട്ടിയപ്പോഴാണറിഞ്ഞത്.
“എടാ….”
ചായ കപ്പും വാങ്ങി തലയും കുനിച്ച് അതേ ഇരിപ്പി രുന്ന എന്നെ ഉണർത്തിയത് ചേച്ചിയുടെ ഉച്ചത്തിലുള്ള വിളിയാണ്.
തലയുയർത്തി നോക്കിയപ്പൊ ചേച്ചിയുടെ മുഖത്ത് അതേ ഗൗരവ ഭാവം. എന്റെ സകല കട്രോളും പോയി. ഒരു വിധത്തിൽ ചായ കപ്പ് ടീപ്പോയിൽ വച്ച് ചേച്ചിയുടെ മടിയിലേക്ക് വീണ് പൊട്ടി കരഞ്ഞു.
“കെടന്നു മോങ്ങാണ്ട് കാര്യം പറയടാ….”
കരച്ചിലിനിടയിലും ഒരു വിധത്തിൽ കാര്യം പറഞ്ഞൊപ്പിച്ചു. എന്റെ മനസ്സിലൊരു ഇടവപ്പാതി പെയ്ത് തിമർക്കുകയായിരുന്നു..
അപ്പോഴേക്കും സാറ് വന്നിട്ടുണ്ടായിരുന്നു.