❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Posted by

‘അപ്പൂ വാ പോയി കിടക്കാം, ഒന്നു കിടന്നുറങ്ങിയാൽ നാളെയാകുമ്പോഴേക്കും ജലദോഷം മാറും.’ അവൾ അവന്റ കൈയിൽ പിടിച്ചു വലിച്ചു.

‘ഞാൻ വന്നേക്കാം, അഞ്ജലി പൊയ്‌ക്കോ’ അവൻ പറഞ്ഞു.

‘ഇപ്പോ പോകുന്നില്ല, ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ആകാശം നോക്കി നിൽക്കുന്നേന്ന്… അപ്പു ഉത്തരം പറഞ്ഞിട്ടില്ല,’ അവൾ മുഖം വീർപ്പിച്ചു പരിഭവിച്ചു.വെളുത്ത സാരിയിൽ ഒരു മാലാഖയെപ്പോലെയുണ്ടായിരുന്നു അഞ്ജലി അപ്പോൾ.

‘ദാ ആകാശത്തേക്കു നോക്കൂ, അവിടെയെന്താ കാണണേ….’ അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു കൈനീട്ടി.

‘ഔ..അവിടെയെന്താ കാണണേ..നക്ഷത്രങ്ങൾ അല്ലാണ്ടെന്താ’ അവൾ ചോദിച്ചു.

‘വെറും നക്ഷത്രങ്ങളല്ല, നക്ഷത്രപ്പൂക്കൾ. അഞ്ജലിക്കറിയാമോ, എന്റ അമ്മയെക്കണ്ട ഓർമ എനിക്കില്യ, ഞാൻ ജനിച്ചുടൻതന്നെ അമ്മ ഞങ്ങളെയെല്ലാം വിട്ടുപോയി, എന്നെന്നേക്കുമായി. കുട്ടിക്കാലത്ത് സന്ധ്യാനേരത്ത് ഉമ്മറപ്പടിയിലിരുന്നു തൈരിൽ കുഴച്ച ചോറുരുളകൾ എന്റ വായിലേക്ക് അച്ഛമ്മ വച്ചുതരുമ്പോൾ ഞാൻ ചിണുങ്ങും. അച്ഛമ്മേ എന്റ അമ്മയെവിടേന്നും ചോദിച്ച്.അപ്പോ അച്ഛമ്മേടെ കണ്ണു നിറയും. ഒടുവിൽ ഞാ്ൻ ചോദിക്കും. അച്ഛമ്മേ എന്റ അമ്മ അപ്പുകുട്ടനെ വിട്ടു സ്വർഗത്തിൽ പോയില്ലേന്ന്.’
‘അപ്പോ അച്ഛമ്മ പറയും, കുട്ടന്റ അമ്മ എങ്ങും പോയിട്ടില്യാലോ, ദേ അങ്ങകലെ ആ നക്ഷത്രക്കൂട്ടത്തിലൊരെണ്ണം മോന്‌റെ അമ്മയാണല്ലോയെന്ന്. മാനത്തിരുന്ന് എന്നെ നോക്കാത്രേ എന്റെ അമ്മ. അന്നു മുതൽ ഞാൻ നോക്കുന്നതാ, ഏതാ ആ നക്ഷത്രമെന്ന്, എന്റ അമ്മയെ തേടുന്നതാ..ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം.എന്നാലും നോക്കുന്നതാ..എനിക്കു നഷ്ടപ്പെട്ട എന്റ അമ്മയെ…’ അവൻ അതു പറഞ്ഞുതീരുമ്പോളേക്കും അവന്റ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.

‘ഹേയ് അപ്പൂ..കരയാതെ.’ അവന്റ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ തന്റ ലോലമായ വിരലുകളാൽ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.അപ്പോളവൾക്ക് അവനോടു തോന്നിയതു വാൽസല്യമാണ്. എന്തോ നഷ്ടപ്പെട്ടു കരയുന്ന കാണാൻ ഭംഗിയുള്ള ഒരു കുട്ടിയോടു തോന്നുന്ന വാൽസല്യം. അവൾ അവന്റ മുഖം തന്റെ തോളിലേക്കടുപ്പിച്ചു.പയ്യെ അവന്റ തലയിൽ കൊട്ടി.നേരിയ ചുരുളിപ്പുള്ള അവന്റ ചെമ്പൻ മുടിയിഴകളിലൂടെ തന്റ നീണ്ട വിരലുകളോടിച്ചു.

പ്രണയം മുതൽ വാൽസല്യം വരെ. …..എത്രയൊക്കെ വികാരങ്ങളാണ് ഒരു സ്ത്രീക്കു തന്റെ ഭർത്താവിനോടു തോന്നാവുന്നതെന്നു മനസ്സിലാക്കുകയായിരുന്നു അ്ഞ്ജലി. അലൗകികമായ ഒരു സുഗന്ധം അവരെ പൊതിഞ്ഞു.

‘ഞാനൊന്നു ചോദിച്ചോട്ടെ അപ്പൂ,’ അവൾ അവന്റെ കാതിൽ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ അവളാഗ്രഹിച്ചതുമില്ല.

‘ഞാനും മരിച്ചാൽ നക്ഷത്രമായി മാറുമായിരിക്കും അല്ലേ അപ്പൂ,അപ്പോ അപ്പൂ എന്നെ ഇതുപോലെ നോക്കി നിൽക്ക്വോ…’ അവളുടെ തോളിൽ ചാഞ്ഞു കിടന്ന അപ്പുവിന്റെ ഉള്ളിൽ ആയിരം പ്രതിഫലനങ്ങളോടെ ഇടിത്തീ മാതിരിയുള്ള ആ ചോദ്യം വന്നുവീണു.

അപ്പു ഞെട്ടിപ്പിടഞ്ഞ് അവളിൽ നിന്നു തെന്നിമാറി.’എന്താ ചോദിച്ചേ എന്താ ചോദിച്ചേന്ന് ‘ അലറുകയായിരുന്നു അവൻ. മരണത്തിന്റ മുഖാരി രാഗം അവന്റ കാതിൽ വീണ്ടും വന്നല്ച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *