ഞാന്‍ വേഗം അടുത്തുള്ള ചന്ദ്രന്‍ പിള്ളയുടെ പലചരക്ക് കടയിലേക്ക് വച്ചുപിടിച്ചു. അരിയുടെ കൂടെ കൂട്ടാന്‍ വല്ലതും വേണ്ടേ? അയാള്‍ വീട്ടിലുണ്ടാക്കിയ അച്ചാര്‍ ചില്ലറ അളവില്‍ വില്‍ക്കുന്നുണ്ട്. എല്ലാത്തിനും ഒടുക്കത്തെ വിലയാണ്. അടുത്തെങ്ങും വേറെ കട ഇല്ലാത്തതുകൊണ്ട് അയാള്‍ക്ക് തോന്നുന്നതാണ് വില.
“പത്തുരൂവായ്ക്ക് അച്ചാര്‍” രൂപ നല്‍കിയിട്ട് ഞാന്‍ പറഞ്ഞു.
“അറിഞ്ഞില്യോ? ഇന്നുമുതല്‍ ലോക്ക് ഡൌണാ. സാധനത്തിനൊക്കെ വെലകൂടി” മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട് നോട്ട് തട്ടിപ്പറിക്കുന്നതിനിടെ അയാള്‍ പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലേ ഇയാള്‍ക്ക് എല്ലാത്തിനും വിലകൂടുതലാണ്. ഇപ്പൊ വീണ്ടും കൂട്ടാന്‍ ഒരു കാരണവും കിട്ടിയിരിക്കുന്നു. അയാള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ അച്ചാര്‍ നല്‍കി. സാധാരണ വാങ്ങുമ്പോള്‍ തരുന്നതിന്റെ പകുതി പോലുമില്ല.
“ഇത് കൊറവാണല്ലോ അമ്മാവാ”
“പറഞ്ഞില്യോ? വെലകൂടി. ങാ പോ പോ..” എന്നെ രൂക്ഷമായി നോക്കിയിട്ട് അയാള്‍ അടുത്ത ആളിന്റെ സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങി. ചന്ദ്രന്‍ പിള്ളയെന്ന കശ്മലനെ മനസ്സില്‍ പ്രാകിക്കൊണ്ട് ഞാന്‍ വീട്ടിലേക്ക് നടന്നു. കിട്ടിയ അവസരം മുതലെടുക്കുകയാണ് അത്യാഗ്രഹിയായ കിഴവന്‍.
അങ്ങനെ ഞാന്‍ വീട്ടിലിരിപ്പ് ആരംഭിച്ചു.
കൊറോണയുടെ അനുഗ്രഹത്താല്‍ മടിയനായ എനിക്ക് രണ്ടു ഭാഗ്യങ്ങളും ഒരു പ്രശ്നവുമാണ് ഒരേസമയത്തു വന്നു ഭവിച്ചത്. ‘എന്തെങ്കിലും ജോലി കണ്ടുപിടിക്കടാ മണ്ടയടഞ്ഞവനെ’ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ചേട്ടന്‍ ഒപ്പമില്ലാത്തതാണ് ഒന്നാം ഭാഗ്യം. ഇനി ഉണ്ടായാലും ജോലി തേടി ഒരിടത്തും പോകാനൊക്കില്ല എന്നത് രണ്ടാം ഭാഗ്യം. പക്ഷെ ഇത്രേം ദിവസം തിന്നാനുള്ള വകുപ്പെങ്ങനെ കണ്ടെത്തും എന്ന പ്രശ്നവും അതിന്റെയൊപ്പമുണ്ട്.
ഒരാഴ്ചത്തേക്ക് ഞാന്‍ താഴോട്ടുപോലും പോയില്ല. രാവിലെ ഒരു ചരുവം ചോറ് വച്ചുണ്ടാക്കും; അടുത്ത ദിവസം പ്രാതല്‍ കഴിക്കാനുള്ള പഴങ്കഞ്ഞിക്ക് വരെ കണക്കാക്കിയാണ് വയ്പ്പ്. കൂട്ടാനായി ഉള്ളത് ഉപ്പും അച്ചാറും ഉണക്ക മുളകുമാണ്. ചേട്ടന്‍ ഉള്ള സമയത്ത് ഇടയ്ക്കിടെ മീനും വല്ലപ്പോഴും ഇറച്ചിയും വാങ്ങുമായിരുന്നു. മിനിമം മുട്ട എങ്കിലും ഇല്ലാതിരിക്കില്ല. ഇത് സാധനങ്ങള്‍ എല്ലാം തീരാറായ സമയത്താണ് ഇടിത്തീ പോലെ അടച്ചുപൂട്ടല്‍ വന്നത്. നവ്യയെ കണ്ടനാള്‍ മുതല്‍ എന്റെയീ കറുത്ത ശരീരമൊന്നു പുഷ്ടിപിടിപ്പിച്ച് അവളെ ആകര്‍ഷിക്കണം എന്ന അതിമോഹത്തിലായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ എല്ലും തോലും പോലും ബാക്കി കാണുമോ എന്ന് ശങ്കിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
അങ്ങനെ അടച്ചുപൂട്ടല്‍ തുടങ്ങി കൃത്യം ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം. രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ട് ഞാന്‍ അന്നത്തെ വയ്പ്പിനുള്ള തയാറെടുപ്പ് തുടങ്ങി. അതിനായി അരിപ്പാത്രത്തില്‍ കൈയിട്ട ഞാന്‍ ഞെട്ടി. ഒരു ദിവസത്തേക്ക് കൂടിയുള്ള അരി മാത്രമേ ഉള്ളൂ പാത്രത്തില്‍. ഇതുംകൂടി കഴിഞ്ഞാല്‍ തീര്‍ന്നു! നാളെ പഴങ്കഞ്ഞി കുടിച്ചുകഴിഞ്ഞാല്‍ പിന്നെ വയ്ക്കാന്‍ യാതൊന്നുമില്ല. കുറേനേരം അതിലേക്ക് നോക്കി വിഷണ്ണനായി ഇരുന്നിട്ട് വരുന്നിടത്ത് വച്ചുകാണാം എന്ന ചിന്തയോടെ ഞാന്‍ അരികഴുകി ഗ്യാസിന്റെ മുകളില്‍ വച്ചു.
“ഡാ കറമ്പാ, നീ ചത്തോ” പുറത്ത് നവ്യയുടെ ശബ്ദം.
എന്നെയവള്‍ ഒരിക്കലും പേര് വിളിക്കില്ല. കറമ്പന്‍; എനിക്ക് അവളിട്ട പേരാണ്. ആന്റി വിളിക്കുന്നത് കുരങ്ങന്‍. നാട്ടില്‍ ചിലരെന്നെ കരിങ്കുരങ്ങ് എന്നുവരെ വിളിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഈ വിളിയൊന്നും ഒരു പ്രശ്നമായിരുന്നില്ല.