അവൾ ഒരുവനെ അന്ധമായി സ്നേഹിച്ചിരുന്നു..അവൻ അവളെയും..അവൻ ഓരോ നിമിഷവും അവളോടൊപ്പം ഉണ്ടായിരുന്നു..
അവന്റെ സാമീപ്യo അവൾക്ക് എന്നും പ്രിയപ്പെട്ടതായി..പതിയെ പതിയെ മറ്റുള്ളവയെ എല്ലാം വിസ്മരിച്ച് അവൾ അവനിൽ മാത്രമായി ഒതുങ്ങി…അവനെക്കുറിച്ചു മാത്രം ചിന്തിച്ചു, അവനു വേണ്ടി മാത്രം പ്രാർത്ഥിച്ചു, അവൾ ഓരോ ദിവസവും ജീവിച്ചു..
കുറെ നാളുകൾ കഴിഞ്ഞതോടെ അവനു അവളിലും ആ ബന്ധത്തിലും ഉള്ള കൗതുകം നഷ്ട്ടമായി…എന്നാൽ അവൾ അതൊന്നും അറിയാതെ പിന്നെയും അവൻ എന്ന ഭ്രമണപഥത്തിൽ മാത്രം ചുറ്റികൊണ്ടിരിന്നു..
പോകെപ്പോകെ അവളെ കാണുന്നതു പോയിട്ട് അവളുടെ ശബ്ദം പോലും അവനു വെറുപ്പായി തുടങ്ങി..ഒളിഞ്ഞും തെളിഞ്ഞും അവനത് പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അവളാകെ തളർന്നു പോയിരുന്നു..
ആഹാരം കഴിക്കാതെ,രാത്രികളിൽ ഉറക്കം നഷ്ട്ടപ്പെട്ട കുറെയധികം ദിവസങ്ങൾ..
മനപ്പൂർവം കാരണങ്ങൾ ഉണ്ടാക്കിയുള്ള കലഹങ്ങൾക്കൊടുവിൽ ‘നമുക്ക് പിരിയാം’
എന്ന ഒറ്റ വാക്കിൽ മോഹിച്ചു നേടിയ പ്രണയം പാതിവഴിയിൽ ഉപേക്ഷിച്ച് അവൻ പോയപ്പോൾ അവസാനം നഷ്ടം അവൾക്ക് മാത്രമായിരുന്നു..തലച്ചോറിൽ വലിഞ്ഞു മുറുകുന്ന അനേകായിരം ഭ്രാന്തൻ ചിന്തകളെ ആട്ടിയോടിക്കാൻ അന്നവൾ ആദ്യമായി സ്വന്തം ദേഹം നോവിച്ചു..കൈത്തണ്ടയിൽ നിന്നും ഒഴുകിയ രക്തത്തുള്ളികളെ അവൾ വളരെയധികം കൗതുകത്തോടെ നോക്കിനിന്നു..”വൈഗാ..””
അവൾ പറയുന്നതു കേട്ടിരുന്ന ഞാൻ ഇടർച്ചയോടെ വിളിച്ചു..
“ഞാൻ പറഞ്ഞു തീർന്നില്ല സർ….. അങ്ങനെ കുറെ ദിവസങ്ങൾ..മനസ്സിന്റെ നിയന്ത്രണം പോലും നഷ്ട്ടപ്പെടുമെന്ന് കരുതിയ നാളുകളിൽ അവൾക്ക് കൂട്ടായി വന്നതാണ് അക്ഷരങ്ങൾ… തന്റെ സ്വപ്നങ്ങളും മോഹങ്ങളും അക്ഷരങ്ങളിലൂടെ കടലാസിൽ പകർത്തുമ്പോൾ അത് അവൾക്ക് ഏറ്റവും ആത്മസംതൃപ്തി നൽകിയ നിമിഷങ്ങൾ ആയിരുന്നു…പതിയെ കുറച്ചു നാളുകൾക്ക് ശേഷം എന്നും അവളുടെ ജീവന്റെ പാതിയായി കൂടെ ഉണ്ടാകും എന്ന വാഗ്ദാനത്തോടെ കടന്നു വന്നവനാണ് ഹരി…
അവന്റെ വാക്കുകളും സാന്നിധ്യവും അവൾക്ക് സ്വാന്തനം നൽകി.. ഇരുളടഞ്ഞു പോയ അവളുടെ ജീവിതത്തിനു അവൻ നിറങ്ങൾ പകർന്നു..അവർ ഒരുമിച്ചു സ്വപ്നങ്ങൾ കണ്ടു..ഒരു മനസ്സും രണ്ട് ശരീരവും ആയി പ്രണയിച്ചു…എല്ലാം പങ്കു വച്ചു..അപ്പോഴെല്ലാം അവൾക്ക് ഒന്നേ അവനോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ,,
‘പാതി വഴിയിൽ തനിച്ചാക്കി പോകുമോ’എന്ന്..
‘മരണത്തിൽ അല്ലാതെ നിന്നെ ഞാൻ പിരിയില്ലന്ന്’ അവളുടെ കൈകൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൻ പറഞ്ഞപ്പോൾ,, അവൾ അതിയായി സന്തോഷിച്ചിരുന്നു.. മറ്റാരെക്കാളും അവൾ അവനെ വിശ്വസിച്ചിരുന്നു..
അപ്പോഴും അവളുടെ മനസ്സ് പറഞ്ഞത് ‘ഒരിക്കൽ ആവർത്തിച്ച തെറ്റ് വീണ്ടും ആവർത്തിക്കരുത് എന്നാണ്..’അവനും വെറുപ്പാകുമോ എന്ന് ഭയന്ന് തന്റെ പ്രണയം മുഴുവൻ അവൾ അവനു നിശബ്ദമായി പകർന്നു നൽകി..എന്നാൽ അവനു അത് മടുപ്പായി മാറിയിരുന്നുവെന്ന് തിരിച്ചറിയാതെ ഓരോ നിമിഷവും അവൾ പ്രണയിച്ചു കൊണ്ടിരുന്നു…
‘എത്രയായാലും തന്നെകുറിച്ച് എല്ലാം അറിയുന്നവൻ ഒരു നോട്ടം കൊണ്ട് പോലും ചതിക്കില്ല’ എന്ന അവളുടെ വിശ്വാസത്തിൻമേലായിരുന്നു അവൻ ആദ്യത്തെ ആണിയടിച്ചത്..അവൻ മറ്റൊരുവളെ തന്റെ സ്ഥാനത്തേക്ക് കണ്ടെത്തി കഴിഞ്ഞു എന്ന തിരിച്ചറിവ് നൽകിയ ഞെട്ടലിൽ നിന്നും അവൾക്ക് മോചനം നൽകിയത് വേദനകൾ ആയിരുന്നു…