ഞാൻ: അമ്മ അവളെന്തിയേ
അമ്മ : അവൾ നേരത്തെ കഴിച്ചു കിടന്നു
ഞാൻ: അതെന്താ അങ്ങനെ പതിവില്ലാത്തതാണല്ലോ
അമ്മ: ടാ പാവത്തിനു തലവേദനയാണ് വെറുപ്പിക്കണ്ട
ഭക്ഷണം കഴിച്ചു കൈ കഴുകി വന്ന ഞാൻ ആ വാതിൽ തുറക്കാൻ നോക്കി. അകത്തു നിന്നും ലോക്ക് ആണ് . ഞാൻ പതിയെ ആ വാതിലിൽ മുട്ടി വിളിച്ചു.
ഞാൻ: എടി നിത്യേ വാതിലൊന്നു തൊറന്നെ
പെട്ടെന്നായിരുന്നു പുറത്ത് ഒരടി വീണത്. ഞാൻ തിരിഞ്ഞു നോക്കിയതും ദേഷ്യത്തോടെ എന്നെ നോക്കുന്ന അമ്മ
അമ്മ: ആ പാവത്തിനു വയ്യ എന്നു നിന്നോട് പറഞ്ഞതല്ലെ
ഞാൻ: അതമ്മേ വയ്യാന്നു കേട്ടപ്പോ
അമ്മ: അയ്യടാ ഇല്ലാത്ത സ്നേഹമെനി അഭിനയിച്ചു കാട്ടണ്ട
ഞാൻ: അല്ലേലും നിങ്ങക്ക് അവളോടാ സ്നേഹം അതെനിക്കറിയാ, എനിയെന്നോട് മിണ്ടാൻ നിക്കണ്ട
അതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ എൻ്റെ മുറിയിലേക്ക് പോയി. ഞാനും അവളും അവസരം വരുമ്പോ അടിക്കുന്ന സ്ഥിരം ഡയലോഗ് അതമ്മക്കു നേരെ എറിഞ്ഞ് ഞാൻ സമാധാനത്തോടെ പോയി കിടന്നുറങ്ങി. പാവം അമ്മ ഇരുവരെ ഞങ്ങൾക്കിടയിൽ വേർതിരിവിൻ്റെ ഒരു അംശം പോലും തോന്നാനുള്ള ഇടവരുത്തിയിട്ടില്ല. അതമ്മയുടെ കഴിവാണ് കേട്ടോ ഏതു പക്ഷം നിന്നാലും എതിരെ നിക്കുന്നവന് ആ പക്ഷം ചേരൽ സങ്കടം വരില്ല എന്നതാണ് സത്യം .
ഇന്നത്തെ രാത്രി നിദ്രാ ദേവി എന്നെ പുൽകി, ആദ്യമായി ഞാൻ കിടക്കയിൽ ശയിക്കവേ നിദ്ര പുൽകിയിരിക്കുന്നു. രാത്രിയുടെ യാമങ്ങൾ എനിക്കായ് കോർത്തു വെച്ച സ്വപ്നങ്ങൾ തൻ ഹാരം എന്നെ ചാർത്തി , അതറിഞ്ഞെന്നോണം രാപാടി എനിക്കായി മധുര ഗാനം പാടി. അവൾക്കു കൂട്ടായി ചീവീടും മറ്റു പലതും അവരാൽ ആവുന്ന ശബ്ദ മേളങ്ങൾ ഉയർത്തി. അങ്ങ് അകലെ നിന്നും ഒരു തണുത്ത കുളിർക്കാറ്റെന്നെ തേടി എത്തി, അതെൻ്റെ മേലാകെ തഴുകി എന്നെ വിവശനാക്കുകയാണ് കൂടെ ചെല്ലുവാൻ. എൻ്റെ നാസികകൾ പതിയെ വിരിഞ്ഞു ആ ഗന്ധം അവളുടേത് തന്നെ, ആ മനം മയക്കുന്ന ഗന്ധവുമായി ഈ കാറ്റെന്നെ തേടി വന്നതെന്തിന്
