“…. അതിന് പ്രേമന് എന്നെ കുറിച്ചൊന്നുമാറിയില്ലല്ലോ …. പിന്നെ, … പിന്നെങ്ങനെയാ …”. അവളുടെ കണ്ണുകളിൽ അറിയാതെ നനവ് പടർന്നു.
“…. വിശ്വാസം … വിശ്വാസമാ …. ഒത്തിരി വിശ്വാസമാ ….”. അറിയാതെ അവൻ്റെ കണ്ണുകളും നിറഞ്ഞു.
നിമിഷങ്ങൾ യുഗങ്ങളായി മാറാൻ തുടങ്ങി. ഭാരതി തമ്പുരാട്ടിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലുകളായി ഒഴുകാൻ തുടങ്ങിയത് കണ്ടപ്പോൾ അവനിൽ കനത്ത മാനസ്സീക സംഘർഷങ്ങളുടെ വേലിയേറ്റം ഉയർന്നു. സഹിക്കാനാകാതെ പ്രേമൻ മുറിയിൽ നിന്നും പുറത്തേക്ക് വേച്ച് വേച്ച് നടന്നു.
വീടിൻ്റെ പുറത്തെത്തിയ ശേഷം കാറിൽ കൈവച്ച് ശ്വാസമെടുക്കാനാവാതെ നിന്ന് കിതച്ചു.
അന്തരീക്ഷത്തിലെ ശുദ്ധവായു അവൻ്റെ ശ്വാസകോശത്തിൽ നിറയാൻ തുടങ്ങി. ചെറിയ തണുപ്പ് ശരീരത്തിലേക്ക് കയറിയപ്പോൾ പുതിയ ഒരു ഊർജ്ജം പടരാൻ തുടങ്ങി.
കാറിന്റെ മുകളിൽ മഞ്ഞിൻ കണികകൾ ഇലകളിൽ പറ്റിപ്പിടിച്ച് നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു. അതിൽ അവ്യക്തമായ എന്തോ അവൻ കോറിവരച്ചു.സ്വപ്നാടകനെ പോലെ അവൻ്റെ മനസ്സ് ഏതോ ഒരു ലോകത്തേക്ക് പാഞ്ഞു. എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. എല്ലാം മറന്നവൻ നിന്നു.
“…. അയ്യാ …!!!”.
പുറകിൽ നിന്നുള്ള ശബ്ദമാണ് അവനെ തിരിഞ്ഞു നോക്കിപ്പിച്ചത്. വീട്ടിലെ ജോലിക്കാര്യങ്ങൾ നടത്താനായി ഏൽപ്പിച്ച പളനിസ്വാമിയുടെ മകളായിരുന്നു. ഗീതയെന്നാണ് പേര്.
“…. ആ … ഇപ്പോഴാണോ വരൂന്ന്യേ …. വീടൊക്കെ നന്നായി അടിച്ച് വൃത്തിയാക്ക് …”.
നല്ലൊരു സ്വപ്നത്തിൽ നിന്നുണർന്ന ദേഷ്യത്താൽ പ്രേമൻ അവളെ തുറിച്ച് നോക്കി. ഗീത വേഗത്തിൽ വീടിൻ്റെ ഉള്ളിലേക്ക് ഓടിപ്പോയി. അടുക്കളയിൽ നിന്നും തട്ടലും മുട്ടലും കേഴ്ക്കുന്നുണ്ടായിരുന്നു. പ്രേമൻ പതുക്കെ വീടിൻ്റെ അരികിലുള്ള തോട്ടത്തിലേക്ക് നടന്നു. തോട്ടമെന്നൊക്കെ പറയാമെങ്കിലും പണ്ടത്തെ ഒരു കൃഷിയിടം എന്നെ പറയാൻ പറ്റുകയുള്ളു. പണ്ട് നട്ട വിളകൾ മരങ്ങളായി ചിലയിടങ്ങളിൽ കാട് പിടിച്ച് കിടന്നിരുന്നു. എല്ലാം വൃത്തിയാക്കിയെടുക്കാൻ തന്നെ ഒരുപാട് സമയവും പൈസയും ചിലവഴിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. തോട്ടത്തിന്റെ അതിരെല്ലാം നടന്ന് ചില പച്ച മരുന്നുകൾ പറിച്ചെടുത്ത് വന്നപ്പോഴേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു. കുറച്ച് പഴങ്ങൾ പറിച്ച് ചെമ്പിന്റെ ഇലയിൽ പൊതിഞ്ഞ് വീട്ടിലേക്ക് തിരിച്ച് നടന്നു.
കാറിനരികിൽ ചാരി നിൽക്കുന്ന ഗീതയെ കണ്ടു. ഒറ്റ നോട്ടത്തിൽ ചടഞ്ഞുകൊണ്ടുള്ള നിൽപ്പിന് എന്തോ ഒരു പന്തിക്കേടുണ്ടെന്ന് അവന് തോന്നി.
“… എന്ത് പറ്റി ഗീതേ…”.
“…. സാറേ, എനിക്ക് നാളെ മുതൽ പണിക്ക് വരാൻ ബുദ്ധിമുട്ടുണ്ട് …”.
” …. അതെന്താ …”.
“….. ഞങ്ങളൊക്കെ പാവങ്ങളൊക്കെ തന്നെയാ, …. പക്ഷെ … പക്ഷെ ..”.
അവൾ മുഴുവിപ്പിക്കാതെ നടന്നകന്നു.എന്തിനായിരിക്കും ഇവൾ ഇനി