“നീ ഇനി ഒന്നും ഓർത്ത് വിഷമിക്കണ്ട. ഞങ്ങളുടെ എല്ലാം പൂർണ സമ്മതത്തോടെ തന്നെയാണ് ഈ കല്യാണം.”
മനസ് നിറഞ്ഞ ഒരു ചിരിയോടെ ജീന പറഞ്ഞു.
“ഇനി എനിക്ക് ഒന്നിനെ കുറിച്ച് ഓർത്തും വിഷമം ഇല്ല.. എന്റെ മനസ് പൂർണമായും ഈ കല്യാണത്തിന് തയ്യാറായി കഴിഞ്ഞു.”
അപ്പോഴേക്കും ബാക്കി എല്ലാപേരും വീടിനു വെളിയിലേക്ക് ഇറങ്ങിയിരുന്നു.
വിവേക് ഉറക്കെ വിളിച്ച് ചോദിച്ചു.
“നാത്തൂൻസ് കഥകൾ പറഞ്ഞു തീർന്നില്ലേ.. ഇവർക്ക് തിരിച്ച് പോകണം.”
രണ്ടുപേരും ഒരു ചിരിയോടെ അവർക്കരികിലേക്ക് നടന്നു വന്നു.
ശ്രീഹരി വിദ്യയോട് പറഞ്ഞു.
“മറ്റന്നാൾ ചിറ്റപ്പന്മാരെയും അപ്പച്ചിയെയും വീട്ടിലേക്ക് വിളിച്ച് വരുത്തുന്നുണ്ട് കല്യാണക്കാര്യം സംസാരിക്കാൻ, നീയും അവിടെ വേണം. പറ്റുമെങ്കിൽ അളിയനും അവിടെ കാണണം.”
“വിദ്യയെ രാവിലെ ഞാൻ അവിടെ ആക്കിയേക്കാം. എനിക്കന്ന് ഡ്യൂട്ടി ഉണ്ട്.. പറ്റുമെങ്കിൽ ഞാനും അവിടെ കാണും.”
പിന്നെ അതികം താമസിപ്പിക്കാതെ തന്നെ അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
രാത്രി ടിവി കണ്ട് കഴിഞ്ഞ ശേഷം റൂമിലേക്ക് നടക്കുന്നതിനിടയിലാണ് ജീനയുടെ റൂമിന്റെ ഡോർ തുറന്ന് കിടക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടത്.
അവൻ ചുമ്മാ ഒന്ന് റൂമിലേക്ക് കയറി നോക്കിയപ്പോൾ ജീന അവിടെ ഇല്ല. അവൻ നേരെ ബാല്കണിയിലേക്ക് നടന്നു. അവന്റെ പ്രതീക്ഷ പോലെ തന്നെ ജീന അവിടെ ഉണ്ടായിരുന്നു.
ഒരു കറുത്ത ചുരിദാറും ഇട്ട് ഇരുട്ടത്ത് കൈവരിയിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി എന്തോ ചിന്തിക്കുകയാണ് അവൾ.
ആ ഇരുട്ടിലും അവളുടെ വെളുത്ത മുഖം നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
അവൻ അവിടത്തെ ലൈറ്റ് ഓൺ ചെയ്തു. ജീന പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു.
“എന്താ പേടിച്ചു പോയോ?”
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
“ചെറുതായിട്ട്.”
ശ്രീഹരി അവളുടെ അരികിലായി പോയിരുന്നു.
“എന്താ ഇവിടിങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നെ?”
“ജീവിതത്തിൽ നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യത്തിന്റെ സുഖത്തെ കുറച്ച് ആലോചിച്ച് സന്തോഷിക്കുവായിരുന്നു ഞാൻ.”
“ചെറുതായി സാഹിത്യമൊക്കെ ഒഴുകുന്നുണ്ടല്ലോ.”
ഒരു ചിരി മാത്രമായിരുന്നു അതിനുള്ള അവളുടെ മറുപടി.
ശ്രീഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. മുഖത്താകെ സന്തോഷം മാത്രം, അനാവശ്യ ചിന്തകളുടെയോ ദുഖത്തിന്റെയോ നേരിയ ഒരു അംശം പോലും ആ മുഖത്തില്ല. അതിന്റെ ഒരു പ്രകാശം ആ മുഖത്തു കാണാനും ഉണ്ട്. സൗന്ദര്യം ഇരട്ടിച്ചത് പോലെ.