അവർ ഞങ്ങളെ ആറുപേരെയും കൈകൾ രണ്ടും പുറകിൽ കെട്ടി മുന്നോട്ട് നടത്തിച്ചു കൊണ്ട് പോകാൻ തുടങ്ങി.
ഞാൻ : ” നിങ്ങളുടെ തലൈവി അറിഞ്ഞാൽ നിങ്ങൾക്ക് ശിക്ഷ കിട്ടുമെ”
അവൻ വെറുതെ ചിരിച്ചു.
ധന്യ : ” ചേച്ചി…… നമ്മൾ എങ്ങോട്ടാ പോണേ…. എന്തിനാ കൈ കെട്ടിയത് ”
ജിജിൻ : ” മിണ്ടല്ലേ……. ”
ഞങ്ങളെ അവർ നടത്തിച്ചു കൊണ്ട് പോയത് ഒരു ആദിവാസി ഗ്രാമത്തിലേക്ക് ആയിരുന്നു.
ഞങ്ങൾ കണ്ണ് മിഴിച്ചു പോയി. അന്ന് കണ്ടത് പോലെ അല്ല ആ ആദിവാസി ഗ്രാമത്തിന് വളരെ അധികം വ്യത്യാസം ഉണ്ട്. അന്ന് കണ്ടത് പോലെ അല്ല കുടിലുകൾ ഒക്കെ മറ്റൊരു തരത്തിൽ. മാത്രമല്ല ഇവരുടെ വേഷവിതാനത്തിലും നല്ല മാറ്റം വന്നിട്ടുണ്ട്.
ഞങ്ങളെ നടത്തിച്ചു കൊണ്ടുപോകുന്നത് തലൈവി ആയ കളിയുടെ അടുത്തേക്ക് തന്നെ ആയിരിക്കും. കാളി ഞങ്ങളെ കാണുമ്പോൾ തിരിച്ചറിയാതെ ഇരിക്കില്ല. അതോടെ പ്രശ്നങ്ങൾ എല്ലാം തീരും എന്ന് എനിക്ക് തോന്നി. ഞങ്ങളെ അടിമകളെ പോലെ അവന്മാർ നടത്തിച്ചു കൊണ്ട് പോയി.
ഗ്രാമത്തിലെ ആദിവാസി സ്ത്രീകൾ എല്ലാവരും കുടിലുകളുടെ കിളി വാതിലിൽ കൂടി ഞങ്ങളെ നോക്കുന്നു. ഇതെന്ത് പറ്റി. അന്ന് ഇവരൊക്കെ വെളിയിൽ ഇറങ്ങി നടക്കുന്നുണ്ടായിരുന്നല്ലോ ഇപ്പോൾ എന്തെ ഇവർ ഭയന്ന് അകത്ത് തന്നെ ഇരിക്കുന്നു എന്ന് ഞാൻ ആലോചിച്ചു.
ഞങ്ങളുടെ എല്ലാവരുടെയും മുഖത്ത് ഭയം ഉണ്ടെങ്കിലും രക്ഷപ്പെടാം എന്ന പ്രതീക്ഷ എല്ലാവർക്കും ഉണ്ട്. ധന്യ മാത്രം ശബ്ദം ഉണ്ടാക്കാതെ കരയുന്നുണ്ട്.
ഒരു വലിയ ഏറുമാടം കെട്ടിയ മരത്തിന്റെ ചുവട്ടിൽ ഞങ്ങളെ കൊണ്ടുവന്നു. ഏകദേശം 12 അടി ഉയരത്തിൽ ഒരു ഏറുമാടം കെട്ടി ഉണ്ടാക്കി വച്ചിട്ടുണ്ട്.
അതിന്റെ ചുവട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂടെ ഉള്ള ഒരു ആദിവാസി “തലൈവാ ” എന്ന് നീട്ടി വിളിച്ചു. ഞങ്ങൾ ഞെട്ടി.
പതിയെ ഞങ്ങൾക്ക് ആ സത്യം മനസ്സിലായി. ഇത് ബൊമ്മന്റെയും കാളിയുടെയും ആദിവാസി ഗോത്രം അല്ല. ഇത് മറ്റൊരു ഗോത്രം ആണ്.
എന്റെ കൈ കാലുകൾ തളരുന്നു. ഇനി എന്താണ് സംഭവിക്കുക. ഒരു പരിചയവും ഇല്ലാത്ത ഈ കാടന്മാർ ഞങ്ങളെ എന്ത് ചെയ്യും?
ശത്രുക്കൾ ആണെന്ന് പറഞ്ഞു ഞങ്ങളെ പിടിച്ചു കെട്ടിയതിന്റെ പൊരുൾ എനിക്ക് അപ്പോൾ ആണ് മനസ്സിലായത്. ഇവരുടെ ശത്രുക്കൾ ആണ് ബൊമ്മന്റെ ഗോത്രം. ഞങ്ങൾ കാളിയുടെ പരിചയക്കാർ ആണെന്ന് പറഞ്ഞതാണ് കുഴപ്പം ആയത്.
ശത്രുക്കൾ ആണെന്ന് പറയുക കൂടി ചെയ്തു. ഇനി മരണം ആണോ ഈശ്വരാ.
സാജൻ പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു : “ചേച്ചി പണി പാളി എന്ന തോന്നുന്നേ ”
എനിക്ക് ആകെ ഭയം ആയി. ഒറ്റയ്ക്ക് ആയിരുന്നെകിൽ ഓടി നോക്കാമായിരുന്നു. ഇത് ധന്യ, ജിജിൻ…….
തലൈവ എന്ന വിളികേട്ട് ഒരു കറുത്ത മനുഷ്യൻ ഏറുമാടത്തിൽ നിന്ന് പുറത്തേക്ക് തല ഇട്ടു നോക്കി. ഞങ്ങളെ കണ്ട അയാളുടെ മുഖം അത്ഭുതത്തോടെ വിരിഞ്ഞു.
തലവൻ : ” ആരെടാ ഈ ജീവികൾ ”
ഒരുത്തൻ : അണ്ണാ കാട്ടിൽ വേട്ടയ്ക്ക് പോയപ്പോ കയ്യിൽ കിട്ടിയതാ. കളിയുടെ ചങ്ങാതിമാരാ. ”