❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Posted by

:അല്ലാ, ഇന്നെല്ലാം കൊണ്ടും പുണ്യദിവസമാണല്ലോ കൃഷ്ണേട്ടാ, ചെർപുളശ്ശേരി ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. സമയംണ്ടച്ചാ അദ്ദേഹത്തെ ഒന്നു കണ്ട് ജാതകമൊക്കെ ഒന്നു നോക്ക്വാ.’ ക്ഷേത്രത്തിലെ സെക്രട്ടറി രാമൻ കൈമൾ കൃഷ്ണകുമാറിനോടു പറഞ്ഞു.

‘ആഹാ അദ്ദേഹം ഇവിടെ എത്തിയോ’ കൃഷ്ണകുമാർ സന്തോഷത്തോടെ ചോദിച്ചു. പാലക്കാട്ടെ ഏറ്റവും പ്രശസ്തനായ കണക്കനും ജ്യോതിഷിയുമാണ് ചെർപ്പുളശേരി ബ്രഹ്‌മദത്തൻ നമ്പൂതിരി. ജ്യോത്സ്യം അരച്ചുകലക്കിക്കുടിച്ചയാ്ൾ.

ഒരു ഡോക്ടറും ചെർപ്പുളശേരിയിലെ പ്രമാണിയുമായ ബ്രഹ്‌മദത്തൻ നമ്പൂതിരിക്കു ജ്യോത്സ്യമെന്നാൽ പരിശുദ്ധമായ കർമമാണ്. അതിനാൽ തന്നെ ജാതകം നോക്കുന്നതിനും മറ്റും അദ്ദേഹം പണം ഈടാക്കാറില്ല.പറയുന്നത് അച്ചട്ടാണ്.ബ്രഹ്‌മദത്തൻ നമ്പൂതിരി ഒരു മലയിടിയുമെന്നു പ്രവചിച്ചാൽ എലി തുരന്നിട്ടാണേലും അതുസംഭവിക്കുമെന്നാണു വിശ്വാസം.

കൃഷ്ണകുമാറും സരോജയും അപ്പുവിനും അഞ്ജലിക്കുമൊപ്പം, ബ്രഹ്‌മദത്തൻ നമ്പൂതിരി ഇരിക്കുന്നിടത്തെത്തി. ധ്യാനനിമഗ്നനായി ഇരുന്ന നമ്പൂതിരി പാദപതനത്തിന്റെ ശബ്ദം കേട്ട് അവരെ നോക്കി.

‘കൃഷ്ണാ താനോ, മകളുടെ വിവാഹം കഴിഞ്ഞല്ലേ, വരാനൊത്തില്ല, കശ്മീരിലായിരുന്നു’ അദ്ദേഹം പറഞ്ഞു.

‘ മ്മ്, ക്ഷണക്കത്ത് ഇല്ലത്തേക്കു കൊടുത്തു വിട്ടിരുന്നു, സാരമില്ല തിരുമേനീ,അങ്ങും നമ്മുടെ പ്രധാനമന്ത്രിയുമൊക്കെ മുക്കാൽ സമയവും യാത്രയിലാണല്ലോ’ കൃഷ്ണകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഇവരാണല്ലേ യുവമിഥുനങ്ങൾ അപ്പുവിനെയും അഞ്ജലിയെയും നോക്കി നമ്പൂതിരി പറഞ്ഞു.കൊള്ളാം രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയുണ്ട് ‘
അഞ്ജലി മെല്ലെ അപ്പുവിന്റെ തോളത്ത് ഒന്നിടിച്ചശേഷം അവനെ നോക്കി പുഞ്ചിരിച്ചു.

അടങ്ങിയിരിക്കൂ എന്നു ശാസനാഭാവത്തിൽ അപ്പു അവളെ നോക്കി.

‘തിരുമേനിയെക്കൊണ്ട് ഇവരുടെ ജാതകം നോക്കണം എന്നായിരുന്നു ആഗ്രഹം. വിവാഹത്തിനു മുന്നെ സാധിച്ചില്ല, ഇപ്പോൾ സമയമുണ്ടാകുമോ’ കൃഷ്ണകുമാർ ചോദിച്ചു.
‘ഇനിയിപ്പോ എന്താ അതിനു പ്രസക്തി, ഏതായാലും നോക്കാം’ ബ്രഹ്‌മദത്തൻ ചിരിയോടെ പറഞ്ഞു.

കൃഷ്ണകുമാർ ഇരുവരുടെയും ജാതകവും ജനനസമയക്കുറിപ്പും അദ്ദേഹത്തിനു നേരെ നീട്ടി. അതു വാങ്ങിയ ശേഷം ഒന്നു മനസ്സിരുത്തി പ്രാർഥിച്ച ശേഷം അദ്ദേഹം ഒത്തു നോക്കി.
‘പൊരുത്തങ്ങളുടെ സമ്മേളനം’, അദ്ദേഹം പറഞ്ഞു. ‘ഈ ജാതകങ്ങൾ പരസ്പരപൂരകമാണ്. ഈ സ്ത്രീജാതകത്തിനു ഈ പുരുഷ ജാതകം മാത്രമേ ചേരൂ..അപ്പൂം അഞ്ജലിയും തമ്മിലുള്ള വിവാഹം സാക്ഷാൽ ഈശ്വരൻ തന്നെ തീരുമാനിച്ചതാണെന്നു സാരം.’

ബ്രഹ്‌മദത്തന്റെ ആ മറുപടി എല്ലാവരുടെയും മനസ്സിൽ കുളിർ നിറച്ചു. അഞ്ജലിയുടെ മുഖം നിറനിലാവുപോലെ പൂത്തുവിടർന്നു.
അപ്പുവിന്റെ പെണ്ണ്, അപ്പുവിനായി ഈശ്വരൻ നിശ്ചയിച്ച പെണ്ണ്, ഇതിൽപരം സന്തോഷം അവൾക്കു ലഭിക്കാനില്ലായിരുന്നു.

തുടർന്ന് ബ്രഹ്‌മദത്തൻ അപ്പുവിന്റെ ജന്മസമയത്തേക്ക് ഒന്നു കണ്ണോടിച്ചു, ‘ഈശ്വരാ’, അദ്ദേഹം ഒരുമാത്ര അറിയാതെ വിളിച്ചു. വെളുത്തു സുന്ദരമായ ബ്രഹ്‌മദത്തന്റെ മുഖം ഒരുവേള ഇരുണ്ടു.നൊടിയിടയിൽ കൃത്രിമത്വം പോലെ അ്ദ്ദേഹം ഒന്നു പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *