താഴേക്ക് പോകാന്‍ അവിടെയുമുണ്ട് പടികള്‍. അയയില്‍ അയാളുടെ തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. എല്ലാംകൂടി ചുരുട്ടിക്കൂട്ടി ഒരേറു കൊടുക്കാന്‍ തോന്നിയതാണ്. പിന്നെ വേണ്ടെന്നു വച്ചു. ഞാന്‍ പടികളുടെ ഭാഗത്ത് ചെന്ന് മെല്ലെ താഴേക്ക് നോക്കി. താഴെ ലൈറ്റിന്റെ പ്രകാശത്തില്‍ കണ്ട കാഴ്ചയില്‍ ഞെട്ടിപ്പോയി ഞാന്‍! പാതിരാത്രിക്ക് ആ ദരിദ്രവാസി കിഴവന്‍ ഇരുന്നു കാശെണ്ണുന്നു! അടുത്തുതന്നെ അയാളുടെ വയസ്സി ഭാര്യയും ഇരിപ്പുണ്ട്; പണത്തിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്.
“ഹിഹിഹി, ഇപ്പം ഇരട്ടി വെലയ്ക്കാ കച്ചോടം. നാല്‍പ്പത്തി അയ്യായിരം രൂഭ. വെറും രണ്ടു ദിവസത്തെ കാശാ. ഇങ്ങനെ പോയാ നമ്മള് കൊറേ ഒണ്ടാക്കും” പണം കെട്ടി വയ്ക്കുകയും കുമ്പ കുലുക്കുകയും ചെയ്തുകൊണ്ട് പിള്ള പറയുന്നു. പെമ്പ്രന്നോത്തിക്ക് ചിരി വന്നിട്ടുവയ്യ. മക്കളും മരുമക്കളുമായി ആരുമില്ലാഞ്ഞിട്ടും രണ്ടിനും കാശിനോടുള്ള ആര്‍ത്തി!
ഞാന്‍ പൂച്ചയെപ്പോലെ പമ്മിപ്പമ്മി പടികള്‍ ഇറങ്ങിച്ചെന്നു നോക്കി. പണമെടുത്ത് എണ്ണിക്കെട്ടി ഒരു സഞ്ചിയില്‍ ഇടുകയാണ് പിള്ള.
“മറ്റേ സഞ്ചിയില്‍ എത്രുണ്ടെടി?”
“അറുപത്”
“ഹൊഹ്ഹോ, ഈ കൊണോണ പോകാണ്ടിരുന്നാ നമ്മള് രക്ഷപെട്ടു. നാളെ വണ്ടിക്കാരന്‍ വരുമ്പോ ഈ കാശ് കൊടുക്കണം. അടുത്ത തവണ സാധനം കൂടുതല് വേണ്ടതാ. ഇവിടെ അടുത്തെങ്ങും വേറെ കട ഇല്ലാത്തോണ്ട് കച്ചോടം കൂടും. മൊഹമ്മദിന്റെ കടേല്‍ സാധനം ഇല്ലെന്നാ ഞാനറിഞ്ഞേ. അവന്‍ വല്യ ദാനധര്‍മ്മി അല്യോ…ഹിഹിഹി”
അയാളുടെ ഭാര്യ ദേഹം മൊത്തം കുലുക്കിച്ചിരിച്ചു. പിള്ള പറഞ്ഞ മുഹമ്മദ് കാക്കയുടെ കടയില്‍നിന്നാണ് ചേട്ടനുള്ളപ്പോള്‍ ഞങ്ങള്‍ സാധനം വാങ്ങുന്നത്. അവിടെ എല്ലാത്തിനും ന്യായവിലയെ ഉള്ളു. പക്ഷെ ഒരു കിലോമീറ്റര്‍ മാറിയാണ് ആ കട. അതുകൊണ്ടുതന്നെ നടക്കാന്‍ മടിയുള്ളവര്‍ പിള്ളയെത്തന്നെ ആശ്രയിക്കും.
വീടിനോട് ചേര്‍ന്നുള്ള കടയുടെ ഉള്ളിലേക്ക് പിള്ള കാശുമായി പോകുന്നത് ഞാന്‍ കണ്ടു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിവന്നു. രാത്രി കട ഉള്ളില്‍ നിന്നും പൂട്ടാറില്ല എന്നെനിക്ക് മനസിലായി. കാരണം അത് പൂട്ടിയാല്‍ മുന്‍പിലൂടെ കള്ളന്‍ കേറിയാല്‍ അറിയില്ലല്ലോ? രണ്ടും ഉറങ്ങാന്‍ പോകാനായി കാത്ത് ഞാന്‍ പടിയില്‍ ഇരുന്നു.
“എങ്കീ ഞാമ്പോവാ” പെമ്പ്രന്നോത്തി പറഞ്ഞു.
അവര്‍ ഉള്ളിലേക്ക് പോയപ്പോഴാണ് ഞാന്‍ വീണ്ടും ഞെട്ടിയത്. പിള്ള ഒരു ഇരുമ്പു കട്ടില്‍ നിവര്‍ക്കുന്നു! അയാള്‍ അത് നിവര്‍ത്തി തുണി വിരിച്ച് തലയണയും വച്ചിട്ട് മലര്‍ന്നൊരു കിടപ്പ്! അപ്പൊ ഈ തെണ്ടിക്കിഴവന്‍ ഇവിടെയാണോ ഉറക്കം? കട, കാശ് എന്നൊരു ചിന്തയെ ഉള്ളോ ഇയാള്‍ക്ക്. എടോ അകത്തുപോയി കിടക്കടോ? എടോ പോടോ! നിശബ്ദം ഞാനമറി.
ശരീരവും മനസ്സും തളര്‍ന്നു ഞാനവിടെത്തന്നെ ഇരുന്നു; ഇയാളിതിനു കാവല്‍ കിടക്കുന്നുണ്ട് എന്ന് സ്വപ്നതില്‍ക്കൂടി ഞാന്‍ അറിഞ്ഞിരുന്നില്ല. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. ഇക്കണക്കിന് ഇയാള്‍ക്കൊരു ജൂവലറി ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഇയാള്‍ ഉറക്കമേ വേണ്ടെന്നു വച്ചേനെ! നാളത്തെ കഞ്ഞികുടിയും വാടകയും എന്റെ മുന്‍പില്‍ രാക്ഷസാകാരം പൂണ്ടു. അവരെ കണ്ടുഭയന്നു ഞാനറിയാതെ മയങ്ങിപ്പോയി.