അല്പനേരത്തിനുശേഷം കരഞ്ഞുകലങ്ങിയ കണ്ണുമായി തുളസി ചേച്ചി അടുക്കള വാതിൽ വഴി കയറിവന്നു. ഒരു നരച്ച കാപ്പിപ്പൊടി നിറമുള്ള സാരി അതിന് ഒട്ടും മാച്ച് അല്ലാത്ത ഒരു നീല ബ്ലൗസും. അൻപതിനോട് അടുത്തിട്ടും ഒട്ടും നരവീഴാത്ത മുടി തലക്കുപിന്നിൽ കെട്ടിവെച്ചിരിക്കുന്നു. കയ്യിലും കഴുത്തിലും ആഭരണങ്ങൾ ഒന്നും ഇല്ല, ഭർത്താവ് മരിച്ചതുകൊണ്ടല്ല എല്ലാം മകനും മരുമകളും ചേർന്ന് ഊരി വാങ്ങി. ചേച്ചിയെ കണ്ടപ്പോൾ അച്ഛനുമമ്മയും എഴുന്നേറ്റു അടുക്കളയിലേക്കു പോയി..
ചേച്ചി : മടുത്തു ഈ ജീവിതം.. ഇനി ഗുരുവായൂരപ്പൻ വിളിക്കാനൊന്നും ഞാൻ കാത്തു നിൽക്കുന്നില്ല ഞാൻ അങ്ങ് ചെല്ലാൻ പോവാ…
അച്ഛൻ : നീ എന്ത് വർത്താനമാ തുളസി ഈ പറയുന്നത്.. അതിനുമാത്രം ഇപ്പോൾ എന്തുണ്ടായി ?
ചേച്ചി : എന്റെ മാധവേട്ടാ.. ഇന്നലെ മഞ്ജുവും മകളും കൂടി വന്നു.. എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്തു ഞാൻ ആ കൊച്ചിന് പലഹാരം മേടിക്കാൻ കൊടുത്തു. അതും പറഞ്ഞ് ഇന്നലെ മുതൽ അവൾ എനിക്ക് സ്വൈര്യം തന്നിട്ടില്ല..
അമ്മ : ഞങ്ങൾ എത്ര പ്രാവശ്യം പറഞ്ഞു പോലീസിൽ ഒരു കംപ്ലൈന്റ് കൊടുക്കാം എന്ന് ചേച്ചി സമ്മതിക്കാഞ്ഞിട്ടല്ലേ.. ചേച്ചി എന്തെങ്കിലും കഴിക്ക്….
അമ്മ പ്ലേറ്റ് എടുത്തുവച്ചു…
ചേച്ചി : എനിക്ക് ഒന്നും വേണ്ട രമേ.. ഞാനൊന്നു പോയി കിടക്കട്ടെ..
ചേച്ചി ഡൈനിംഗ് റൂമിലേക്ക് വന്നു.
ചേച്ചി : ആഹാ മനുക്കുട്ടൻ ഇവിടെ ഉണ്ടായിരുന്നോ ഇത് എപ്പോ വന്നു…? ചെറിയ ചിരിവരുത്തിക്കൊണ്ട് ചേച്ചി എന്നോട് ചോദിച്ചു.
ഞാൻ : ഇപ്പൊ വന്നതേയുള്ളൂ.. ചേച്ചി പോയി കിടന്നോ വിശേഷം ഒക്കെ നാളെ പറയാം എനിക്കും നല്ല ക്ഷീണം ഉണ്ട്..
ഞാൻ എഴുന്നേറ്റ് പോയി കൈ കഴുകി. ചേച്ചി റൂമിലേക്ക് പോയി. ഞങ്ങളുടെ വീട്ടിൽ 3 ബെഡ്റൂം ആണ് ഉള്ളത് ഒരെണ്ണം അച്ഛനും അമ്മയ്ക്കും, ഒരെണ്ണം എനിക്ക് പിന്നെ ഒരെണ്ണം ഗസ്റ്റിനും. ആ റൂം ആണ് ഇപ്പോൾ തുളസി ചേച്ചി ഉപയോഗിക്കുന്നത്.
അമ്മ : ക്ഷീണം ഉണ്ടെങ്കിൽ മോൻ പോയി കിടന്നുറങ്ങിക്കോ ഗുഡ് നൈറ്റ്…
ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് പോയി.. കിടന്ന് സമയം കുറേ ആയിട്ടും എനിക്ക് ഉറക്കം വന്നില്ല.. ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുറിയിൽനിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു.
” ചേട്ടൻ എന്തിനാ അവനോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞത്. അവനു പറ്റില്ലെങ്കിൽ ഇങ്ങുപോന്നോട്ടെ അവൻ കൊണ്ടുവന്നിട്ടുവേണ്ടല്ലോ ഇവിടുത്തെ ചെലവ് കഴിയാൻ.”