“മ്മ്മ്.. ”
“ആരാണെന്നു പോലും പറയാതെ ഞാനെങ്ങനാ ഇത് വാങ്ങുന്നേ.. ”
ആദ്യമായാണ് ഒരാണു ഇത്ര വശ്യമായി ചിരിക്കുന്നത് കാണുന്നത്. ഇവിടെ ഉള്ള ആണുങ്ങളുടെ ഒക്കെ ഒരു വഷളൻ ചിരിയാണ്.
“ഞാൻ താഴെ താമസിക്കുന്നതാ.. മാ ഇതിവിടെ തരാൻ പറഞ്ഞു.. ”
ഞാൻ താഴേക്ക് വിരൽ ചൂണ്ടി. വാക്കുകൾക്കൊക്കെ എന്തൊരു ഗമയാണ്..
“മിശ്രാജിയുടെ മോളാണോ..? ”
“മ്മ്.. ”
അപ്പയുടെ പേര് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ നിന്നു എനിക്ക് വിയർക്കേണ്ടായിരുന്നു.
“ഞാനിതുവരെ കണ്ടില്ലല്ലോ എന്നിട്ട്.. ”
“അതിനു വല്ലപ്പോളും പുറത്തിറങ്ങണം.. ”
നാവു തനി സ്വരൂപം കാണിച്ചു തുടങ്ങയിട്ടുണ്ട്..
“ഹഹ.. അതിനു ഞാൻ പുറത്തിറങ്ങാറില്ലെന്നു ആര് പറഞ്ഞു.. നിങ്ങളുടെ ക്വാർട്ടേഴ്സിന്റെ മുൻപിൽ കൂടിയല്ലേ ഞാൻ ദിവസവും ഓഫീസിൽ പോവുന്നത്.. ”
“പക്ഷെ ഞാൻ കണ്ടിട്ടില്ല ഇതുവരെ പുറത്തോട്ടൊന്നും.. ”
“വടക്കേ ഇന്ത്യൻ പെണ്ണുങ്ങൾ ആണുങ്ങളുടെ മുഖത്ത് നോക്കാറില്ലെന്നു കേട്ടിട്ടുണ്ട്.. അത് കൊണ്ടാവും.. ”
“എന്ന് ആര് പറഞ്ഞു.. നിങ്ങൾ മദ്രാസികൾക് ഇത് പോലെ കുറേ ധാരണകളുണ്ട് ഞങ്ങളെ കുറിച്ച്..ആരാണ് ഇതൊക്കെ അവിടെ പറഞ്ഞു പരത്തുന്നതെന്നു അറിയില്ല.. ”
“ഹഹ.. ഞാൻ മദ്രാസി ആണെന്ന് ആര് പറഞ്ഞു..? ”
“മാ പറഞ്ഞു..പിന്നെ കണ്ടാലും പറയും.. ”
“മദ്രാസ് അല്ലാതെ സൗത്ത് ഇന്ത്യയിലെ വേറെ ഏതെങ്കിലും സ്ഥലം അറിയുമോ..? ”
“ഞാൻ ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്.. കൊച്ചു കുട്ടിയല്ല ഇന്ത്യയെ കുറിച്ച് അറിയാതിരിക്കാൻ.. ”
“എന്നിട്ടാണോ മാ പറഞ്ഞത് കേട്ടു എന്നെ മദ്രാസി എന്ന് വിളിച്ചത്.. ”
“ഞങ്ങൾക്ക് താഴോട്ടുള്ളവരെല്ലാം മദ്രാസികളാണ്.. ”
“വിശ്വൻ.. എന്റെ പേരാണ്.. ഇനിയെങ്കിലും മദ്രാസി ഒഴിവാക്കാമല്ലോ.. ”
കതകിൽ ചാരി നിന്ന് എന്റെ കണ്ണുകളിൽ നോക്കിയാണ് ഭയ്യ അപ്പോൾ ചിരിച്ചത്. പുറകിലൂടെ ഏതോ പക്ഷി ചിറകടിച്ചു പറന്നു.