തനിക്ക് ഏറ്റവും പ്രധാനപ്പെട്ട,തന്റെ പ്രാഥമിക ലക്ഷ്യത്തിലേക്ക് വെളിച്ചം വീശുന്ന ചില സൂചനകൾ ഗോവിന്ദിന് ലഭിച്ചതായി പറഞ്ഞിരുന്നു.അതിനു വേണ്ടിയാണ് തനിച്ചൊരിടം വേണം എന്ന നിർബന്ധത്തിൽ മീറ്റിങ് ഫിക്സ് ചെയ്തതും.പക്ഷെ അതിന് മുൻപ്………..
രണ്ട് സാധ്യതകളായിരുന്നു രാജീവനു മുന്നിൽ തെളിഞ്ഞത്.ഒന്നുകിൽ ഗോവിന്ദിന്റെ നീക്കങ്ങളറിഞ്ഞു മാധവൻ,അല്ലെങ്കിൽ പലിശക്കാരൻ ചെട്ടിയാർ.രാജീവ് മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ട് തന്റെ വണ്ടിയുമെടുത്തിറങ്ങി.
*****
ചെട്ടിയാരുടെ താവളത്തിലാണ് ഗോവിന്ദ്.മുറിക്കുള്ളിൽ പൂട്ടിയിട്ട അവസ്ഥ.താൻ പെട്ടുകഴിഞ്ഞു എന്ന് ഗോവിന്ദ് മനസ്സിലാക്കി,ഇനി പുറം ലോകം കാണുക എന്നത് കാഠിന്യം നിറഞ്ഞ ഒന്നാണെന്നും അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
ആകെയുള്ള പ്രതീക്ഷ രാജീവാണ്, പക്ഷെ അതും വളരെ നേരിയ സാധ്യത മാത്രം,എങ്കിലും അത് പ്രതീക്ഷിക്കുന്നുണ്ട് ഗോവിന്ദ്.
അന്നത്തെ ദിവസം ഇരുട്ടിവെളുത്തു.
ഗോവിന്ദ് തളർന്നുറങ്ങുകയാണ്.
എപ്പോഴോ ഡോർ തുറന്ന് ആരോ ഒരു അലുമിനിയപ്പാത്രത്തിൽ ചോറും കറിയുമായി മുന്നോട്ട് നിരക്കിക്കൊടുത്തു,ഒപ്പം ഒരു കുപ്പി വെള്ളവും.ആളനക്കം തിരിച്ചറിഞ്ഞ ഗോവിന്ദ് ഉറക്കം വിട്ടുണർന്നിരുന്നു.
വിശപ്പും ദാഹവും കലശലായിരുന്ന ഗോവിന്ദ് കിട്ടിയപാടെ മുഴുവൻ
കഴിച്ചുതീർത്തശേഷം വീണ്ടും ഒരു മൂലയിലേക്ക് ചുരുണ്ടു.
വായ്ക്ക് രുചി ഒട്ടും തന്നെയില്ലാത്ത ഭക്ഷണം ഒരു വിധത്തിൽ കഴിക്കുകയായിരുന്നു ഗോവിന്ദ്.തന്റെ നിവർത്തികേട് അവൻ ഓർത്തുപോയി.എങ്ങനെയെങ്കിലും രക്ഷപെടണം എന്ന ചിന്ത മാത്രമായി ഗോവിന്ദിന്.ഒരവസരത്തിനായി
പ്രതീക്ഷിച്ചുകൊണ്ട്,ക്ഷമയോടെ അതിനായി ചിന്തിച്ചുകൊണ്ട് അവൻ
കാത്തിരിക്കുകയാണ് തനിക്കുള്ള ശരിയായ സമയത്തിനായി.
*****
ചിത്ര……………അവൾ സ്റ്റേഷനിലേക്ക് കയറിവരുന്നത് കണ്ട പത്രോസ് ഒന്ന് ഞെട്ടി.ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ വരവ് കണ്ടതും മനസ്സ് മുഴുവൻ ശൂന്യമായതുപോലെതോന്നി എ എസ് ഐ പത്രോസിന്.അകത്തു വന്നതും ചിത്ര അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.സുരയുടെ കയ്യിൽ നിന്ന് ഇവളെങ്ങനെ,അയാളുടെ മനസ്സിൽ ഒരു ആത്മവിശ്വാസവും ഒപ്പം ചില ആശങ്കകളും നിറഞ്ഞു.
“സർ……എസ് ഐ?”അവൾ ചോദിച്ചു
“സർ ലീവിലാണ്,ഇപ്പൊൾ ചാർജ് എനിക്കും”
“ഫൈൻ…..അപ്പൊപ്പിന്നെ വന്നകാര്യം
സാറിനോട് പറയാല്ലോ.ഒരു മിസ്സിങ് കേസ് കിടപ്പുണ്ടിവിടെ,അതിൽ വിക്ടിമിന്റെ പേര് ചിത്ര എന്നാണ്.
അതായത് ഞാൻ.അതിന്റെ കാര്യം തീർത്തിട്ട് പോവാം എന്ന് കരുതി.”
“മ്മ്മ്……..വരൂ”പത്രോസ് അവളെയും കൊണ്ട് ഓഫീസിലേക്ക് ഇരുന്നു.
അല്പം ഗൗരവത്തോടെയാണ് പത്രോസ് അവളെ ക്ഷണിച്ചത്.