എനിക്കൊന്നും മനസ്സിലാവുന്നതിനു മുന്നേ അയാളുടെ ഉരുക്കു മുഷ്ടി എന്റെ കവിളിൽ പതിഞ്ഞിരുന്നു.ശക്തിയായ ഇടിയിൽ ഞാൻ മലർന്നടിച്ചു വീണു.എന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി കൊണ്ട് അയാൾ എന്റെ നേരെ കൈ ചൂണ്ടി.
“ചാവേണ്ടെങ്കി പൊയ്ക്കോ നായെ.. ഒരേ ചോര ആയോണ്ടാ നിന്നെ വെറുതെ വിടുന്നെ..
ഈ കൂത്തിച്ചിയെ എന്തായാലും ഞാൻ തീർക്കും.. ”
സിനിമകളിലെപ്പോലെ സർവ്വഗുണ സമ്പന്നനല്ല ജീവിതത്തിലെ എന്ന ദുഃഖ സത്യം അയാളുടെ കാൽക്കീഴിൽ കിടന്നു കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.പിടിച്ചുമാറ്റാൻ ശ്രമിക്കുന്തോറും അയാൾ കാല് കൂടുതൽ ശക്തിയിൽ അമർത്തി.
“വിടെടാ… നായെ… ന്റെ കുട്ടീനെ.. ”
വാതില് തുറന്ന് കൊണ്ട് അവളുടെ അമ്മ മുറ്റത്തേക്ക് ഓടി വരുന്നത് മങ്ങിയ വെളിച്ചത്തിൽ ഞാൻ കാണുന്നുണ്ടായിരുന്നു.പിന്നാലെ എന്നെ നോക്കി ഏങ്ങലടിച്ചു കൊണ്ട് അമ്മുവും !
സർവ ശക്തിയുമെടുത്ത് ഞാൻ ആ കാല് പൊക്കിയതും അയാൾ ഒരലർച്ചയോടെ മലർന്നടിച്ചു വീണു.എണീറ്റു നിന്ന ഞാൻ ഞാൻ ഒട്ടും സമയം പാഴാക്കാതെ അയാളുടെ നെഞ്ചിൽ കയറി ഇരുന്ന് മുഷ്ടി ചുരുട്ടി ശക്തിയിൽ ഇടിച്ചു. മുഖം മുഴുവൻ ഞാൻ കൈ കൊണ്ട് കുത്തി പൊളിച്ചു.
അയാളും അലർച്ചയോടെ കൈ തലങ്ങും വിലങ്ങും വീശുന്നുണ്ടായിരുന്നു.
“അമ്മൂ.. ആ കത്തി എടുക്ക്..
അവളുടെ കാൽച്ചോട്ടിൽ കിടക്കുന്ന കത്തിയിൽ അയാളുടെ കണ്ണ് പതിഞ്ഞതും ഞാൻ വിളിച്ച് പറഞ്ഞു.എന്നേക്കാൾ ഇരട്ടി ആരോഗ്യമുള്ള ഒരുത്തനോട് വെറും കൈ വെച്ച് അധികം നേരം പൊരുതി നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു.
“വേണ്ടാ അയാള് പൊയ്ക്കോട്ടേ..”
അവൾ കരഞ്ഞു കൊണ്ട് വിസമ്മതിച്ചു
“ഇവനെ വെറുതെ വിട്ടാൽ നമ്മക്ക് ജീവിക്കാൻ പറ്റൂല എടുക്കാനാ പറഞ്ഞെ.. “
ഭ്രാന്തനെപ്പോലെ ഞാൻ അവളോട് അലറി.എന്റെ പിടിയിൽ നിന്ന് അയാൾ പതിയെ മോചിതനാവുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
വേറെ വഴിയില്ലെന്ന് മനസ്സിലായ അവൾ കത്തിയെടുക്കാനായി കുനിഞ്ഞതും ഏതോ കാലുകൾ ആ കത്തി തട്ടി തെറിപ്പിച്ചു…
വളരെ പരിചിതമായ ആ കാലുകൾ കണ്ടതും ഞാനറിയാതെ എന്റെ മനസ്സ് ഒരു നാമം ഉരുവിട്ടു.
അച്ഛൻ !