അയാൾ ഇലചീന്തിൽ നിന്നും അൽപ്പം ചന്ദനം എടുത്ത് നെറ്റിയിൽ തൊട്ടു….
” എന്നാൽ ഞാൻ അങ്ങോട്ട് പോട്ടെ മോളെ…. ഇനി ഇങ്ങോട്ട് വരാൻ ഇടയുണ്ടാകല്ലെന്നാണ് എന്റെ പ്രാർത്ഥന…. ബാക്കി ഒക്കെ മോളുടെ ഇഷ്ടം… ”
അയാൾ ഒരു ചിരിയോടെ കാറിൽ കയറി വളരെ വേഗത്തിൽ ഓടിച്ചു പോയി…. അപ്പോളേക്കും മഴ ശക്തി പ്രാപിച്ചിരുന്നു… അവളുടെ കണ്ണുനീർ തുള്ളികൾ മഴയോടൊപ്പം അലിഞ്ഞു ചേർന്നു …
“എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിപ്പോയി ഞാൻ…. സത്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും അമലേട്ടൻ എന്നെ വിട്ടു പോകില്ലായിരുന്നു…. പക്ഷെ അയാൾ പറഞ്ഞത് പോലെ തന്നെ ചെയ്താൽ… എന്റെ അമലേട്ടനെ അയാൾ…. അങ്ങനെ വന്നാൽ ഈ ജന്മം എനിക്ക് സമാധാനം കിട്ടുമോ… നീറി നീറി ഒടുങ്ങില്ലേ ഞാൻ….”
ഇന്ദു വാവിട്ടു കരയാൻ തുടങ്ങി….. ആരതി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു….
” ചിലപ്പോൾ അയാൾ വെറുതെ പറഞ്ഞതാണെങ്കിലോ…. സ്വന്തം മകനെ കൊല്ലാൻ മാത്രം മനക്കട്ടി ഒക്കെ ആർക്കെങ്കിലും കാണുമോ???… ”
ആരതി ഇന്ദുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….
” അയാളുടെ കണ്ണിൽ മകനോടുള്ള സ്നേഹമോ വാത്സല്യമോ ഒന്നും അപ്പോൾ കണ്ടില്ല…. ഇരയെ കണ്ട വേട്ട മൃഗത്തിന്റെ ഭാവമായിരുന്നു…. ഇനി മകൻ ആയതുകൊണ്ട് അമലേട്ടനെ ഒന്നും ചെയ്തില്ലെങ്കിൽ പോലും ബാക്കിയുള്ളവരുടെ കാര്യമോ??… ആരോരും ഇല്ലാത്തവളെ സ്വന്തം മോളെപ്പോലെ നോക്കിയതിന് അവർക്ക് അങ്ങനെ ഒരു ശിക്ഷ നൽകണോ ഞാൻ..???.. ”
ആരതി ഒന്നും പറയാനില്ലാതെ ദൂരേക്ക് നോക്കി നിന്നു….
” അവസാനം…. എല്ലാവരുടെയും നല്ലതിന് വേണ്ടി എന്റെ പ്രാണൻ വേണ്ടായെന്ന് ഞാൻ തീരുമാനിച്ചു…. ചങ്ക് പിടഞ്ഞാ അന്ന് അമലേട്ടൻ ഇവിടെ നിന്നും പടിയിറങ്ങുന്ന കാഴ്ച നോക്കി നിന്നത്…. അല്ലാതെ ഞാൻ എന്താ ചെയ്യാ…. ”
ശ്രീക്കുട്ടി വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു…
” പിന്നെയുള്ള ഓരോ ദിവസവും എന്തിനാണ് ജീവിക്കുന്നതെന്ന് പോലും അറിയാതെ നീറി നീറിയാണ് ഞാൻ കഴിഞ്ഞത്…. പക്ഷെ പോയി കഴിഞ്ഞിട്ടും അമലേട്ടൻ എനിക്ക് ഒരു സന്തോഷം ബാക്കി വച്ചിരുന്നു…. രണ്ടു മാസം കൂടി കഴിഞ്ഞിട്ടാ ഞാൻ അത് അറിയുന്നത്…. എന്റെ പ്രണയത്തിന്റെ പ്രതിഫലമായി അമലേട്ടന്റെ ഒരു തുള്ളി രക്തം എന്റെ ഉദരത്തിൽ വളരുന്നുണ്ടെന്ന സത്യം…. ”
ഇന്ദു വയറിൽ കൈവച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…..
” പിന്നീട് നടന്നതൊക്കെ നിനക്കും അറിയാല്ലോ…. എല്ലാവരും കൂടി വളഞ്ഞു വച്ച് ആക്രമിച്ചു…. ആരാണ് ഉത്തരവാദിയെന്ന് അറിയാൻ…. എന്നെ കൂടുതൽ ഞെട്ടിച്ചു കൊണ്ടാണ് ആ രാജു ഇവിടേക്ക് വന്നത്…. പിന്നെ എല്ലാം പെട്ടന്നായിരുന്നു…. എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും ആരും കൂട്ടാക്കിയില്ല… അരവിന്ദേട്ടൻ പോലും… എന്റെയുള്ളിൽ ഒരു ജീവൻ കൂടിയുണ്ടായിട്ടാ…. അല്ലെങ്കിൽ എന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ…. ”