‘കോയി ആദ്മി ആപ്കോ മിൽനേ കേലിയേ ആയാ, റിസപ്ഷൻ മേ ‘ അയാൾ പറഞ്ഞു.’ഉസ്‌കോ അന്തർ ആനേ കോ ബോലിയേ’ അവൾ പറഞ്ഞു.
‘ജീ’ ജോലിക്കാരൻ പിന്തിരിഞ്ഞു.
കുറച്ചു നിമിഷങ്ങൾ, ഒരു പാദപതന ശബ്ദം നേർത്തു കേട്ടു. പിന്നീടത് ഉച്ചസ്ഥായിയിലായി.
അപ്പു മുറിയിലേക്കെത്തി.മൂക്കിനു താഴെ താടിയുൾപ്പെടെ മൂടുന്ന പുള്ളിക്കുത്തുകളുള്ള ഒരാവരണവും തലപ്പാവും അവൻ അണിഞ്ഞിരുന്നു.അനോഖി ബാബയായ തന്നെ ആരും തിരിച്ചറിയാതിരിക്കാനായിരുന്നു അവന്റെ വേഷംമാറൽ.
‘വരൂ’ ആഹ്ലാദം ഇടനെഞ്ചിൽ പൊട്ടിമുളച്ച ശബ്ദത്തിൽ അഞ്ജലി അവനെ സ്വാഗതം ചെയ്തു.
എത്രയോ കാലമായി കൈവിട്ട തന്റെ പുരുഷൻ, തന്റെ സീമന്തരേഖയിലെ സിന്ദൂരത്തിന്റെ അവകാശി….
നീണ്ട കുർത്തയും പാന്റും ധരിച്ച് നിന്ന അപ്പുവിന്റെ പ്രാകൃതമായ ആ രൂപത്തോട് അവൾക്ക് ദേഷ്യമൊന്നും തോന്നിയില്ല. എല്ലാം തനിക്കു വേണ്ടിയായിരുന്നു. തനിക്കു വേണ്ടി. ആ ഉള്ളു നിറയെ സ്നേഹമാണ്.കുറ്റപ്പെടുത്താനല്ല താൻ ഇത്രടം വന്നിരിക്കുന്നത്. അതവൾക്കു നന്നായി അറിയാമായിരുന്നു.
‘അപ്പു ഇരിക്കൂ’ മുറിയിലെ കസേര കാട്ടി അവൾ പറഞ്ഞു.അവൻ ആ കസേരയിൽ തലകുനിച്ചിരിപ്പായി.
ഒരു ഗ്ലാസിൽ ഫ്ളാസ്‌കിൽ നിന്നു ചായ പകർന്ന് അവൾ അവനു സമീപമെത്തി.അവൻ മുഖാവരണവും തലപ്പാവും അഴിച്ചു ടീപ്പോയിൽ വച്ചു.അവളുടെ കൈയിൽ നിന്നു ചായ വാങ്ങി മെല്ലെ മൊത്തിക്കുടിച്ചു.റോസ് നിറമുണ്ടായിരുന്ന മനോഹരമായ അപ്പുവിന്റെ പനിനീർച്ചുണ്ടുകൾ മഞ്ഞുനാട്ടിലെ ജീവിതം മൂലം വരണ്ടുണങ്ങിയിരുന്നു.
‘അഞ്ജലി വരേണ്ടിയിരുന്നില്ല.’ അപ്പു മൗനം ഭഞ്ജിച്ചു സംസാരിച്ചു തുടങ്ങി.
അവൾ അതിനുത്തരം നൽകിയില്ല. അവന്റെ അരികിലുള്ള ഒരു കസേരയിൽ അവളും ഇരിപ്പുറപ്പിച്ചു.
‘ഞാനിത്രകാലം എന്തു ചെയ്യുകാണെന്നാണ് അപ്പു വിചാരിച്ചിരുന്നത് ‘ അവൾ അവനോടു ചോദിച്ചു.
ഒരു നിമിഷം എന്തോ ഇടറിപ്പറഞ്ഞ ശേഷം അവൻ മറുപടി പറഞ്ഞു.’ഞാൻ വിചാരിച്ചു നീ എന്നെ മറന്ന് മറ്റൊരു വിവാഹമൊക്കെ ചെയ്ത് ജീവിച്ചുതുടങ്ങിക്കാണുമെന്ന്. ഞാനാഗ്രഹിച്ചതും അതു തന്നെയാണ്.’
അത്ര നേരം ശാന്തമുഖഭാവത്തിൽ ഇരുന്ന അഞ്ജലിയുടെ ഭാവം മാറിയത് അപ്പോഴാണ്. അവൾ പരിസരം മറന്ന് അലറിവിളിച്ചു. അവന്റെ മുഖത്തും തോളിലും അവളുടെ കൈത്തലങ്ങൾ ഉയർന്നു വീണു. പടക്ക് പടക്ക് എന്ന് അടി പൊട്ടി.
‘നീയെന്നെ വിട്ട് ഓടിപ്പോയതിൽ എനിക്ക് ദുഖമില്ലപ്പൂ, പക്ഷേ നിനക്കിത് തോന്നിയല്ലോ, നീയെന്നെക്കുറിച്ച് ഇത്രയുമല്ലേ മനസ്സിലാക്കിയുള്ളല്ലോ,’ അവന്റെ മുടിയിൽ കുത്തിപ്പിടിച്ച് അവൾ സങ്കടത്തോടെ പറഞ്ഞു.
അവൻ ഒന്നും മിണ്ടിയില്ല.
‘നീ മരിക്കാൻ ഞാൻ സമ്മതിക്കില്ല അഞ്ജലീ , നീയിവിടുന്ന് പോണം നാളെത്തന്നെ, നിന്റെ അപ്പുവല്ല ഞാൻ , അനോഖി ബാബയാണ്. നീ മരിക്കാതിരിക്കാനാണ് ഞാൻ ഈ വേഷം അണിഞ്ഞത്.ഇനി എനിക്ക് ഒരു തിരിച്ചുപോക്കില്ല. അതോണ്ട് നീ പോണം.’