ഇഷ്താര ഒരു നിമിഷം ചിന്തിച്ചതിന് ശേഷം മറുപടി പറഞ്ഞു.
” അവർ സാധാരണ പോലെ ജീവിച്ച് മരിച്ചേനെ”
അവളുടെ ഉത്തരം കേട്ട് ശേബ തുടർന്നു
“അതെ, സത്യം ആണ് നീ പറഞ്ഞത്, സമൂഹം നിശ്ചയിച്ച സദാചാര മൂല്യത്തിൽ തട്ടി അവൾ എരിഞ്ഞടങ്ങി. പ്രവാചകൻ പ്രവചിച്ചതിൽ അവളുടെ അപമൃത്യു ഇല്ലായിരുന്നു.
മനുഷ്യൻ കൊച്ചു കുടുംബമായി കാടുകളിൽ അലഞ്ഞു തിരിഞ്ഞു ജീവിച്ച കാലത്തിൽ ഇത്തരം വിലക്കുകൾ ഉണ്ടായിരിക്കില്ല..
പിന്നീട് ഗോത്രങളും ഉപഗോത്രങ്ങളുമായി വളർന്നുകൊണ്ടിരുന്ന മനുഷ്യർ, ഭക്ഷണത്തിനും, പാർപ്പിടത്തിനും വേണ്ടി കലഹിച്ചു തമ്മിൽ നശിച്ചു തുടങ്ങിയ ഏതോ കാലത്തായിരിക്കാം അനുരഞ്ജിപ്പുണ്ടാക്കാൻ പെൺകുട്ടികളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്തു തുടങ്ങിയത്.ക്രമേണ ഒരു പാട് ഗോത്രങ്ങളുമായി സന്ധി ചെയ്യേണ്ട ആവശ്യം വന്നപ്പോൾ ആയിരിക്കാം ആദ്യമായി തന്റെ വീട്ടിലുള്ള സ്ത്രീകൾ ആ വീട്ടിലെ തന്നെ പുരുഷൻമാർക്ക് നിഷിദ്ധമാകുന്നത്…
പകരം എതിർ ഗോത്രത്തിലെ സ്ത്രീകളെ തങ്ങൾക്കും ലഭിക്കുന്നതിനാൽ അത് എതിർക്കപ്പെടേണ്ട ഒന്നായിരുന്നില്ല…
ഇതിലുടെ സാധ്യമായ മനുഷ്യ സമുദായത്തിന്റെ കൂട്ടായ്മ അവരുടെ അതിജീവനം തികച്ചും ലളിതവൽക്കരിച്ച് തുടങ്ങിയപ്പോൾ… തന്റെ വീട്ടിലെ പെണ്ണിനെ താൻ തന്നെ ഭോഗിക്കുന്നവനെ പുച്ഛത്തോടെ വീക്ഷിക്കാനും… അത് പാപമാണെന്ന രീതിയിൽ നിയമമാക്കി വെച്ച് ശിക്ഷ വിധിക്കാനും തീരുമാനിച്ചു തുടങ്ങി എന്നു കരുതാം”.
ഒരു നിമിഷം ശേബ ഒന്ന് നിർത്തി. തന്റെ
ദീദിമായുടെ വിജ്ഞാനത്തെ മനസാ പ്രകീർത്തിച്ച് ,ബുദൂറിനെ കുറിച്ചുള്ള തന്റെ വേവലാതിയിൽ അൽപം ആശ്വാസം കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഇഷ്താര ഒന്നിളകിയിരുന്നു. അപ്പോൾ ശേബ വേറൊരു കഥ തുടർന്നു.
“ഭാരത നാടിലെ ഐതിഹ്യത്തിലെ സൃഷ്ടികർത്താവായ ദൈവമാണ് ബ്രഹ്മാവ്. തന്റെ അംഗുഷത്തിൽ നിന്ന് പുത്രൻ ദക്ഷനെയും വാമാംഗുഷത്തിൽ നിന്ന് പുത്രിയായ വീരണിയേയും സൃഷ്ടിച്ച് രണ്ട് പേരെയും പരസ്പരം വിവാഹം കഴിപ്പിച്ചു.. ദക്ഷ വീരണി ദമ്പതികൾക്ക് 5000 മക്കൾ ജനിച്ചു. അത് പോലെ തന്നെ ബ്രഹ്മാവ് മറ്റൊരു മകളെ സൃഷ്ടിച്ചു.അവൾ നാല് ശക്തികളായി തിരിഞ്ഞു. ശതരൂപ, ഗായത്രി, സാവിത്രി ,സരസ്വതി.
നാലാമത്തെവളായ സരസ്വതിയിൽ അനുര രക്തനായ പിതാവിൽ നിന്ന് രക്ഷനേടാൻ അവൾ വലത്തോട്ട് മാറി, അപ്പാൾ അവിടെ ഒരു മുഖം മുളച്ചു. അവൾ ഇടത്തോട്ട് മാറി അവിടെയും ഒരു മുഖം പ്രത്യക്ഷമായി.അവൾ പിന്നിലൊളിഞ്ഞു. അവിടെയും ഒരു മുഖം പ്രത്യക്ഷമായി. നിവൃത്തിയില്ലാതെ പിതാവിന് കീഴടങ്ങി 100 ബ്രഹ്മ വർഷം അവർ മധുവിധു കൊണ്ടാടി. അതിൽ വിരാട് പുരുഷൻ ജനിച്ചു. അഗമ്യഗമന ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനുള്ള ആഗ്രഹമോ, അതല്ലങ്കിൽ അത്തരം സാഹചര്യങ്ങൾ പാപമല്ലാത്ത കാലഘട്ടത്തിൽ വിരചിതമായതോ ആവണം ഇത്തരം കഥകൾ. ഏറ്റക്കുറച്ചിലോടെ ഇന്നും ഭാരത നാട്ടിൽ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടത്രേ…