“ ടാ… നീ എന്താ ദിവാസ്വപ്നം കാണുകയാണോ എന്ന് ”
“അല്ലടി… ഞാൻ എന്തൊക്കെയോ ആലോചിച്ചു വെറുതെ ഇരുന്നതാ ” ശ്രീക്കുട്ടിയുടെ കാര്യം എന്തോ അവളോട് പറയാൻ തോന്നിയില്ല.
“ മ്മ്മ് ” അവൾ അമർത്തിയൊന്നു മൂളി. ആ മൂളലിൽ നിന്നു വ്യക്തമാണ് എന്റെ മറുപടിയിൽ അവൾ ഒട്ടും തൃപ്തയല്ലന്ന്.
പിന്നെ അവൾ കിന്നാരം പറച്ചിൽ തുടങ്ങി. ഇവൾക്ക് വല്ല റേഡിയോയിലും ജോലി കിട്ടേണ്ടതായിരുന്നു എന്ന് തോന്നിപോകും. അതുപോലെയാണ് അവളുടെ സംസാരം. നാക്ക് ഒരു സമയവും വെറുതേയിരിക്കില്ല. ഈ രണ്ട് ദിവസംകൊണ്ട് അവളുടെ ജീവചരിത്രം മുഴുവൻ അവൾ എന്നോട് പറഞ്ഞു. അവൾ ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് അറിയാം. ഇത് അങ്ങനൊരു സാധനം.
വൈകുന്നേരം ജോലി കഴിഞ്ഞു പതിവുപോലെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോളാണ് ലിയ ഒന്നു കറങ്ങിട്ടു വരാമെന്നു പറഞ്ഞത്.
ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവളുടെ നിർബന്ധത്തിനു മുന്നിൽ ഞാൻ സ്നേഹപൂർവ്വം കീഴടങ്ങി.
ആൽബെർട്ടയിലുള്ള ബാൻഫ് നാഷണൽ പാർക്കിലാണ് ഞങ്ങൾ പോയത്.
പറയാതിരിക്കാൻ വയ്യ.. ഒരു രക്ഷയുമില്ലാത്ത സ്ഥലം. പ്രകൃതി ഭംഗികൊണ്ടും ആ ഒരു കാലാവസ്ഥകൊണ്ടും ഒരു അസാമാന്യ വൈബ്.
അവിടെയെത്തി ഞങ്ങൾ വെറുതെ നടക്കാൻ തുടങ്ങി. അപ്പോളാണ് മൊബൈൽ റിങ്
ചെയ്യാൻ തുടങ്ങിയത്. മൊബൈൽ എടുത്തപ്പോൾ ശ്രീക്കുട്ടി എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു നിക്കുന്നു. കൂടാതെ നമ്മുടെ സുന്ദരിക്കുട്ടി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഒരു ഫോട്ടോയും. വീട്ടിൽ വച്ചു ഞങ്ങൾ കുറച്ചു സെൽഫികൾ എടുത്തിരുന്നു.
“ആരാ” ? ലിയയുടെ ചോദ്യം
“ശ്രീക്കുട്ടിയാ”
“Who ?…. ആരാ ഈ ശ്രീക്കുട്ടി” ?
അപ്പോളാണ് ഞാൻ ഓർത്തത് അവളുടെ പേര് ശ്രീദേവി എന്നേ ലിയക്ക് അറിയാവൂ . ശ്രീക്കുട്ടി എന്ന് അറിയില്ല.
“നിന്നോട് ഞാൻ അന്ന് അവളുടെ പേര് ശ്രീദേവിയെന്നാണല്ലേ പറഞ്ഞത്. അവളെ ഞാൻ വിളിക്കുന്ന പേരാണ് ശ്രീക്കുട്ടി”.