ആ കുടുംബങ്ങളിലെ കാരണവർമാരായിരിക്കണം. പോകുന്ന വഴിക്കെല്ലാം അവർ എന്നെ മറ്റുളവർക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ആ കാരണത്താൽ കവലയിലെത്താൻ വിചാരിച്ചതിലും അധികം സമയമെടുത്തു.
പോകാൻ ഉദ്ദേശിച്ചിരുന്ന ബസ്സ് പോയിട്ടുണ്ടായിരുന്നു. അവിടുന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് ഞങ്ങൾ ടൗണിലേക്ക് പുറപ്പെട്ടു. സാമാന്യം ഭേദപ്പെട്ട റോഡായിരുന്നു,
“മോനൂട്ടാ ഇനി കുറച്ച്ക്കാലം ഇല്ലിക്കോടെ മകളുടെ വീട്ടിൽ പോയി ഇരിക്കണം, വയസ്സായില്ലേ പഴയത് പോലെ ഒന്നിനും വയ്യ ” ഓട്ടോയിൽ ഇരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു
. ഇന്നലെ മുതൽക്കേ രാമേട്ടനെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കുറച്ച് ദൂരം നടന്ന് കഴിഞ്ഞാൽ വല്ലാത്ത ഒരു അണപ്പ്, ശ്വാസംമുട്ടൽ വരുമ്പോൾ ഉണ്ടാകുന്ന ചെറിയ കുറുകലും. പാവം കാലങ്ങളായി മുത്തച്ഛൻ്റെ പിന്നാലെ തന്നെയായിരുന്നു. വൈകാതെ റെയിൽവേ സ്‌റ്റേഷനിലെത്തി ബൈക്കും ലഗ്ഗേജുകളുമെല്ലാം രാത്രിയിൽ തന്നെ വന്നിട്ടുണ്ടായിരുന്നു , പേപ്പർ വർക്കിന് ശേഷം സാധനങ്ങളെല്ലാം കളക്ട് ചെയ്ത് അവിടുത്തെ സ്റ്റോർ റൂമിൽ വെച്ചു .
രാമേട്ടനെ ഒറ്റയ്ക്ക് ബസ്സിൽ വിടാൻ തോന്നിയില്ല. ബൈക്കിൽ രാമേട്ടനേയും കൂട്ടി ഞാൻ അദേഹത്തിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഉച്ച ഭക്ഷണവും കഴിച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ കുറച്ച് പണം ഞാൻ അദ്ദേഹത്തിന് നൽകി വാങ്ങാൻ ആദ്യം മടിച്ചങ്കിലും നിർബന്ധം പിടിച്ചപ്പോൾ രാമേട്ടൻ വാങ്ങി.അവരോട് യാത്ര പറഞ്ഞ് ഞാൻ നാട്ടിലേക്ക് തിരിച്ചു. വീണ്ടും റെയിൽ വേ സ്റ്റേഷനിലെത്തി ഒരു ചെറിയ ഗുഡ്സ് വിളിച്ച് സാധനങ്ങൾ അതിൽ കയറ്റി വീട്ടിലേക്ക് യാത്രയായി.
3 മണിയോടെ ഞാൻ വീടെത്തി . എൻ്റെ വണ്ടിയുടെ ശബ്ദം. കേട്ടിടാകണം രാവിലെ കണ്ട ചേട്ടന്മാർ അവിടെ എത്തി. സാധനങ്ങൾ ഇറക്കി വെക്കുന്നതിനും, അകത്ത് അവയെല്ലാം അടുക്കിപ്പെറുക്കി വെക്കുന്നതിനും അവർ സഹായിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞാണ് അവർ പോയത്. സമയം 5 മണിയായപ്പോഴേക്കും രാത്രിയിലേക്കുള്ള ഭക്ഷണത്തിനുള്ള പരിപാടികളിൽ ഞാൻ മുഴുകി. സാധനങ്ങളെല്ലാം രാമേട്ടൻ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. അര മണിക്കൂർ കൊണ്ട് എല്ലാം റെഡിയാക്കി വെച്ച് വാതിലും, പടിപ്പുരവാതിലും അടച്ച് ഞാൻ കവലയിലേക്ക് തിരിച്ചു. കുറേ നേരമായി ഒന്ന് വലിക്കാൻ മുട്ടി നിൽക്കുന്നു.
രണ്ട് പാക്കറ്റ് ഗോൾഡും വാങ്ങി പോക്കറ്റിലിട്ട് ആൽത്തറയിൽ ഇരിക്കുന്ന സമയത്താണ് ശിവൻ ചേട്ടൻ വന്നത്. ചേട്ടനോടൊപ്പം കുറച്ച് നേരം സംസാരിച്ചിരുന്ന് കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു.ഏതായാലും വലിക്കാൻ പറ്റിയില്ല. ഭക്ഷണം കഴിച്ച് വായിക്കാനുള്ള രണ്ട് പുസതകങ്ങളും എടുത്ത് ഞാൻ പുറത്തേക്കിറങ്ങി കുള കടവിലേക്ക് പോയി അവിടിരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.
പുക ആസ്വദിച്ച് വലിച്ചു. നാളെ രാമേട്ടൻ പണിക്ക് ഏർപ്പാടാക്കിയവർ എത്തും. തെങ്ങും, കുരുമുളകും, ജാതിയുമെല്ലാം പറമ്പിൽ വെച്ചിട്ടുണ്ട്. ഇനി അതെല്ലാം നോക്കി ഇവിടെത്തന്നെ കൂടാം. ഞാൻ വായനയിൽ മുഴുകി. കുറച്ച് കഴിഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിലേക്ക് ഒരു കാർ വരുന്നതായി കണ്ടു. അവരുടെ ബന്ധുവീട്ടുക്കാർ ആരെങ്കിലുമാകും എന്ന് ഞാനും കരുതി പുസ്തകവായന തുടർന്നു.