അത് പറയുമ്പോൾ അവളുടെ അധരങ്ങൾ വിറ കൊണ്ടിരുന്നു…”വൈഗാ…””
ഞാൻ അവളെ മെല്ലെ വിളിച്ചു…”കള്ളമായിരുന്നു സർ എല്ലാം.. അവൻ പറഞ്ഞതെല്ലാം… എന്നെ ഒഴിവാക്കാൻ വേണ്ടി അവൻ പറഞ്ഞ കാരണങ്ങളെല്ലാം കള്ളമായിരുന്നു..ഞാനത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു”
വൈഗ കണ്ണീർ പൊഴിക്കാൻ വെമ്പിയ മിഴികൾ തുടച്ചു..
“വൈഗ പിന്നെ എന്തായിരുന്നു നിങ്ങൾക്കിടയിലെ പ്രശ്നം..”
“പ്രിയ….
ഹരി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി…വീട്ടുകാരായി പറഞ്ഞുറപ്പിച്ച വിവാഹം..
സൗന്ദര്യം, വിദ്യാഭ്യാസം, പണം അങ്ങനെ എല്ലാം കൊണ്ടും എന്നേക്കാൾ മികച്ചവൾ…
എന്നെ ഒഴിവാക്കാൻ ഹരിക്ക് അത്രയും തന്നെ ധാരാളം അല്ലേ സർ…?? ”
എന്റെ കണ്ണുകളിൽ നോക്കി അതു പറഞ്ഞതും അതു വരെ വിഷാദം നിറഞ്ഞു നിന്നിരുന്ന അവളുടെ കവിളുകളിൽ ഒരു പുഞ്ചിരി മിന്നിമറഞ്ഞു..
ചതിക്കപ്പെട്ടവളുടെ ചിരി…
“വരുന്ന സൺഡേ ആണ് അവരുടെ വിവാഹം…ദുബായിൽ വച്ച്..
ഹരിയും ഫാമിലിയും ലാസ്റ്റ് വീക്ക് പോയി…
പോകുന്നതിന് മുൻപ് എന്നെ കാണാൻ വന്നിരുന്നു…എല്ലാം പറഞ്ഞു അവസാനിപ്പിച്ചിട്ട് പോകാൻ..”
“വൈഗ..എല്ലാം ഇനി കഴിഞ്ഞു പോയില്ലേ..
നിന്നെ വേണ്ടാന്ന് പറഞ്ഞ് പോയവനെ ഓർത്ത് ഇനിയും നീ എന്തിനു ദുഃഖിക്കുന്നു..””
“”അങ്ങനെ എളുപ്പം എല്ലാം എനിക്ക് മറക്കാൻ സാധിക്കുന്നില്ല സർ..
ഈ ലോകത്ത് മറ്റേന്തിനേക്കാളും അവനെ സ്നേഹിച്ച ഞാൻ ജീവനോടെയിരിക്കുമ്പോൾ എന്നെ മറന്നു മറ്റൊരുവളിലേക്ക് പ്രണയം പകരാൻ അവനു കഴിഞ്ഞുവല്ലോ എന്ന് ഓർക്കുമ്പോൾ, എനിക്ക് ഭ്രാന്ത് പിടിക്കുന്നു…
എന്റെ തലയിൽ ഒരായിരം കടന്നലുകൾ മൂളുന്ന പോലെ, നെഞ്ചിലാരോ കൂടം കൊണ്ടടിക്കുന്ന പോലെ, കാരമുള്ളുകൾ തറച്ചിറങ്ങുന്ന വേദന..
എന്നെ സ്നേഹിച്ചവരെയും വിശ്വസിച്ചവരെയും അവനുവേണ്ടി എനിക്ക് വഞ്ചിക്കേണ്ടി വന്നു..എന്റെ അച്ഛനും അമ്മയും, എന്റെ സഹോദരങ്ങൾ അവർ എല്ലാവരെയും ഞാൻ….
എല്ലാം അറിയുമ്പോൾ അവർ ആരും എന്നോട് പൊറുക്കില്ല, എന്നെ അവർ വെറുക്കും..ആർക്കും വേണ്ടാത്ത ഒരു ജന്മം ആയിരിക്കും ഇനി എന്റെ…
ഞാൻ പറയുന്നത് കേൾക്കാനും എന്നെ മനസ്സിലാക്കാനും ആരുമില്ലാതെ ഞാൻ ഒറ്റപ്പെട്ടു പോകും സർ…
“അങ്ങനെയൊന്നുമില്ല..തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല..ആരെയും നഷ്ട്ടപ്പെട്ടിട്ടും ഇല്ല..
ഒരു പ്രണയം നഷ്ട്ടപ്പെട്ടതിന്റെ പേരിൽ ഇങ്ങനെ സ്വയം ക്രൂശിക്കരുത് വൈഗാ…”
എന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം എന്നെത്തന്നെ നോക്കിയിരുന്ന വൈഗ പറഞ്ഞു തുടങ്ങി…
“സർ പ്രണയിച്ചിട്ട് ഉണ്ടോ…ആരെയെങ്കിലും.. എപ്പോഴെങ്കിലും ഒരിക്കൽ…”
വൈഗ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് എന്റെ ഭദ്രയുടെ
മുഖമായിരുന്നെങ്കിലും, അവളുടെ ചോദ്യത്തിനു എന്റെ ഉത്തരം മൗനമായിരുന്നു..