പെട്ടന്ന് എൻ്റെ മുഖത്തേക്ക് ഒരു ടോർച്ചിൻ്റെ പ്രകാശം ശക്തമായി പതിച്ചു. പിന്നാലെ ഗേറ്റ് തുറക്കുന്ന ശബ്ദവും. ഒരു മിനുട്ട് നേരത്തേക്ക് കണ്ണുകൾ മഞ്ഞളിച്ച് പോയിരുന്നു. പതിയെ ദൃശ്യങ്ങൾ വ്യക്തമാക്കി തുടങ്ങി. കറുത്ത വസ്ത്രം അണിഞ്ഞ രണ്ട് രൂപങ്ങൾ അവരുടെ മുഖം മറച്ചിട്ടുണ്ടായിരുന്നു. ഒരു നിമിഷത്തേക്ക് എൻ്റെ ശ്വാസം നിലച്ചു. എണീറ്റോടിയാലോ എന്നുവരെ ചിന്തിച്ചു പോയി. അവർ അടുത്തേക്ക് എത്തി.
” നിങ്ങളാരാ, ഈ സമയത്ത് ഇവിടെന്താ പരിപാടി “? ഒരേ ചോദ്യം രണ്ട് സ്ത്രീ സ്വരങ്ങളിൽ. എൻ്റെ ശ്വാസമൊന്ന് നേരെ വീണു ഭാഗ്യം സ്ത്രീകളാ, എന്തായാലും വലിയ ഉപദ്രവം പ്രതീക്ഷിക്കേണ്ട
” എൻ്റെ പേര് മനു, ഞാൻ ഇവിടുത്തെ ആള് തന്നെയാ, ഇത് എൻ്റെ തറവാടാണ്. : ആട്ടെ ഇതൊക്കെ.ചോദിക്കാൻ നിങ്ങളാരാ ?
” ഏത് വകയിലാ തൻ്റെ തറവാടാകുന്നത്? തന്നെ ഇതിന് മുമ്പ് ഇവിടെയെങ്ങും.കണ്ടിട്ടില്ലല്ലോ ?
അധികം ഉയരമില്ലാത്ത എന്നാൽ ഇത്തിരി തടിച്ച രൂപം എന്നോട് ചോദിച്ചു. ഞാൻ ഡൽഹിയിലായിരുന്നു എന്നും, മാധവമേനോൻ എൻ്റെ മുത്തച്ഛനാണ് എന്നും, ഇന്നലെയാണ് ഇവിടെ എത്തിയത് എന്നുമെല്ലാം ഞാനവരോട് പറഞ്ഞു. അവർക്ക് കാര്യങ്ങൾ ബോധ്യമായി.
“ഞങ്ങൾ അപ്പുറത്തെ വീട്ടിൽ താമസിക്കുന്നവരാ, രണ്ട് ദിവസമായി നാട്ടിൽ ഉണ്ടായിരുന്നില്ല. എൻ്റെ ട്രൈയിനിംങ്ങിൻ്റെ ഭാഗമായി കോഴിക്കോടായിരുന്നു , പുറത്ത് അപരിചിതനായ ഒരാളെ ഈ സമയത്ത് ഇവിടെ കണ്ടപ്പോൾ വന്നു ചോദിച്ചു എന്നേയുള്ളൂ ” കൂട്ടത്തിൽ ഉയരമുള്ള രൂപം പറഞ്ഞു.
” രാത്രി കറുത്ത കുപ്പായവും ഇട്ട് മുഖവും മറച്ച് ആളെ കൊല്ലാൻ ഇറങ്ങിയതാ ? ”
“സോറി ഞങ്ങൾ കോഴിക്കോടു നിന്ന് വരുന്ന വഴിയാ അതാ ഉടുത്തിരുന്ന വേഷം പോലും മാറാതെ നേരെ ഇങ്ങോട്ട് പോന്നത് ,”
അപ്പോഴാണ് ഞാനവരെ ശ്രദ്ധിച്ചത്: പർദ്ധയും , ബുർക്കയുമാണ് അവർ ധരിച്ചിരുന്നത്. എന്നോട് യാത്ര പറഞ്ഞ് അവർ പോയി. ഇടയ്ക്കിടെ അവർ തിരിഞ്ഞ് നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും കുറച്ച് നേരം കൂടി ഞാനവിടെയിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. എവിടേക്കോ നല്ല മഴ പെയ്യുന്നുണ്ട്. കുറച്ച് സമയത്തിനുള്ളിൽ മഴയുടെ ലക്ഷണം കാണിച്ച് ആകാശത്ത് മിന്നൽ പുറപ്പെട്ടു. പുസ്തകവുമെടുത്ത് അകത്തേക്ക് നടന്ന ഞാൻ പതിയെ ഒന്ന് തിരിഞ്ഞ് നോക്കി. അപ്പോഴും ആ വീടിൻ്റെ ടെറസിൽ ഒരു സ്ത്രീ രൂപം നിൽക്കുന്നുണ്ടായിരുന്നു.
