ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 2 [സൂർദാസ്]

Posted by

അത് കേട്ട സുൽത്താന്റെ മുഖം പഴയ അറുപതിന്റെ ഫിലമെൻറ് ബൾബ് പോലെ പതിയെ ഒന്ന് മിന്നിയെങ്കിലും മൂപ്പർ പൂർണ തൃപ്തനല്ലാത്ത ഒരു ഭാവത്തിൽ,
” പിന്നെ എന്ത് തേങ്ങ കണ്ടു എന്ന് പറഞ്ഞാ നിന്റെ ഈ ഒലിപ്പീരും തുള്ളിച്ചാട്ടവും” .

എന്ന് പറഞ്ഞപ്പോൾ അവൾ നാണത്തോടെ ഒന്നൂടെ സുൽത്താനെ കെട്ടിപ്പിടിച്ചു.

” ഞാൻ കണ്ടു എന്ന് പറഞ്ഞത് നിങ്ങൾ കൊണ്ട് വന്ന അതിഥിയുടെ കാര്യമാണ്. എനിക്കിഷ്ടായി ” എന്ന് പറഞ്ഞ് ഒരുമ്മ കൂടി വെച്ച് അവൾ സുൽത്താനെ വിട്ടു.

“ഓ! അതാണല്ലേ ഈ ഇളക്കവും ഒലിപ്പീരും… ഞാൻ അവനോട് ഇത് വരെ കൊണ്ടുവന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല… മനുഷ്യരിലും വളരെ തുച്ഛമായ ഒരു വിഭാഗം നമ്മളെക്കാളും സ്വഭാവശുദ്ധി കാത്തു സൂക്ഷിക്കുന്നവരുണ്ട്. വന്നയാൾ ഒരു മുഹ്സിൻ (സ്വഭാവശുദ്ധിപൂർണതയിലുള്ള സജ്ജനം) ആണെങ്കിൽ എനിക്കവനെ നിർബന്ധിക്കാൻ കഴിയില്ല … അത് കൊണ്ട് അധികം തുള്ളാതെ മോൾ പോയി റെസ്റ്റ് എടുക്ക്.. അവന്റെ മനോഗതി എന്താണെന്ന് നൂറ മഹലിനോട് ചോദിക്കട്ടെ.

അവന്റെ കൈ പിടിച്ച് സംസാരിച്ചത് അവൾ മാത്രമാണ് (കൈ പിടിക്കുന്ന ജിന്നുകൾക്കേ മനുഷ്യന്റ മനോ വായന സാധ്യമാകൂ.. സിംഹാസനത്തിൽ ഇരിക്കുമ്പോൾ മാത്രം അതിൽ ചെയ്തു വെച്ച മാന്ത്രികത്തകിടിന്റെ സ്ഥലത്താൽ സുൽത്താനും കഴിയും.. തന്റെ ദർബാറിലെ ആരെങ്കിലും തനിക്കിട്ട് പണിയുമോ എന്നറിയാൻ ശൈഖുൽ അസാതീദിനെക്കൊണ്ട് ഇഫ്രീത്തിന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പ ചെയ്യിപ്പിച്ചതാണ്.) മനോഗതി അനുകൂലമാണെങ്കിൽ പോലും അതെല്ലാം നീ ആഗ്രഹിക്കുന്ന പോലെ ചെയ്യാൻ അവന് സമ്മതം കൂടി വേണ്ടേ.. ഞാൻ അവനോട് സംസാരിക്കുന്നതിന് മുമ്പ് നീ വെറുതെ അവനെക്കണ്ട് ഇളക്കം തട്ടേണ്ടായിരുന്നു ”

ഇത് കേട്ടതും ചെഞ്ചുണ്ടിൽ തൊണ്ടിപ്പഴം വിളയുന്ന ആ ചെണ്ടുമല്ലിപ്പൂവിനെപ്പോലൊത്ത സുന്ദരിയുടെ മുഖം മങ്ങി. അത് കണ്ട സുൽത്താനും ഒരു നുള്ള് സങ്കടം വന്നു.

” മോള് പോയി റെസ്റ്റടുക്ക്… എല്ലാം ശരിയാകും… നമുക്ക് ആക്കാമെന്നേ”.

ശരിയാകണേ എന്ന പ്രാർത്ഥന അവളുടെ കരിങ്കൂവളമിഴിക്കോണിൽ പോലും തെളിഞ്ഞ് കാണാം . പറക്കും പരവതാനിയെ മെല്ലെ അവൾ അവളുടെ ശയനമുറിയിലേക്ക് തിരിച്ചു. സാവധാനം പോകുന്ന അവളുടെ പിന്നഴകും നോക്കി നിന്ന സുൽത്താൻ ഒരു ശ്വാസം ആഞ്ഞു വലിച്ചു. അതിന്റെ നിശ്വാസത്തിൽ പുറത്ത് വന്ന ഓർമകൾക്ക് ആയിരത്തിയൊന്ന് വർഷത്തെ പഴക്കം ഉണ്ടായിരുന്നു.
അവൾ കണ്ണിൽ നിന്ന് മറയുമ്പോഴേക്കും ആ ഓർമകൾ എല്ലാം ഇഫ്രീത്ത്സുൽത്താന്റെ മനോമുകുരത്തിലൂടെ ഓടി തീർന്നിരുന്നു. ജിന്നുകളുടെ സ്പീഡ് മനുഷ്യർക്കില്ലാത്തത് കൊണ്ട് നമുക്കാ ഓർമകളെ വായിക്കാൻ അൽപം സമയം എന്തായാലും വേണ്ടിവരും.

3000 വർഷം ജീവിച്ച തന്റെ അബ്ബ(അച്്ഛൻ ) അബ്റഹത്ത് രാജാവിന്റെ മരണത്തിന് ശേഷം 41-ാം നാൾ ജിന്നുകളുടെ ലോകത്തിന്റെ യുവരാജാവായി തന്നെ വാഴിക്കുമ്പോൾ തനിക്കന്ന് 333 വയസ്സായിരുന്നു പ്രായം.. ജിന്നുകളുടെ ടീനേജ് കാലം. മനുഷ്യരുമായി താരതമ്യപ്പെടുത്തിയാൽ അവരുടെ 18 / 19 വയസ്സ്.

Leave a Reply

Your email address will not be published. Required fields are marked *