“താനീ കോലം ഒന്ന് മാറ്റി കുളിച്ചിട്ടു ഫ്രഷായി വാ. ഈ ബ്ലഡ് ഒക്കെ കണ്ടാൽ അവൾക്ക് പിന്നേം തല ചുറ്റും ”
അത് ശരിയാണ്. അവൾക്ക് ബോധം കെടാൻ ഇത് ധാരാളം മതി.ഞാൻ ലച്ചുവിനോട് പറഞ്ഞ് വീട്ടിലേക്ക് വിട്ടു. അവളെ ഒന്ന് കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാ.പെട്ടന്ന് കുളിച്ചു ഡ്രസ്സ് മാറ്റി വീണ്ടും ഹോസ്പിറ്റലിലേക്ക് പാഞ്ഞു.അവളെ വീട്ടിലേക്ക് കൊണ്ട് വന്നിട്ട് വേണം ആ ഉണ്ണി മൈരനെ ശരിക്കൊന്ന് കാണാൻ !
“നീയിങ്ങനെ കണ്ണും മൂക്കും ഇല്ലാതെ ഓടാതെ ചെക്കാ അവൾ ഇവിടെ തന്നെ ണ്ടല്ലോ ”
എന്റെ മരണപ്പാച്ചിൽ കണ്ട് ലച്ചു എന്നെ സമാധാനിപ്പിച്ചു.അതിന് മറുപടിയായി ഒന്ന് നോക്കിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല.
“കേറി ചെല്ല് പൊന്നൂസിനെ കാണണം ന്ന് പറഞ്ഞു കരച്ചില് തുടങ്ങീട്ട് നേരം കുറെ ആയി..”
ലച്ചു അത് പറഞ്ഞു തീരുന്നതിന്റെ മുന്നേ ഞാൻ റൂമിലേക്ക് കയറിയിരുന്നു.
ഞാൻ ചെല്ലുമ്പോൾ മയക്കത്തിൽ ആണ് പെണ്ണ്. തല ഒരു വശത്തേക്ക് ചെരിച്ചു വെച്ചിരിക്കുകയാണ്.അതിനി നേരെ ആവണമെങ്കിൽ കുറച്ച് കാലം പിടിക്കും.
അവളുടെ അടുത്ത് സ്റ്റൂള് വലിച്ചിട്ടു കൊണ്ട് നോക്കിയിരിക്കെ ഞാൻ തലേന്ന് നടന്ന സംഭവങ്ങൾ ഓർത്തു പോയി. ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് നടന്നത്.എന്തായാലും ദൈവം തട്ടിപറിച്ചെടുത്തില്ലല്ലോ എന്റെ പൊന്നിനെ.ഇങ്ങനെയെങ്കിലും തിരിച്ചു തന്നല്ലോ എന്നാലും ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം എന്ത് പാപമാണോ ആവോ ഇവള് ചെയ്തത്.
ഞാൻ നോക്കിയിരിക്കെ അമ്മു പതിയെ കണ്ണ് തുറന്നു. എന്നെ കണ്ടതും വിവരിക്കാനാവാത്ത ഒരു ഭാവം ആ മുഖത്ത് വിടർന്നു.
“എത്ര നേരായി പൊന്നൂസേ
ഞാൻ അന്വേഷിക്കുന്നു. എവിടായിരുന്നു… ”
അവൾ പരാതിയുടെ കെട്ടഴിച്ചു. സ്വരം വളരെ നേർത്തതായിരുന്നു.
“നിന്നെ വിട്ടിട്ട് ഞാൻ എവിടെ പോവാനാടീ.. ഞാനിവിടെ തന്നെ ണ്ടായിരുന്നു… ”
ഞാനവളുടെ നെറുകിൽ തലോടിക്കൊണ്ട് മറുപടി നൽകി.
“പോവേണ്ടി വരും ഈ പെടലിയെ കൊണ്ടിനി ഒന്നിനും കൊള്ളൂല,
ഷോക്കേസിൽ വെക്കാനല്ലാതെ.. ”
ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ കണക്ക് കൂട്ടൽ തെറ്റിച്ചു കൊണ്ട് കണ്ണീർ തുള്ളികൾ പുറത്തേക്ക് ചാടി..
“അത് ഞാൻ സഹിച്ചു.. ”
അതിഷ്ടപ്പെടാതെ ഞാൻ കെറുവിച്ചു കൊണ്ട് മറുപടി നൽകി.
“ഇന്നലെത്തോടെ എല്ലാം തീർന്നൂന്ന് കരുതി.മരിക്കാൻ എനിക്ക് പേടിയില്ല, പക്ഷെ എന്നേക്കാൾ സ്നേഹിക്കുന്ന ഒരുത്തിയുടെ അടുത്ത് എന്റെ ചെക്കനെ ഏൽപ്പിക്കാതെ പോവേണ്ടി വരുമോന്നായിരുന്നു
ന്റെ പേടി.. ”
തീർത്തും അവശയാണ് ആളെന്ന് അവളുടെ ശബ്ദം കേട്ടപ്പോൾ മനസിലായി.
“നിനക്ക് വേറൊന്നും പറയാനില്ലേ പെണ്ണെ ?
“ആ ണ്ട്.. ഇനി ഇതിന്റെ പേരിൽ പകരം വീട്ടാനൊന്നും നടക്കണ്ട. അയാള് എവിടേലും പോയി ജീവിച്ചോട്ടെ.. ”