അമ്മക്ക് വീട്ടിൽ ഉള്ള ആ ഏക “അവൻ” ആയ എന്നെ എന്തിനോ അങ്ങോട്ട് പറഞ്ഞുവിടാൻ ആണ് ശാന്തമ്മ ആന്റി ഈ വിളിച്ചത്!
ഞാൻ കിടന്ന് ചിന്തിച്ചതും അമ്മയുടെ ശബ്ദം കേട്ടു…
“ടാ…..”
“ന്താമ്മേ…? ദാ വരുന്നൂ…”
“എടാ ശാന്തമ്മയാ വിളിച്ചേ… ആ സുനീടെ റെക്കോഡു വരച്ചു കാണിക്കേണ്ട സമയങ്കഴിഞ്ഞു… അവളു വരച്ചിട്ടൊക്കുന്നുമില്ല! നീയതൊന്നു വരച്ചു കൊടുക്കണോന്ന് അങ്ങോട്ടു ചെല്ല്”
അമ്മ പറഞ്ഞതും ഉച്ചമയക്കം നഷ്ടമായതിന്റെ നീരസം
പ്രകടമാക്കാതെ ഞാൻ അപ്പോൾ തന്നെ ഒരു ഷർട്ടും എടുത്തിട്ട് കാലായിലേക്ക് അതായത് സുനിയുടെ വീട്ടിലേക്ക് നടന്നു…
എട്ടേക്കർ റബ്ബർതോട്ടത്തിന്റെ ഒരു കോണിൽ ബസ് ഓടാത്ത ടാർറോഡിൽ നിന്ന് വീട്ടിലേക്കുള്ള ഗേറ്റും കടന്നുള്ള വഴിയിലൂടെ നൂറ്റമ്പത് മീറ്റർ നടക്കണം തോമസ് സാറിന്റെ തറവാട് വീടായ കാലായിൽ വീട്ടിലേക്ക് എത്താൻ!
ആ പ്രദേശത്തുള്ളവർ എല്ലാം ഈ കാലായിൽ കുടുംബം തന്നെയാണ്! വീടിനോട് ചേർന്ന് എട്ടും പത്തും ഏക്കർ റബ്ബർതോട്ടം ഉള്ളവർ ആയതിനാൽ വിളിച്ചാൽ വിളികേട്ട് ഓടി എത്താവുന്ന അയൽപക്കങ്ങൾ ഇല്ല!
തോമസ് സാറിന്റെ വീടിന് എതിർവശത്തെ അതിരിനോട് ചേർന്ന ഞങ്ങളുടെ ഒന്നര ഏക്കർ മുതലാണ് അങ്ങോട്ട് അരയും ഒന്നും ഒക്കെ ഏക്കർ സ്ഥലം ഉള്ളവരും വീടുകൾ അടുത്തടുത്ത് ഉള്ളതും!
തോമസ് സാറും എന്റെ അച്ചനും സഹപാഠികളും സുഹൃത്തുക്കളും ആണ് അമ്മ ശാന്തമ്മാന്റിയുടെ ഒപ്പം ഒരേ സ്കൂളിലെ ടീച്ചറും! അതുകൊണ്ട് തന്നെ ഇരു വീടുകളും തമ്മിൽ നല്ല അടുത്ത ബന്ധവും ആണ്!
തോമസ് സാറിനും ശാന്തമ്മാന്റിക്കും രണ്ട് പെൺമക്കൾ ആണ് ഉള്ളത്!
മൂത്തവൾ അനിത പി.ജി കഴിയാറായി. ഇളയവൾ സുനിത പി.ഡി.സി സെക്കന്റ് ഗ്രൂപ്പും! ആൺമക്കളില്ലാത്ത ആ വീട്ടിൽ എന്തിനും ഏതിനും ഒരു
സഹായത്തിന് എന്നെയാണ് വിളിക്കുന്നതും!
സുനിതയുടെ സുവോളജിയുടെ റിക്കാർഡ് ബുക്ക് വരച്ച് കൊടുക്കാനാണ് നന്നായി പടം വരയ്ക്കുന്ന എന്നെ ഇപ്പോൾ വിളിച്ചത്!
സുനിതയുടെ ചേച്ചി അനിതയും ഒരുമാതിരി ഒക്കെ വരയ്ക്കും!
നല്ല ഉയരത്തിൽ ഇരിയ്ക്കുന്ന വീട്ടിലേക്ക് ഞാൻ നടകൾ കയറി ചെല്ലുന്നത് കണ്ടതും അരഭിത്തി കഴിഞ്ഞ് ഗ്രില്ല് ഇട്ട കിഴക്കുവശം ഉള്ള നീളൻ തിണ്ണയുടെ കയറി ചെന്ന വശത്തെ കതക് തുറന്ന് ശാന്തമ്മ ആന്റി ചിരിച്ചു….
“വാടാ……”
“സുനിയെന്തിയേ…? അതിനതനിച്ചേച്ചി വരയ്ക്കില്ലേ? സാറീയാഴ്ച വന്നില്ലേ?”
ഞാനും ചിരിയോടെ ആന്റിയോട് തിരക്കി!