ഞാൻ പതിയെ കാറ്റോടൊപ്പം യാത്രയായി അവൾക്കരികിലെത്താൻ ഞാൻ കൊതിച്ചിരുന്നു, ഈ നിമിഷം അവളെ കാണണമെന്നു കരുതി ഒരു മേഘശകലത്തിൽ ഇരുന്നു കൊണ്ട് ഞാൻ തെന്നലിനോടൊത്തു യാത്രയായി. അവളെ പോലെ പവിത്രമായ മേഘശകലം എന്നെ വഹിക്കവെ ഞങ്ങളെ പാറി പറത്തി തെന്നൽ കൂട്ടു കൂടി . അവളെ കാണുന്ന നിമിഷത്തിനായി ഞാൻ വിതുമ്പി
കണ്ണൈത്താ ദൂരം നിരന്നു നിന്ന നെൽപ്പാടം , അതെ അവളിലേക്കുള്ള എൻ്റെ യാത്രയുടെ തുടക്കം തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ നിന്നാണ്, പച്ചപ്പരവതാനി വിരിച്ച പോലെ അവൾ അങ്ങ് കാണാമറയത്തു വരെ പരന്നിരുന്നു. സ്വർണം നെറുകയിൽ ചാർത്തിയ പെണ്ണിൻ്റെ ലാസ്യ ഭാവത്തോടെ നെൽക്കതിരുകൾ അണിഞ്ഞ നെൽച്ചെടി നാണത്താൽ ആടിയുലയുന്നത് ഞാൻ നോക്കി നിന്നു. പ്രാണനാഥയ്ക്കായി താൻ കൊത്തിയെടുത്ത വിളഞ്ഞ നെൽക്കതിർ സ്നേഹ ചുംബനത്തിലൂടെ കൈമാറുന്ന ഇണക്കുരുവികളെ ഞാൻ കണ്ടു. അവരുടെ പ്രണയം ഞാൻ മിഴികളാൽ കവർന്നെടുത്തിരുന്നു. കണ്ണകലത്തിൽ നിന്നും ആ പ്രണയ ജോഡികൾ അകലും വരെ ഞാൻ നോക്കി നിന്നു.
ദേഹത്തേക്ക് തണുപ്പു കലർന്നൊരു ജലകണങ്ങൾ പതിഞ്ഞ നിമിഷം ഞാൻ മുന്നോട്ടു നോക്കിയത് , മലമുകളിൽ നിന്നും തഴെ ചിന്നി ചിതറുന്ന ജലകണം ചിലത് കാറ്റിനോട് കിന്നാരം പറഞ്ഞു പാറിപ്പോകവേ മറ്റു ജലകണങ്ങൾ കൈവെടിയില്ലെന്ന വാശിയോടെ കരങ്ങൾ ഒന്നായി ചേർത്തിണക്കി നദിയായി ഒഴുകി അകന്നു. പ്രണയത്തിൻ്റെ പല അർത്ഥ തലങ്ങൾ ഇന്നെനിക്കു മുന്നിൽ തുറന്നിട്ട ‘ പുസ്തകം’ പോലെ. ഈ തെന്നൽ എന്നെയും കൊണ്ട് മല നിരകൾ കടക്കുവാൻ ഒരുങ്ങുകയാണ്. ഉയരങ്ങൾ ഞങ്ങൾ കീഴടക്കി, മൂടൽ മഞ്ഞ് ഞങ്ങളെ വരവേറ്റു , തണുപ്പിൻ്റെ നേർത്ത വിരൽ സ്പർഷം ഞാൻ ആസ്വദിച്ചു. മൂടൽ മഞ്ഞിൻ്റെ മറവിലൂടെ അങ്ങിങ്ങായി ‘തെളിയുന്ന കാഴ്ചകൾ നിർവചനീയമായ അനുഭൂതി’. തൂവെള്ള മുടി അലസമായി പാറി കിടക്കുന്ന വാർദ്ധക്യത്തിലും സ്ത്രീ സൗന്ദര്യം ഞാനെന്ന പോലെ തലയുയർത്തി നിന്ന മലനിരകൾ’, ആടയാഭരണങ്ങൾ അണിഞ്ഞ് നവവധു പോലെ . ആ ഒഴുകി അകലുന്ന അരുവികൾ അവളുടെ ആഭരണമായി പച്ച പുൽ പരവതാനി അവളുടെ മേലാടയായി. മൂടൽ മഞ്ഞും ഇടക്കിടക്കായി തെളിയുന്ന കാഴ്ചകളും മനോഹരമായ പറഞ്ഞറിയിക്കാനാവാത്ത ലോകം അതിന്നെൻ്റ മുന്നിൽ പ്രണയം അറിയുംതോറും ഇമ്പം കൂടുന്ന കനിയാണ് മധുര കനി.