ബ്രഹ്‌മദത്തൻ തുടർന്നു ‘ഈ ദോഷമുള്ളവർക്കു ജീവിതകാലം വിവാഹം പാടില്ല.അവർ ആരെയെങ്കിലും പ്രാപിച്ചാൽ ഇണയുടെ പടുമരണമായിരിക്കും ഫലം.ഇത് അച്ചട്ടാണ്.’ അദ്ദേഹം പറഞ്ഞു നിർത്തി.
അപ്പുവിനു തലകറങ്ങുന്നതു പോലെ തോന്നി. എന്താണ് ഈ കേൾക്കുന്നത്. എല്ലാം ശരിയായി വന്നപ്പോളാണ് ഈ വെളിപാട്.അവൻ സ്തബ്ധനായി ഇരുന്നു.
‘ഇതിനു പരിഹാരമില്യേ തിരുമേനീ’ അവന്റെ സ്വരത്തിൽ കെഞ്ചലിന്റെ ധ്വനിയുണ്ടായിരുന്നു.’ഇല്യ, ഇതിനു പരിഹാരമില്യ ഈ ദോഷം സ്ഥായിയാണ്. അപ്പു എന്നെങ്കിലും അഞ്ജലിയുമായി ബന്ധപ്പെട്ടാൽ ഉടൻ തന്നെ അവൾ മരിക്കും.’ ബ്രഹ്‌മദത്തൻ പറഞ്ഞു.
‘അപ്പു പൊയ്ക്കോളൂ, ഞാനും മടങ്ങുകയാണ്. നല്ലവണ്ണം ആലോചിക്കൂ,’ ഇത്രയും പറഞ്ഞശേഷം തന്റെ മേൽമുണ്ട് ഒന്നുകൂടി പുതച്ചു ബ്രഹ്‌മദത്തൻ നടന്നകന്നു.പോകുന്ന പോക്കിൽ അദ്ദേഹം സഹതാപത്തോടെ അപ്പുവിനെ ഒന്നു തിരിഞ്ഞുനോക്കി.
ഒരു അഗ്‌നിപാശം തന്നെ ചുറ്റിവരിഞ്ഞതു പോലെ അപ്പു നിന്നു. ഈശ്വരാ എന്തൊരു വിഷമവൃത്തമാണ് ഇത്. ഇതിനും മാത്രം എന്തു തെറ്റു ചെയ്തൂ താൻ…അവൻ ഹതാശനായി നിന്നാലോചിച്ചു.
‘അപ്പൂസ് എവിടെയെല്ലാം തിരഞ്ഞു ഞാൻ ഇവിടെ നിൽക്കയാണോ..’ തോളിൽ ഒരു നനുത്ത സ്പർശം അനുഭവപ്പെട്ടു തിരിഞ്ഞു നോക്കിയ അപ്പു തന്റെ നേർക്കു നിറയെ ചിരിച്ചു ഒരു ദേവിയെപ്പോലെ നിന്ന അഞ്ജലിയെയാണ് കണ്ടത്.
അവളുടെ ആ ചിരി, സ്വർഗം കിട്ടിയ സന്തോഷം പോലെയുള്ള ആ ചിരി. ആ ചിരി അവന്റെ നെഞ്ചിൽ കൊളുത്തിപ്പിടിച്ചു. ദൂരെയെവിടെയോ നിന്നു മുഖാരി രാഗത്തിൽ ഒരു കീർത്തനം ഉയർന്നു കേട്ടു.
മുഖാരി….മരണത്തിന്റെ രാഗം.
താൻ അഞ്ജലിയുടെ മരണമാണ്. തന്നോട് അവൾക്കുള്ള സ്നേഹം അതിലേക്കുള്ള വഴിയും.പാടില്ല, ഒരിക്കലും പാടില്ല, താൻ മൂലം ഒരിക്കലും തന്റെ അഞ്ജലി തീപ്പെടാൻ പാടില്ല. അത്രയ്ക്കിഷ്ടമാണ് തനിക്ക് അവളെ..എന്റെ എല്ലാമെല്ലാമായ അഞ്ജലിയെ.
‘എന്തേ? ‘….ചിരി നിർത്താതെ തന്നെ വലിയ കണ്ണുകളാൽ അവനെ അടിമുടി നോക്കി അഞ്ജലി ചോദിച്ചു.
‘ അഞ്ജലിക്ക്….അഞ്ജലിക്ക് ഇനിയെന്നെ വെറുക്കാൻ കഴിയുമോ’ അപ്പുവിന്റെ ചോദ്യം നിഷ്‌കളങ്കമായിരുന്നു.നോവിന്റെ ഒരായിരം പൂക്കൾ ആ ശബ്ദത്തിലുണ്ടായിരുന്നു.
‘വെറുക്കാനോ എന്താ അപ്പു ഈ പറേണേ,’ അവന്റെ നെറ്റിയിൽ ചന്ദനക്കുറിതൊട്ട്, അവന്റെ നെഞ്ചിലേക്കു ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
‘എനിക്കു പറ്റില്ല, എന്റെ അപ്പുവിനെ നാൾക്കു നാൾ സ്നേഹിക്കാനേ എനിക്കു കഴിയൂ’ ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
‘എനിക്കു ജീവിക്കണം, എന്റെ അപ്പുവിന്റെ സ്നേഹവുമായി, നിന്റെ ഭാര്യയായി, കുട്ടികളുടെ അമ്മയായി, പിന്നെ പേരക്കുട്ടികളുടെ അമ്മൂമ്മയായി.’ അവന്റെ നെഞ്ചിലേക്കു മുഖം വച്ചു അവൾ പിറുപിറുത്തു. തന്റെ നെഞ്ചിലേക്ക് എന്തോ നനവ് പടർന്നൊഴുകുന്നത് അവൻ അറിഞ്ഞു. അതവളുടെ വലിയ മിഴികളിൽ നിന്നൊലിച്ച കണ്ണീരായിരുന്നു.