എന്റെ ഊഹം തെറ്റിയില്ല. പിറ്റേന്ന് ദേവുവിനെ ക്ലാസ്സിലേക്ക് കയറ്റി വിട്ടതിനു ശേഷം ആരോ എന്നെ കാണാൻ വന്നിരിക്കുന്നു എന്ന് സെക്യൂരിറ്റി ഇഖ്ബാൽഇക്കയാണ് വന്നു പറഞ്ഞത്. മനസ്സിൽ കണ്ടത് പോലെ അവരു തന്നെ ആയിരുന്നു അത്. അവരെ ഞാൻ കാണാനിടയായ രണ്ടു തവണ കൊണ്ട് തന്നെ അവരുടെ സ്വഭാവം എനിക്ക് മനസിലായതാണ്. അന്നവരുടെ വായിൽ നിന്നു വീണ വാക്കുകളെല്ലാം കാതിൽ മുഴങ്ങുന്നത് പോലെ. അവരുടെ അടുത്തേക്ക് കാലുകൾ ചലിക്കുമ്പോൾ മനസ് പെരുമ്പറ മുഴക്കുക ആയിരുന്നു…. മുൻപ് കണ്ടപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വൃത്തിയുള്ള വേഷം ആയിരുന്നു അവരുടേത്. മുഖത്തു പറഞ്ഞറിയിക്കനാവാത്ത ഭാവം..
” സുഖമല്ലേ മോനെ..”
മോനെ എന്ന വാക്കിന് മുന്നിൽ പലതും ചേർത്തു മാത്രം എന്നെ അഭിസംബോധന ചെയ്ത അവരുടെ വായിൽ നിന്നങ്ങനെ ഒന്ന് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.
” നിങ്ങളെന്തിനാ… വന്നത്? ”
” എനിക്ക് ദേവു മോളെ ഒന്ന് കാണണം… ”
” പറ്റില്ല. അവളെ ദ്രോഹിച്ചു മതിയായില്ലേ നിങ്ങൾക്ക്… അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞാണ് എന്റെ ദേവു എന്റെ അടുത്തെത്തിയത്..ഇനി അവളെ നിങ്ങളുടെ മുന്നിൽ എന്നല്ല കൺവെട്ടത്തു പോലും ഞാൻ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല….. “.
” മോനെ ഞാൻ…. ”
” അറുത്തു മുറിച്ചു കളഞ്ഞതല്ലേ നിങ്ങളവളും ആയുള്ള ബന്ധം . ഇനിയും അവളുടെ പിറകെ നടന്നെന്തിനാ അവളുടെ ജീവിതം നശിപ്പിക്കുന്നത് …. ”
മുൻപുണ്ടായിരുന്ന അവരോടുള്ള എല്ലാ ദേഷ്യവും പറഞ്ഞു തീർക്കുകയായിരുന്നു ഞാൻ അപ്പോൾ..