ഓട്ടോ അവളെ മറികടന്നു പോവുമ്പോൾ കൃഷ്ണേട്ടൻ ഹോണടിച്ചത് അവൾ ശ്രദ്ധിച്ചു. ഇത് പതിവില്ലാത്തതാണല്ലോ?
കുറച്ച് ദൂരം പോയതിനു ശേഷം ഓട്ടോ തിരിച്ചു അവളുടെ പിന്നാലെ വരുന്നത് അവൾ അറിഞ്ഞതെ ഇല്ലാ…
“കേറിക്കോ കുട്ട്യേ… “
അവളുടെ അടുത്തെത്തി കൃഷ്ണേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
മറുത്തൊരക്ഷരം പറയാതെ അവൾ വണ്ടിയിൽ കയറി.
“ഓട്ടം വിളിച്ചിട്ട് വെറുതെ നടക്കുന്നതെന്തിനാ മോളെ..
ഞാൻ അങ്ങോട്ട് വരില്ലായിരുന്നോ ?
മിററിലൂടെ നോക്കി ചിരിച്ചു കൊണ്ട് കൃഷ്ണേട്ടൻ ചോദിച്ചു.
“ഞാൻ വിളിച്ചില്ലല്ലോ കൃഷ്ണേട്ടാ…. “
ഇയാളിതെന്താ പറയുന്നേ എന്നായിരുന്നു അവളുടെ മനസ്സിൽ
“മോളല്ലാ കണ്ണൻ വിളിച്ചു പറഞ്ഞിരുന്നു..
ഓട്ടോയിൽ നിന്ന് ചാടിയാലോ എന്നാണ് അമ്മുവിനെപ്പോൾ തോന്നിയത്. കോന്തന്റെ ചീപ്പ് ഷോ. അവന് മിണ്ടാൻ സൗകര്യമില്ല. തെണ്ടി !
വരട്ടെ, കുഞ്ഞൂന്ന് വിളിച്ച് പിന്നാലെ നടക്കും അവൻ. അല്ലെങ്കിൽ നടത്തിക്കും അമ്മു ഹും.. !
അങ്ങാടിയിൽ എത്തുന്നത് വരെ കൃഷ്ണേട്ടൻ അവളോട് ഓരോന്ന്
ചോദിച്ചു കൊണ്ടിരുന്നു.അയാൾക്കാണോ സംസാരിക്കാൻ വിഷയത്തിന് ബുദ്ധിമുട്ട്?. തറവാട്ടിലെ എല്ലാരേയും അവളെക്കാൾ വ്യക്തമായിട്ട് അയാൾക്കറിയാം.
” ഇവിടെ നിർത്തിയാ മതി”
അങ്ങാടിയിൽ എത്തിയപ്പോൾ അവൾ അയാളെ തോണ്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും പേഴ്സിൽ നിന്ന് അൻപത് രൂപ എടുത്തവൾ കയ്യിൽ ചുരുട്ടി പിടിച്ചിരുന്നു.
“മോളെ വീട്ടിലാക്കാനാ അവൻ പറഞ്ഞേക്കുന്നെ…
വഴി പറഞ്ഞു തന്നാ മതി… ”
അവളെനോക്കി പറഞ്ഞുകൊണ്ട്
അയാൾ വീണ്ടും വണ്ടി ഓടിച്ചു.
“മുത്തപ്പാ വീട്ടിലേക്കെത്തുമ്പോഴേക്കും പത്തഞ്ഞൂറു രൂപയാവും. എന്റെ കയ്യിലില്ല. വിളിച്ചൊര് തന്നെ കൊടുത്തോട്ടെ..
നാറി…ചെറ്റ, പട്ടി, തെണ്ടി….
അവൾ അവനെ ഓർത്തു കൊണ്ട് ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് വഴിയോര കാഴ്ചകളിലേക്ക് നോട്ടം പായിച്ചു.
അച്ഛമ്മയോടൊപ്പം ചൂൽ നിർ മാണത്തിലാണെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. പെണ്ണ് വീട്ടിൽ എത്തിയോ ഇല്ലേന്ന് ഒരു പിടിയും ഇല്ലാ. സഹികെട്ട് അവൾക്ക് ഡയൽ ചെയ്തു പക്ഷെ ആദ്യത്തെ റിങ്ങിനു മുന്നേ തന്നെ കട്ടാക്കി.