” പറ … തരുവോ ഒരു കുഞ്ഞു ശിവറാമിനെ …?”
ആ ചെവിയില്‍ ചുണ്ടു ചേര്‍ത്ത് ഞാന്‍ വീണ്ടും ചോദിച്ചു.പൊടുന്നനെ അയാളെന്നെ വലിച്ചു മടിയിലേക്കിട്ടു …
”നിനക്കറിയുമോ ഞാനെന്തിനാ ഇത്ര നാളും കഴിഞ്ഞ് ഇങ്ങോട്ട് തിരിച്ചു വന്നേന്ന് …?”
എന്‍റെ കണ്ണിലേക്കുറ്റു നോക്കി കൊണ്ട് ശിവേട്ടന്‍ ചോദിച്ചു .
”ഇല്ല….”
”നിന്‍റെ ഭര്‍ത്താവിനെ എണ്ണം പറഞ്ഞ് വെട്ടി നുറുക്കാന്‍ …”
സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി … തമാശ പറഞ്ഞതാണോന്നറിയാന്‍ ഞാനാ കണ്ണുകളിലേക്കു നോക്കി . അല്ല… ആ കണ്ണുകള്‍ പകയാല്‍ കുറുകിയിരിക്കുന്നു . ചുവന്നു കലങ്ങിയിരിക്കുന്നു . അല്ല… ഇത് തമാശയല്ല ….
”എന്തിന് …?”
വിറയാര്‍ന്ന ശബ്ദത്തോടെ ഞാന്‍ ചോദിച്ചു …
ശിവേട്ടന്‍ മെല്ലെ എന്നെ മടിയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു …
മേശപ്പുറത്ത് നിന്നും ഡേവിഡ് ഓഫ് എലൈറ്റ് സിഗരറ്റിന്‍റെ പാക്കറ്റ് എടുത്ത് അതില്‍ നിന്നും ഒരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു . ബിസ്മാദ് ഗൈഗറിന്‍റെ ഫ്ലെയിംലെസ്സ് ബ്രോണ്‍സ് കളര്‍ ലൈറ്ററിലെ കനല്‍ മറനീക്കി പുറത്തു വന്നു . അത് സിഗരറ്റിലേക്കടുപ്പിക്കുമ്പോള്‍ അതിനേക്കാള്‍ ചുവന്ന കനല്‍ ആ മുഖത്തുണ്ടെന്ന് തോന്നി എനിക്ക് .
കത്തുന്ന സിഗരറ്റ് ഒരു കയ്യിലും മറുകയ്യില്‍ ലൈറ്ററും പിടിച്ച് ശിവേട്ടന്‍ മെല്ലെ പുറത്തേക്ക് നടന്നു . അന്ധാളിപ്പോടെ ഞാനും അദ്ദേഹത്തെ അനുഗമിച്ചു .
പുറകുവശത്തെ കോറിഡോറിലേക്കുള്ള വാതില്‍ തുറന്ന് തൂണിലേക്കു ചാരി വിദൂരതയിലേക്ക് നോക്കി അയാള്‍ പുകച്ചുരുളുകള്‍ ഊതിപ്പറത്തുമ്പോള്‍ തികച്ചും എനിക്കപരിചിതനായ ഒരു മനുഷ്യനേ പോലെ കാണപ്പെട്ടു .
” സമ്പന്നതയിലായിരുന്നു ജനിച്ചതും വളര്‍ന്നതും . എനിക്കാറു വയസുള്ളപ്പോഴാണ് സുധാകരന്‍ എന്നു പേരുള്ള ധൂമകേതു എന്‍റെ ജീവിതത്തിലേക്കു കടന്നു വരുന്നത്, നിന്‍റെ ഭര്‍ത്താവ് . അന്നവന് എട്ട് വയസുണ്ട് . വളര്‍ച്ച കുറവായതു കാരണം രണ്ട് വര്‍ഷം വൈകിയാണവനെ സ്കൂളില്‍ ചേര്‍ത്തത് . ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും മറ്റൊരു ക്ലോസ് ഫ്രണ്ട് കൂടിയുണ്ടായിരുന്നു – അനില്‍ ”
മെല്ലെ നിര്‍ത്തി ആഴത്തില്‍ ഒരു പുക കൂടി വലിച്ചെടുത്തു അയാള്‍ വീണ്ടും തുടര്‍ന്നു .
” പെട്ടെന്നു തന്നെ ഞങ്ങള്‍ അടുത്തു . അച്ഛന് ഒരു ഫിനാന്‍സ് സ്ഥാപനം ഉണ്ടായിരുന്നു . നാട്ടുകാരുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും അവര്‍ ആദ്യം ഓടിയെത്തുക അച്ഛന്‍റെ അടുത്തേക്കാണ് . മതിയായ ഈടുകളില്ലാതെ തന്നെ അച്ഛന്‍ പലര്‍ക്കും പണം കടം കൊടുത്തു , അതും ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ . കൂടാതെ നാട്ടുകാര്‍ക്കു വേണ്ടി ബസ്റ്റോപ്പ് , റോഡുകള്‍ ,പാവപ്പെട്ടവര്‍ക്ക് വീടുവക്കാനുള്ള സഹായം ,നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ധനസഹായം , ജാതിമത ഭേദമന്യേ ആരാധനാലയങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാം അച്ഛന്‍ ചെയ്തു വന്നു. അച്ഛനോട് നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ എന്ന പരിഗണന എപ്പോഴും എവിടെയും എനിക്കുമുണ്ടായിരുന്നു .