നവീൻ : ആര്?
ആകാശ് : ഒരു രാമ മൂർത്തി. പ്രേതം… ആത്മാവ് അങ്ങനെയുള്ളതിനെപ്പറ്റി റിസേർച് നടത്തുന്ന ഒരാളാണ്.
കാവ്യ : അപ്പോൾ ചേട്ടൻ പറയുന്നത് നവീന്റെ കൂടെ ഉള്ളത് ജീവൻ നഷ്ട്ടപെട്ട ആരോ ആണെന്നാണോ.
ആകാശ് : അങ്ങനെ ഞാൻ ഉറപ്പിച്ച് പറയുന്നില്ല. പക്ഷെ എന്താണ് നവീന്റെ കൂടെയുള്ള ആ അത്ഭുതം എന്ന് നമുക്ക് അറിയില്ലല്ലോ.
കാവ്യ : ഡാ.. നീ എന്ത് പറയുന്നു.
നവീൻ : നമുക്ക് ഈ അന്വേഷണത്തിൽ ഒരു തുടക്കം ഇടണമല്ലോ. ആകാശ് പറഞ്ഞയാളെ നമുക്ക് നാളെ തന്നെ പോയി കാണാം.
സംസാരം കൂടുതൽ നീട്ടാതെ അവർ ഫോൺ കട്ട് ചെയ്തു.
നവീൻ നോക്കുമ്പോൾ മീരയുടെ മുഖത്തിൽ വളരെയധികം മ്ലാനത നിറഞ്ഞ് നിൽക്കുന്നത് കാണാനായി.
“എടോ.. തനിക്ക് പെട്ടെന്നെന്ത് പറ്റി?”
നോട്ടം നവീന്റെ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“ആകാശ് പറഞ്ഞത് പോലെ ഞാൻ മരിച്ച് ശരീരം നഷ്ട്ടപെട്ട ഒരു ആത്മാവ് ആയിരിക്കുമോ?”
അവൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഏയ്.. അങ്ങനെ ഒരിക്കലും ആയിരിക്കില്ല. നമ്മൾ തുടക്കമെന്ന നിലയിൽ താൻ എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് അവിടേക്ക് പോകുന്നത്.”
തന്റെ മുന്നിൽ നിൽക്കുന്ന സുന്ദരമായ രൂപം ജീവൻ നഷ്ട്ടപെട്ട ഒരു ആത്മാവ് ആണെന്ന് ചിന്തിക്കുവാൻ കൂടി അവനു അപ്പോൾ കഴിഞ്ഞിരുന്നില്ല.
. . . .
ആകാശ് ഒരു ഗേറ്റിനു മുന്നിൽ കാർ ചവിട്ടി നിർത്തിയപ്പോൾ നവീൻ ഗേറ്റിൽ എഴുതി വച്ചിരിക്കുന്നത് വായിച്ചു.
“സൈക്യാട്രിസ്റ് രാമ മൂർത്തി.”
കാറിൽ ഉണ്ടായിരുന്ന കാവ്യയും, നവീനും, മീരയും ഒരേ സമയം ആകാശിനെ നോക്കി.
“നീ അല്ലേടാ ഇന്നലെ പറഞ്ഞത് ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ട ആവിശ്യം ഇല്ലെന്ന്. എന്നിട്ടിപ്പോൾ…”
ഒരു ചിരിയോടെ ആകാശ് പറഞ്ഞു.
“നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ച് നോക്കണ്ട, പുള്ളി ഒരു സൈക്യാട്രിസ്റ് കൂടിയാണ്. പക്ഷെ നമ്മൾ ഒരു കൗൺസിലിംഗിന് ഒന്നും അല്ല ഇവിടെ വന്നിരിക്കുന്നത്.”
കാർ ഗേറ്റിനു വെളിയിൽ ഒതുക്കിയിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ നാലുപേരും ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.