കുറച്ച് സമയം ടി വി കണ്ടിരുന്ന് മുത്തശ്ശൻ്റെ റൂമിലേക്ക് ഞാൻ കയറി. അവിടെ ഷെൽഫിൽ വിദേശ മദ്യത്തിൻ്റെ ഒരു ശേഖരം തന്നെയുണ്ടായിരുന്നു. അതിൽ നിന്ന് ഒരു കുപ്പിയെടുത്ത് ഒരുപെഗ്ഗടിച്ച് ഞാൻ ഉറങ്ങാൻ കിടന്നു. പുറത്ത് വേനൽമഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു.
പിറ്റേന്ന് കാലത്തേ എഴുന്നേറ്റ് ചായയും കുടിച്ച് ജോഗ്ഗിങ്ങിനായി പുറത്തേക്കിറങ്ങി വള്ളുവനാടൻ ഭംഗിയും ആസ്വദിച്ച് ഏകദേശം ഒരു മൂന്ന് കിലോമീറ്ററോളം ഓടി.തലേദിവസത്തെ മഴയിൽ ദൂമിയെല്ലാം നനഞ്ഞ് കിടപ്പുണ്ടായിരുന്നു. നല്ല തണുപ്പ്. ഓട്ടം കഴിഞ്ഞ് വീട്ടിലെത്തുംമ്പോഴേക്കും പറമ്പ് കിളക്കുവാൻ പണിക്കാർ എത്തിയിരുന്നു. രാമേട്ടൻ ഏർപ്പാടാക്കിയ രാഘവേട്ടനും അവർക്കൊപ്പമുണ്ടായിരുന്നു.അവർ പറമ്പിലേക്ക് കയറി. ഞാനും അവരോടൊപ്പം കൂടി നല്ലൊന്നാത്തരം കൃഷിക്കാരനാണ് രാഘവേട്ടൻ എന്ന് കുറച്ച് സമയത്തിനകം എനിക്ക് മാനസിലായി. അദ്ദേഹം കൃഷിയുടെ ബാലപാഠങ്ങൾ വളരെ ലളിതമായി എനിയ്ക്ക് പറഞ്ഞു തന്നു.
കിളയും, തേങ്ങയിടീലും , കുരുമുളക് പറിക്കലുമായി ഒരാഴ്ച പെട്ടന്ന് തന്നെ കടന്ന് പോയി. പാടത്ത് വെച്ചിരുന്ന കവുങ്ങുകളിൽ പലതും മുരടിച്ച് പോയിരുന്നു. പറമ്പിൽ കായ് ഫലമില്ലാത്തതും തലപ്പോയതുമായ മുതുക്കൻ തെങ്ങുകൾ വെട്ടിമാറ്റി രാഘവേട്ടൻ്റെ നിർദ്ദേശപ്രകാരം ഒരു ടെമ്പോയും വിളിച്ച് ഞങ്ങൾ മണ്ണുത്തിയിലേക്ക് വിട്ടു. നല്ലയിനം തെങ്ങിൻ തൈകളും ,കവുങ്ങിൻ തൈകളും വാങ്ങി. ഗാർഡനിംങ്ങ് പണ്ടേ കമ്പമുള്ളതുകൊണ്ട് കുറച്ചധികം പൂച്ചെടികളും വാങ്ങിക്കൊണ്ടുവന്നു. കൃത്യമായ പരിചരണവും മറ്റും കൊണ്ട് അവ പെട്ടന്ന് തന്നെ മണ്ണിൽ പിടിച്ചു.