“ഇത് കോളേജിൽ കുട്ടികൾ അമ്മക്ക് വേണ്ടി കളക്ട് ചെയ്തതാണ്..” എന്ന് പറഞ്ഞു ശിൽപ്പയുടെ കയ്യിലേക്ക് ടീച്ചർ പണമടങ്ങുന്ന പൊതി വെച്ച് കൊടുത്തു. ശിൽപ്പ അച്ഛൻറെ മുഖത്തേക്ക് നോക്കി അത് വാങ്ങി.
അവര് തിരിച്ചിറങ്ങുമ്പോൾ, ‘ഡോക്റ്ററെ കണ്ടിട്ട് പോകാമെന്ന്’ അർജുനാണ് പറഞ്ഞത്.
മൂന്നാം നിലയിലെ ഹോസ്പിറ്റലിന്റെ ഓഫിസിലേക്ക് കയറുമ്പോൾ, DMS ൻറെ MD യും, അവിടെത്തെ സീനിയർ സർജനുമായ ഡോ.വിനോദ് കുമാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവര് കയറി വരുന്നത് കണ്ട് ‘ഞാൻ അങ്ങോട്ട് വിളിക്കാം’ എന്ന് പറഞ്ഞു അയാൾ പെട്ടെന്ന് ഫോൺ വെച്ച്.
“ആഹാ… ആരാ ഇത്, തനിക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോടോ..?” അർജുനെ കണ്ട ഡോക്റ്റർ ഒരു ചിരിയോടെ പറഞ്ഞു. അവർ മൂന്ന് പേരും അദ്ദേഹത്തിന് മുന്നിലെ കസേരകളിലേക്കിരുന്നു.
“അങ്കിളേ.. സുഖല്ലേ..”
“എനിക്ക് സുഖം ഒക്കെ തന്നെ… തന്നേം തൻറെ അച്ഛനേം കണ്ട് കിട്ടാൻ വല്യ പാടാണല്ലോടോ..?”
“അച്ഛൻ… ഇങ്ങോട്ട് വരാറില്ലേ..?”
“നല്ല ആളാ… നിൻറെ അച്ഛൻ, കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന് വരാൻ ഞാൻ വീട്ടിൽ വന്ന് പറഞ്ഞതാണ്. അങ്ങേർ നൈസായിട്ട് മുങ്ങി…”
അർജുന്റെ അച്ഛൻ DMS ൻറെ ഒരു ഡയറക്റ്ററാണ്. പല ബിസിനെസ്സുകളും ചെയ്യുന്നത്തിൻറെ കൂടെ, അവർ കുറച്ചു സുഹൃത്തുക്കൾ കൂടി തുടങ്ങിയതാണ് DMS ഹോസ്പിറ്റൽ.
“പിന്നെ.. അങ്കിളേ.. ആ ICU വിലെ കിഡ്‌നി പേഷ്യന്റിന്റെ കണ്ടീഷൻ എന്താണ്..”
“അത് ഇത്തിരി കോമ്പ്ലികാറ്റ്ഡ് ആണ്. രണ്ടു കിഡ്നിയും ഫെയ്‌ലിയാറാണ്. ഒരു കിഡ്നിയെങ്കിലും ഉടനെ മാറ്റിവെക്കണം.. അല്ല ആ പേഷ്യന്റിനെ നിനക്ക് എങ്ങനാ പരിജയം..”
“അത് എൻറെ സുഹൃത്തിൻറെ അമ്മയാണ്..” ശിൽപ്പയുമായി അടുത്ത ബന്ധമില്ലെങ്കിലും സുഹൃത്തെന്നു പറഞ്ഞു പരിചയപ്പെടുത്താനാണ് അവൻ തോന്നിയത്.
“ഹോ.. ആ കോച്ച് നിൻറെ കോളേജിൽ ആണല്ലേ പഠിക്കുന്നെ..”
“പിന്നെ അങ്കിളേ.. അവരുടെ ബില്ലും മെഡിസിനും അച്ഛൻറെ അകൗണ്ടിലേക്ക് മാറ്റിയേക്കണേ..”