അത്രയും നേരം എന്നെ വിചാരണ ചെയ്തിരുന്ന ചേട്ടൻ എൻ്റെ അടുത്ത് വന്ന് കരം കവർന്നു.
” എൻ്റെ പേര് ശിവൻകുട്ടി പഞ്ചായത്ത് പ്രസിഡണ്ടാണ് ” ആ ചേട്ടൻ സ്വയം പരിചയപ്പെടുത്തി.
“മോൻ വാ, അവിടെ.ഇരിക്ക് ”
ശിവൻ ചേട്ടൻ. എന്നെ ആൽത്തറയിലിരുത്തി. എൻ്റെ വിശേഷങ്ങളെല്ലാം അന്വേഷിച്ചു, അവിടെ കൂടി നിന്നവർക്കെല്ലാം എന്നെ ചേട്ടൻ പരിചയപ്പെടുത്തി. അപ്പോഴേക്കും രാമേട്ടനും എത്തി.
”മനൂട്ടനോട് റെയിൽവേ സ്‌റ്റേഷനിലേക്ക് വരാം എന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ? അപ്പോൾ മോന് ഒറ്റയ്ക്ക് പോരണം നേരം ഇരുട്ടിയിട്ടും കാണാഞിട്ട് ഞാൻ കുറേ വിഷമിച്ചൂട്ടോ ”
രാമേട്ടൻ എന്നോട് പരിഭവിച്ചു
“എന്തായാലും ഞാൻ എത്തിയല്ലോ രാമേട്ടാ, എന്നാൽ ശരി നാളെ കാണാം ” അവിടെയിരുന്നവരോട് യാത്ര പറഞ്ഞ് ഞങ്ങൾ തറവാട് ലക്ഷ്യമാക്കി നടന്നു.
ഈ വീടും നാടും ഒന്നും പരിചയമില്ലെങ്കിലും മുത്തച്ഛനോടൊപ്പം രാമേട്ടൻ പലത്തവണ ഡൽഹിയിൽ വന്നിട്ടുണ്ട്. ആളൊരു നിഷ്കളങ്കനാണ്.
അരമണിക്കൂറിനുള്ളിൽ തറവാട്ടിലെത്തി, രാമേട്ടൻ്റെ കയ്യിൽ ടോർച്ചുണ്ടായതിനാൽ വെളിച്ചത്തിൻ്റെ കാര്യത്തിൽ പ്രശ്നമൊന്നുമുണ്ടായില്ല. ഒരു വലിയ പടിപ്പുരയുടെ മുന്നിലെത്തി രാമേട്ടൻ നിന്നു, പരമ്പരാഗത രീതിയിലുള്ള ഒരു വാതിലായിരുന്നു അത്. കയ്യിലുണ്ടായിരുന്ന ഒരു കൂട്ടം താക്കോൽ ശേഖരത്തിൽ നിന്ന് വലിയൊരെണ്ണമെടുത്ത് രാമേട്ടൻ ആ പടിവാതിൽ തുറന്നു. വല്ലാത്തൊരു ശബ്ദത്തോടെ വാതിൽ ഉള്ളിലേക്ക് മലർന്നു. ഞങ്ങൾ അകത്ത് കയറി .
രാത്രിയിലേക്കുള്ള ഭക്ഷണമെല്ലാം രാമേട്ടൻ ഒരുക്കി വെച്ചിരുന്നു. രാമേട്ടന് രാവിലെ അവരുടെ നാട്ടിലേക്ക് പോകേണ്ടതിനാൽ ആഹാരം കഴിച്ച് നേരത്തെ തന്നെ കിടന്നു യാത്രാ ക്ഷീണം കാരണം ഞാൻ പെട്ടന്ന് ഉറങ്ങി. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് ചായ കുടിച്ച് രാമേട്ടനോടൊപ്പം വീടും പറമ്പുമെല്ലാം ചുറ്റിക്കണ്ടു. വിശാലമായ കെട്ടിടവും പരന്ന്. കിടക്കുന്ന പറമ്പും, അതിരുകളെല്ലാം വലിയ കോട്ട മതിൽ പോലെയുള്ള ഭിത്തികളാൽ കെട്ടിത്തിരിച്ചിരുന്നു. തനിച്ചായിരുന്ന മുത്തച്ഛൻ സ്വന്തം സുരക്ഷയെ ഉദ്ദേശിച്ചാകണം ഇതെല്ലാം ചെയ്തത്. തറവാടിന് അടുത്ത് ആകെയുണ്ടായിരുതന്നത് ഒരു ഇരുനില വീട് മാത്രമാണ്. എൻ്റെ ഒരേ ഒരു അയൽക്കാർ.
“രാമേട്ടാ അതാരുടെ വീടാ ” ?
” അത് പണ്ട് ഇവിടെ പണിക്ക് വന്നിരുന്ന കുഞ്ഞിരായി എന്നയാളുടെ സ്ഥമായിരുന്നു, അങ്ങേര് മരിച്ചപ്പോൾ മക്കളെല്ലാം സ്ഥലവും മറ്റും ഒരു ഗൾഫ്ക്കാരന് വിറ്റ് പട്ടണത്തിലേക്ക് പോയി. അങ്ങേരാണ് ആ വീട് വെച്ചത്. പാവം ആ വീട്ടിലിരിക്കാൻ അങ്ങേർക്കും യോഗമുണ്ടായില്ല. വീട് കുടിയിരുന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗൾഫിലേക്ക് പോയതാ അവർ താമസിക്കുന്ന ഫ്ലാറ്റിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ അങ്ങേരും ഭാര്യയും മരിച്ചു. മുത്തച്ഛൻ്റെ പരിചയത്തിലുള്ള ആളുകളായിരുന്നു മരിച്ചവർ.