വേനൽ കാലമായിരുന്നിട്ട് കൂടി നല്ല നീർ വീഴ്ചയുള്ള സ്ഥലവും ഇടയ്ക്കിടെ പെയ്യുന്ന മഴയും ജലക്ഷാമം വല്ലാതെ ബാധിച്ചില്ല. രാഘവേട്ടൻ്റെ മകൻ സോനുവും പണിക്ക് വരുന്നുണ്ടായിരുന്നു. 22 വയസുള്ള പയ്യൻ എന്നേക്കാളും 7 വയസിന് ഇളപ്പം. ഞങ്ങൾ പെട്ടന്ന് കൂട്ടായി. കൂടെ അവൻ്റെ കൂട്ടുകാരും.
മൂന്ന് മാസം കടന്ന് പോയത് അറിഞ്ഞില്ല. പുതിയ ബന്ധങ്ങൾ, കൂട്ടുകാർ.ദിനചര്യകളെല്ലാം വല്ലാതെ മാറിപ്പോയിരിക്കുന്നു. ശരീരത്തിനും മനസിനും എന്തെന്നില്ലാത്ത സുഖം. പതിയെ പതിയെ ഞാൻ പുതിയൊരാളായി മാറുകയായിരുന്നു ഞാൻ പോലും അറിയാതെ. വൈകുന്നേരങ്ങളിൽ കവലയിലെ വായനശാലയിൽ ചെന്നിരിക്കാനും, ക്ലബിൽ കാരംസ് കളിക്കാനും സമയം കണ്ടെത്തി. ഒഴിവ് സമയങ്ങളിൽ മീൻ പിടിക്കാൻ പോയും ക്രിക്കറ്റ് കളിച്ചും, ക്ലബ് നടത്തി വരുന്ന ട്യൂഷൻ ക്ലാസുകളിൽ കുട്ടികൾക്ക് ക്ലാസെടുത്തും സദാ സമയം ഞാൻ പ്രവർത്തനനിരതനാകാൻ ശ്രമിച്ചു. പഞ്ചായത്തിലെ ഫോമുകൾ പൂരിപ്പിക്കാനും മറ്റും ശിവേട്ടൻ ആളുകളെ എൻ്റെയടുത്തേക്കാണ് അയച്ചിരുന്നത്. ഒന്നും ആരും എന്നിൽ നിർബന്ധിച്ച് അടിച്ചേൽപ്പിച്ചിരുന്നില്ല. അനാഥനെന്ന ബോധം.പതുകെ എന്നിൽ നിന്ന് വിട്ടകന്നു.ഞാൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ബന്ധങ്ങളുടെ വില മനസിലാകുന്ന നിമിഷങ്ങൾ അത് തിരക്കിൽ അലയുന്ന നഗരത്തിൽ കിട്ടില്ല, നിഷ്കളങ്കമായ ഗ്രാമത്തിൽ മാത്രം.
ആരായാലും അനുവാദമില്ലാതെ പടിപ്പുരയ്ക്കിപ്പുറം പ്രവേശിക്കുമായിരുന്നില്ല. രാഘവേട്ടൻ പോലും അവിടെ കെട്ടിത്തൂക്കിയിട്ടുള്ള മണി അടിച്ചാണ് അകത്തേക്ക് വരുക. ഇത്തരം ഫോർമാറ്റികളുടെ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും എന്തോ പഴയ സമ്പ്രദായങ്ങൾ തെറ്റിക്കാൻ അവരാരും തയ്യാറായിരുന്നില്ല. ഒരു അമൂൽ ബേബിയായിരുന്ന ഞാൻ തനി വള്ളുവനാടനായി മാറി. സാമാന്യം രോമവളർച്ചയുള്ള ശരീരമായിരുന്നു എൻ്റേത്. ഡൽഹിയിൽ ഓഫീസിൽ പോവുമ്പോൾ ദിവസവും ഷേവ് ചെയ്യണമായിരുന്നു. താടിയും, മീശയും വളർത്താൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവിടുത്തെ സാഹചര്യങ്ങൾ അതിനനുവദിച്ചിരുന്നില്ല.
ആ അവസ്ഥയും മാറിക്കിട്ടി മൂന്ന് മാസമായി ഷേവ് ചെയ്തിട്ട്, താടിയും മീശയുമെല്ലാം നല്ല കട്ടക്ക് വളർന്നു. ട്രിം ചെയത് അതെല്ലാം ഒതുക്കി വെച്ചു. ഫിറ്റ്നെസ്സിൻ്റെ കാര്യത്തിൽ കുടിക്കാലം മുതൽക്കേ ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി പുറത്ത് നിന്ന് ഭക്ഷണം വലിച്ച് വാരി കഴിക്കുന്ന ശീലമൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കുള്ള പുകവലിയും, രാത്രിയിലെ ഒരു പെഗ്ഗും മാത്രമാണ് ആകെയുള്ള ദുശ്ശീലം.
അങ്ങിനെ ഒരു ഒഴിവ് ദിവസം പടിപ്പുര അടച്ച് ക്യാമറ കിറ്റും തൂക്കിപ്പിടിച്ച് ഞാൻ പറമ്പിലേക്കിറങ്ങി. മഴക്കാലം ആരംഭിച്ചിരുന്നു. ഇനി കുറച്ച് ദിവസത്തേക്ക് പണിയൊന്നുമുണ്ടാകില്ല. എങ്ങും തെളിഞ്ഞ പച്ചപ്പ്. പറമ്പിൽ ധാരാളം മരങ്ങൾ ഉള്ളതിനാൽ കുറെയധികം കിളികളുമുണ്ടായിരുന്നു. ടെലസ്‌ക്കോപ്പിക്ക് ലെൻസ് വെച്ച് കുറച്ച് പക്ഷികളുടെ ചിത്രങ്ങൾ ഞാൻ കാമറയിൽ പകർത്തി. കുളക്കടവിലെ മാവിൻ കൊമ്പിലിരുന്ന ഒരു പക്ഷിയെ ഫോട്ടോ എടുക്കാൻ ഞാൻ കാമറ സൂം ചെയ്തു. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ടെറസിൽ നിൽക്കുന്ന സ്ത്രീരൂപം അതിൽ പതിഞ്ഞത്. ഞാൻ ഒന്നുകൂടി സൂം ചെയ്തു നോക്കി, ഒന്നല്ല രണ്ട് മൂന്ന് രൂപങ്ങൾ പക്ഷേ അവ ചലിക്കുന്നുണ്ടായിരുന്നില്ല. പിന്നീടാണ് മനസിലായത് അവ വസ്ത്രം ധരിപ്പിച്ച പ്രതിമകളായിരുന്നുവെന്ന്. ദൂരെ നിന്ന് നോക്കുന്നവർക്ക് ഒരു സ്ത്രീ അവിടെ നിൽക്കുന്നപ്പോലെയാണ് തോന്നുക. രണ്ട് പെണ്ണുങ്ങൾ മാത്രം താമസിക്കുന്ന വീടല്ലേ അപരിചിതരിൽ കുറച്ചധികം പേർ അവിടെ താമസിക്കുന്നുവെന്ന ബോധം വരുത്താനുള്ള മാർഗ്ഗമാണ് അതെന്നെനിക്ക് മനസിലായി.