‘അതേ അതേ. നിനക്കു ഒരു മെഡൽ തരേണം’ ജീവനും തമാശയോടെ ആ അഭിപ്രായത്തെ പിന്താങ്ങി.
കൃഷ്ണകുമാർ അതു കേട്ടു പൊട്ടിച്ചിരിച്ചു. അയാൾ ഗ്ലാസ് കൈയിലെടുത്തുകൊണ്ടു പയ്യെ എഴുന്നേറ്റു.
‘സത്യം….’ അയാൾ പറഞ്ഞു.
‘അവളെ സ്‌നേഹിക്കാനൊന്നും ഒരു കാലത്തും എനിക്കു സമയമുണ്ടായിരുന്നില്ല,അവൾ വളർന്നു വലുതാകുന്നതു പോലും ഞാനറിഞ്ഞിരുന്നില്ല.ബിസിനസ്സ്, പൊതുപ്രവർത്തനം പിന്നെ സ്വാർഥതാൽപര്യങ്ങൾ.ജീവിതത്തിന്‌റെ മറ്റു വശങ്ങളൊന്നും എനിക്കു താൽപര്യമുണ്ടായിരുന്നില്ല.’
കൃഷ്ണകുമാർ ഉള്ളുതുറന്നു.ഒരുനിമിഷം അയാളൊന്നു നിർത്തി.
‘ഓരോ അച്ഛനും സ്വന്തം മകൾ രാജകുമാരിയാണ്. രാജകുമാരിക്കു പൂർണതയെത്തുന്നതെപ്പോഴാ, അവൾക്കു ഒരു രാജകുമാരനെ കിട്ടുമ്പോൾ.എന്‌റെ മോൾക്കു സ്‌നേഹം ഒന്നും വാരിക്കോരിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ അവൾക്ക് ഒരു രാജകുമാരനെ ഞാൻ നേടിക്കൊടുത്തു.മേലേട്ടേ നക്ഷത്രക്കണ്ണുള്ള രാജകുമാരനെ ‘…കൃഷ്ണകുമാർ വാചാലനായി.
അയാൾ അപ്പുവിന്‌റെ തോളിൽ കൈയിട്ടു.
‘എന്‌റെ മോളേ കുട്ടിക്കാലത്തിനു ശേഷം ഇത്ര സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല, നീ അവളുടെ മനസ്സിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു.എങ്ങനെ കഴിഞ്ഞെടാ നിനക്ക്….’ കൃഷ്ണകുമാർ അപ്പുവിന്‌റെ കവിളിൽ ഒരു ചുംബനം നൽകി.
‘താങ്കസ് അപ്പൂ…ഞാൻ ജീവിതത്തിൽ ആരോടെങ്കിലും താങ്ക്‌സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്നോടു മാത്രമായിരിക്കും.’ അയാൾ ചിരിയോടെ പറഞ്ഞു.
അപ്പുവിനു മനസ്സു നിറഞ്ഞ നിമിഷമായിരുന്നു അത്.
‘നീ ഭാഗ്യവാനാടാ അപ്പുക്കുട്ടാ, അവൾ അവളെ സ്‌നേഹിക്കുന്നതിന്‌റെ ആയിരമിരട്ടി നിന്നെ സ്‌നേഹിക്കുന്നുണ്ട്. ഹണ്ട്രഡ് പെർസന്‌റ് പ്യുവർ ലവ്.കലർപ്പില്ലാത്തത്.ദേ ഈ ,സിംഗിൾ മാർട്ട് വിസ്‌കി പോലെ’ കൃഷ്ണകുമാർ പറഞ്ഞു.
ഒരു ഗ്ലാസ് മദ്യം കൂടി അപ്പു കുടിക്കേണ്ടി വന്നു. ശേഷം സദസ്സ് പിരിഞ്ഞു.
അപ്പുവിന് തന്‌റെ ഭാരം കുറഞ്ഞുപോകുന്നതു പോലെ തോന്നി.തലയിൽ ഒക്കെ കിളികൾ പറക്കുന്നു. ആദ്യമായി ലഭിച്ച മദ്യലഹരിയിൽ അവൻ ചിരിച്ചുകൊണ്ട് കസേരയിൽ വന്നിരുന്നു.അഞ്ജലിയും ബന്ധുക്കളും അപ്പുറത്തു മാറി അന്താക്ഷരി വീണ്ടും തുടർന്നുകൊണ്ടിരുന്നു.
:അപ്പൂ, ഒരുപാടു രാത്രിയാകാൻ നിൽക്കാതെ പോയിക്കിടന്ന് ഉറങ്ങിക്കോ.നാളെ രാവിലെ ക്ഷേത്രത്തിൽ പോണം .നിനക്ക് ഒരു തുലാഭാരം നേർന്നിട്ടുണ്ട്.’