മനസിലായിരം ചിന്തകൾ ഓടി മറയുന്നതിനിടയിൽ ആണ് ഏതോ ഒരു പെൺകുട്ടി എന്റെ മുന്നിലേക്ക് ഓടി കിതച്ചെത്തിയത്.. മുൻപ് കണ്ടു പരിജയം പോലും ഇല്ലാത്ത ആ കുട്ടി എന്നെ പേര് വിളിച്ചഭിസംബോധന ചെയ്തത് എനിക്ക് ആശ്ചര്യമയി തോന്നി..
” എന്താ ഡീ.. നീ എന്തിനാ ഈ കിടന്നു കിതക്കുന്നെ…. “
ഓടിപിടിച്ചു വരുന്നതിനിടയിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ആ കുട്ടിയോട് ഹരിയാണ് അത് ചോദിച്ചത്..
” അനന്ദു ചേട്ടാ…. ദേവനന്ദ ക്ലാസ്സിൽ തല കറങ്ങി വീണു.. “
കേട്ട പാതി കേൾക്കാത്ത പാതി പിന്നെ ഒരു ഓട്ടമായിരുന്നു. . ക്ലാസ്സിനുള്ളിൽ തിങ്ങി നിക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ദേവുവിന്റെ അടുത്തെത്തുമ്പോൾ ബോധമില്ലാതെ ആരുടെയോ മടിയിൽ കിടക്കുകയായിരുന്നു അവൾ. ഒന്നും നോക്കാതെ മറ്റൊന്നും ചിന്തിക്കാതെ അവളെ എടുത്തുയർത്തി ഞാൻ കാറിനരികിലേക്കു ഓടി. നടന്നതൊന്നും എന്റെ സ്വബോധത്തോടെ അല്ലെന്നു എനിക്ക് ഹോസ്പിറ്റലിലെ വരാന്തയിൽ ഇരിക്കുമ്പോളാണ് മനസിലാകുന്നത്. എല്ലാം ഒരു വെപ്രാളം ആയിരുന്നു. .
” എന്ത് പറ്റിയതാ ഡാ “
എന്ന ഹരിയുടെ ചോദ്യത്തിന് മനസ് പല ഉത്തരണങ്ങളും കണ്ടെത്തി എങ്കിലും അതൊന്നും ആകരുതേ എന്ന് ഞാൻ പ്രാർഥിച്ചു..
” നീ വെറുതെ ടെൻഷൻ അടിക്കണ്ടാ. അവൾക്ക് കുഴപ്പം ഒന്നുമുണ്ടാകില്ല.. “
എന്റെ അവസ്ഥ കണ്ടിട്ടാകണം അവൻ അങ്ങനെ പറഞ്ഞത്.
ഒരുപാടു നേരം കാത്തു നിൽക്കേണ്ടി വന്നില്ല ഡോർ തുറന്നു പുറത്തേക്കിറങ്ങി വന്ന ലേഡി ഡോക്ടറെ കണ്ടു ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു നിന്നു.
” ഡോക്ടർ ഇത് ദേവാനന്ദയുടെ ഭർത്താവാണ്. “
ഡോക്ടറെ കണ്ടയുടൻ ഒരാവശ്യവും ഇല്ലാതെ ഹരി ചാടി കയറി പറഞ്ഞു.
” അതിന്? “
ആ ഡോക്ടറുടെ മറുപടി കേട്ട് ഞങ്ങൾ രണ്ടുപേരും ഒരു പോലെ ചൂളി പോയി… പറഞ്ഞു തീരുന്നതിന് മുൻപേ അവരെന്റെ നേരെ തിരിഞ്ഞു.
” നിങ്ങൾ ആ കുട്ടിക്ക് കഴിക്കാനൊന്നും കൊടുക്കാറില്ലെ ഡോ? “
ഡോക്ടർ പറഞ്ഞതിനർദ്ധം മനസിലാവാതെ ഞാൻ നിന്നു
” ഡോക്ടർ എന്തെങ്കിലും കുഴപ്പമുണ്ടോ? “
” എന്ത് കുഴപ്പം. ആ കുട്ടി ഭക്ഷണം കഴിക്കാത്ത കൊണ്ട് തലകറങ്ങി വീണതാണ്. അല്ലാതെ അതിന് യാതൊരു കുഴപ്പവും ഇല്ല. ഭർത്താവാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഭാര്യമാരെ നന്നായ് നോക്കാൻ പഠിക്കണം. അതെങ്ങനെയാ മൊട്ടേന്നു വിരിയുന്നെന് മുൻപേ കെട്ടാൻ മുട്ടി നിക്കും.. കെട്ടിക്കഴിഞ്ഞു തിരിഞ്ഞു നോക്കരുത്… … കൂടുതലൊന്നും ഞാൻ പറയുന്നില്ല…… “